അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈനാ സന്ദര്‍ശനം വലിയ ആഗോള രാഷ്ട്രീയ പ്രാധാന്യമേറിയതാണ്. ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം ഒരു യുഎസ് പ്രസിഡന്റ് ചൈനയില്‍ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും വന്‍ശക്തികള്‍ക്കിടയിലെ അസ്വാരസ്യങ്ങളും നിലനില്‍ക്കുന്ന ഈ പശ്ചാത്തലത്തില്‍, അഞ്ച് പ്രധാന മേഖലകളിലൂന്നിയായിരിക്കും ട്രംപും ഷി ജിന്‍പിംഗും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുക.
ഇറാന്‍ സംഘര്‍ഷവും സമാധാന നീക്കങ്ങളും
മിഡില്‍ ഈസ്റ്റിലെ സമാധാന ചര്‍ച്ചകളില്‍ ചൈനയുടെ ഇടപെടല്‍ ട്രംപ് പ്രധാനമായും ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ നീക്കുന്നതില്‍ ചൈനയ്ക്ക് നിര്‍ണ്ണായക പങ്കുവഹിക്കാനുണ്ട്. ചൈനയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ പകുതിയോളം ഈ പാതയിലൂടെയാണ് കടന്നുപോകുന്നത് എന്നതിനാല്‍, ആഗോള സാമ്പത്തിക മാന്ദ്യം ഒഴിവാക്കാന്‍ ഈ ജലപാത സുരക്ഷിതമായിരിക്കേണ്ടത് ചൈനയുടെയും ആവശ്യമാണ്. എന്നാല്‍, ഇറാന്റെ എണ്ണക്കടത്തിന് സഹായിക്കുന്നു എന്നാരോപിച്ച് ചില ചൈനീസ് കമ്പനികള്‍ക്ക് മേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത് ഈ ചര്‍ച്ചകളില്‍ നിഴല്‍ വീഴ്ത്തുന്നുണ്ട്.
തായ്വാന്‍ വിഷയത്തിലെ തര്‍ക്കം
രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ വിഷയമാണ് തായ്വാന്‍. തായ്വാന് നല്‍കാനുദ്ദേശിക്കുന്ന വന്‍ ആയുധ ഇടപാടുകളെക്കുറിച്ച് ട്രംപ് സംസാരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, തായ്വാന്റെ സ്വയംഭരണത്തെക്കുറിച്ചുള്ള യുഎസിന്റെ നിലപാടില്‍ മാറ്റം വരുത്താനാണ് ചൈനയുടെ ശ്രമം. തായ്വാന്‍ സ്വാതന്ത്ര്യത്തെ ‘പിന്തുണയ്ക്കുന്നില്ല’ എന്നതിന് പകരം ‘എതിര്‍ക്കുന്നു’ എന്ന നിലപാടിലേക്ക് അമേരിക്ക എത്തണമെന്നാണ് ബെയ്ജിംഗിന്റെ ആവശ്യം. നേരിയ പദപ്രയോഗ മാറ്റങ്ങള്‍ പോലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ അതീവ ജാഗ്രതയോടെയാണ് ഈ വിഷയത്തെ ലോകം വീക്ഷിക്കുന്നത്.
നിര്‍മ്മിത ബുദ്ധി മേഖലയിലെ മത്സരം
സാങ്കേതിക വിദ്യയിലെ ആധിപത്യത്തിനായി ഇരുരാജ്യങ്ങളും തമ്മില്‍ ഒരു ‘ശീതയുദ്ധം’ തന്നെ നടക്കുന്നുണ്ട്. യുഎസിലെ എഐ ലാബുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു എന്ന ആരോപണവും, എന്‍വിഡിയ പോലുള്ള കമ്പനികളുടെ കരുത്തുറ്റ പ്രോസസിംഗ് ചിപ്പുകള്‍ ചൈനയ്ക്ക് നല്‍കുന്നതിലെ അമേരിക്കയുടെ നിയന്ത്രണങ്ങളും തര്‍ക്കവിഷയങ്ങളാണ്. എങ്കിലും, നിര്‍മ്മിത ബുദ്ധി സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഇരുനേതാക്കളും ധാരണയിലെത്തുമെന്നാണ് സൂചന.
വ്യാപാര ബന്ധവും ഇറക്കുമതി നിയന്ത്രണങ്ങളും
കഴിഞ്ഞ വര്‍ഷം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 140 ശതമാനത്തിലധികം താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ റെയര്‍ എര്‍ത്ത് മിനറല്‍സുകളുടെ കയറ്റുമതി തടഞ്ഞുകൊണ്ട് ചൈന ശക്തമായി തിരിച്ചടിച്ചു. യുഎസിന്റെ ആയുധ നിര്‍മ്മാണത്തിന് ആവശ്യമായ ഈ ധാതുക്കളുടെ കുറവ് ട്രംപിനെ പിന്നോട്ട് വലിച്ചു. നിലവില്‍ ബോയിംഗ് വിമാനങ്ങളും അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളും വാങ്ങാമെന്ന് ചൈന സമ്മതിച്ചേക്കാം. പകരം, സെമികണ്ടക്ടര്‍ കയറ്റുമതിയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നും യുഎസില്‍ നിക്ഷേപ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നുമാണ് ചൈനയുടെ ആവശ്യം.
ഫെന്റനൈല്‍ ലഹരിമരുന്ന് വ്യാപനം
അമേരിക്കയിലെ മയക്കുമരുന്ന് പ്രതിസന്ധിക്ക് കാരണമാകുന്ന ഫെന്റനൈലിന്റെ ഉത്പാദനം തടയുക എന്നത് ട്രംപിന്റെ പ്രധാന അജണ്ടയാണ്. മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ഇതിനാവശ്യമായ രാസവസ്തുക്കള്‍ നല്‍കുന്നത് ചൈനീസ് കമ്പനികളാണെന്നാണ് യുഎസ് ആരോപിക്കുന്നത്. എന്നാല്‍ വ്യാപാര യുദ്ധങ്ങള്‍ക്കിടയില്‍ ചൈനയ്ക്ക് മേല്‍ ഈ വിഷയത്തില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശേഷി അമേരിക്കയ്ക്ക് കുറഞ്ഞിട്ടുണ്ട്. ലഹരിമരുന്ന് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നതാണ് ഈ ചര്‍ച്ചയില്‍ ചൈന മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം.
Content Summary: Donald Trump visits China for the first time in a decade to meet Xi Jinping. Read a detailed breakdown of this historic diplomatic meeting
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.