ഇസ്രയേലിൽ ഹമാസുമായുള്ള യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ഉടമ്പടിക്ക് തുടക്കമിട്ട്, ഹമാസ് ഇസ്രായേലി ബന്ദികളെ വിട്ടയയ്ക്കാൻ തുടങ്ങിയ വേളയിൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലിൽ വിമാനമിറങ്ങി.
പ്രാദേശിക സമയം രാവിലെ 9:42ന് ബെൻ-ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എയർഫോഴ്സ് വൺ വിമാനമിറങ്ങിയത്. വിമാനമിറങ്ങുന്നതിന് മുന്നോടിയായി, പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ടെൽ അവീവിലെ ‘ഹോസ്റ്റേജസ് സ്ക്വയറിന്’ (Hostages Square) മുകളിലൂടെ വിമാനം പറന്നു. രണ്ടു വർഷം നീണ്ട യുദ്ധത്തിന് ശേഷമാണ് ബന്ദികളെ മോചിപ്പിക്കുന്നത്.
ഈ കരാർ യുദ്ധം ഫലത്തിൽ അവസാനിപ്പിക്കുകയും പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിന് വഴി തുറക്കുകയും ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വീണ്ടും ഒന്നിക്കാനുള്ള പ്രതീക്ഷയിൽ കുടുംബങ്ങൾ സന്തോഷിക്കുമ്പോഴും, പലസ്തീനികൾക്ക് കൂടുതൽ മാനുഷിക സഹായം ലഭിക്കാൻ ആഗ്രഹിക്കുമ്പോഴും, മേഖലയെ പുനഃക്രമീകരിക്കാനും ഇസ്രായേലും അറബ് അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഒരു ചെറിയ സാധ്യതയുണ്ടെന്ന് ട്രംപ് വിശ്വസിക്കുന്നു.
ഈജിപ്തിലെ ഷാംഅൽഷെയ്കിൽ നടക്കുന്ന സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ട്രംപ് ഇസ്രയേലിലെത്തിയത്. അമേരിക്കയുടെ ക്ഷണം ലഭിച്ചെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഈജിപ്തിലെത്തിയിട്ടുണ്ട്. ഡോണൾഡ് ട്രംപും എൽസിസിയും മോദിയെ ക്ഷണിച്ചിരുന്നു. ഉച്ചകോടിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്നത് പരിഗണിച്ചാണ് നരേന്ദ്രമോദി വിട്ടു നിൽക്കുന്നത് എന്നാണ് സൂചന.
content summary: Trump lands in Israel; peace summit scheduled for today
This post was last modified on October 13, 2025 1:11 pm
Leave a Comment