റഷ്യയിലെ ശക്തമായ ഭൂചലനത്തിന് പിന്നാലെ ഹവായിയില്‍ ആഞ്ഞടിച്ച് സുനാമി; നിരവധി രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്

ഏറ്റവും തീവ്രതയേറിയ ആറാമത്തെ ഭൂചലനമാണ് ഇന്ന് റഷ്യയില്‍ ഉണ്ടായത്

റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെ 8.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജപ്പാന്റെയും റഷ്യയുടെയും തീരപ്രദേശങ്ങളിലാണ് സുനാമി തിരമാലകള്‍ ആഞ്ഞടിച്ചത്. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത ശക്തമായ ഭൂചലനങ്ങളില്‍ ഏറ്റവും തീവ്രതയേറിയ ആറാമത്തെ ഭൂചലനമാണ് ഇന്ന് റഷ്യയില്‍ ഉണ്ടായത്. ജപ്പാനിലെയും അമേരിക്കയിലെയും നിരവധി പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കല്‍ മുന്നറിയിപ്പുകള്‍ നല്‍കി.

റഷ്യയുടെ പസഫിക് തീരത്തുള്ള കുറില്‍ ദ്വീപുകളിലെ പ്രധാന വാസസ്ഥലമായ സെവെറോ-കുരില്‍സ്‌കിന്റെ തീരപ്രദേശത്ത് ആദ്യത്തെ സുനാമി തരംഗം ആഞ്ഞുവീശിയതായി പ്രാദേശിക ഗവര്‍ണര്‍ വലേരി ലിമാരെങ്കോ അറിയിച്ചു. കംചത്കയുടെ ചില ഭാഗങ്ങളില്‍ 3-4 മീറ്റര്‍ (1013 അടി) ഉയരമുള്ള സുനാമി രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഹൊക്കൈഡോയുടെ കിഴക്കന്‍ തീരത്തുള്ള നെമുറോയില്‍ ഏകദേശം 30 സെന്റീമീറ്റര്‍ ഉയരമുള്ള സുനാമി തരംഗം രേഖപ്പെടുത്തി. റഷ്യയിലുണ്ടായ സുനാമിയെത്തുടര്‍ന്ന് വടക്കന്‍ പസഫിക്കില്‍ സുനാമിക്ക് കാരണമാവുകയും അലാസ്‌ക, ഹവായി മുതല്‍ ന്യൂസിലാന്‍ഡ് വരെയുള്ള തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഹോണോലുലുവില്‍ സുനാമി മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതിനെ തുടര്‍ന്ന് ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിയിരുന്നു.

എക്കഡോറിന്റെ ചില തീരപ്രദേശങ്ങളില്‍ മൂന്ന് മീറ്ററിലധികം (ഏകദേശം 10 അടി) ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. റഷ്യന്‍ നഗരമായ പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്സ്‌കിയില്‍ നിന്ന് ഏകദേശം 119 കിലോമീറ്റര്‍ (74 മൈല്‍) അകലെയാണ് ഭൂകമ്പം ഉണ്ടായത്. കംചത്ക പെനിന്‍സുലയിലെ ഈ നഗരത്തില്‍ 1,80,000 ആളുകളാണ് ഉള്ളത്.

റഷ്യയിലെ സ്ഥിതി

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള റഷ്യയിലെ കംചത്ക പെനിന്‍സുലയില്‍, കെട്ടിടങ്ങള്‍ക്ക് ഘടനാപരമായ കേടുപാടുകള്‍ സംഭവിച്ചതായും ആളുകളെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. കൂടാതെ പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്സ്‌കിയില്‍ ഭൂകമ്പം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും വൈദ്യുതി, മൊബൈല്‍ തടസ്സങ്ങള്‍ക്കും കാരണമായി. എന്നിരുന്നാലും, വലിയ പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. റഷ്യയിലെ കുറില്‍ ദ്വീപുകളിലെ പ്രധാന പട്ടണമായ സെവെറോ-കുരില്‍സ്‌കില്‍ ആദ്യ സുനാമി തരംഗം ആഞ്ഞുവീശിയതായി പ്രാദേശിക ഗവര്‍ണര്‍ വലേരി ലിമാരെങ്കോ പറഞ്ഞു. ആളുകള്‍ സുരക്ഷിതരാണെന്നും തുടര്‍ന്നുള്ള തിരമാലകളുടെ ഭീഷണി ഒഴിയും വരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തുടര്‍ന്നുവെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ജപ്പാനിലും സുനാമി

ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, ജപ്പാന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ഹൊക്കൈഡോയുടെ തെക്കന്‍ തീരത്തുള്ള ടോകാച്ചിയില്‍ 40 സെന്റീമീറ്റര്‍ (1.3 അടി) ഉയരമുള്ള സുനാമി രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് ജപ്പാനിലെ ഗതാഗത ബന്ധങ്ങളെ തടസ്സപ്പെടുത്തി. ഹൊക്കൈഡോയും ഓമോറിയും തമ്മിലുള്ള ഫെറി സര്‍വീസുകളും ടോക്കിയോയെ സമീപ ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളും നിര്‍ത്തിവച്ചു. സെന്‍ഡായി വിമാനത്താവളത്തിലെ റണ്‍വേയും താല്‍ക്കാലികമായി അടച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് ചില ട്രെയിനുകള്‍ വൈകിയോടുകയും സര്‍വീസ് നിര്‍ത്തുകയും ചെയ്തു.

ജപ്പാനിലെ ആണവ നിലയങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫുകുഷിമ ഡൈച്ചി പ്ലാന്റിന്റെ ഓപ്പറേറ്ററായ ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി ഹോള്‍ഡിംഗ്‌സ്, ഏകദേശം 4,000 തൊഴിലാളികളെ മുന്‍കരുതലെന്ന നിലയില്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിയതായും വിദൂരമായി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സ്ഥിരീകരിച്ചു.

യുഎസ് തീരങ്ങളിലും ആഞ്ഞടിക്കുന്നു

നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ (ചഛഅഅ) കണക്കുകള്‍ പ്രകാരം, യുഎസ് തീരങ്ങളില്‍ സുനാമി തിരമാലകള്‍ ആഞ്ഞടിക്കുന്നു.

ഹവായിയുടെ തീരപ്രദേശങ്ങളിലാണ് ആദ്യ തിരമാലകള്‍ അനുഭവപ്പെട്ടത്. സുനാമി തിരമാലകളെ തുടര്‍ന്ന് ഹവായിയിലെ ഓവാഹു ദ്വീപിന്റെ വടക്കന്‍ തീരത്തുള്ള ഹാലെയ്വയില്‍, ജലനിരപ്പ് 4 അടി (1.2 മീറ്റര്‍) വരെ ഉയര്‍ന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ തിരമാലകള്‍ എത്തുന്നതിനനുസരിച്ച് ജലനിരപ്പ് കൂടുകയും കുറയുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

എന്താണ് സുനാമി?

കടലിന്റെ അടിത്തട്ടില്‍ പെട്ടെന്നുണ്ടാകുന്ന ലംബമായ ചലനങ്ങളാണ് സുനാമിക്ക് കാരണമാകുന്നത്. ശക്തമായ ഭൂകമ്പങ്ങളോ വലിയ വെള്ളത്തിനടിയിലെ മണ്ണിടിച്ചിലുകളോ ആണ് സാധാരണയായി ഇതിന് പിന്നില്‍. ഈ തിരമാലകള്‍ തീരപ്രദേശങ്ങളിലെ ആഴം കുറഞ്ഞ വെള്ളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉയരം കൂടുന്നുവെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു.

ഏറ്റവും പുതിയ സുനാമി മുന്നറിയിപ്പ് വിവരങ്ങള്‍

ഭൂകമ്പം ഹവായിയിലുടനീളം തീരദേശ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള സുനാമിക്ക് കാരണമായെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സ്ഥിരീകരിച്ചു. ‘ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം’ എന്ന് മുന്നറിയിപ്പ് ഊന്നിപ്പറഞ്ഞു.

ഒറിഗോണ്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ് ഫേസ്ബുക്ക് വഴി, 1 മുതല്‍ 2 അടി വരെ (30 മുതല്‍ 60 സെന്റീമീറ്റര്‍) ഉയരമുള്ള ചെറിയ സുനാമി തിരമാലകള്‍ എത്തുമെന്ന് പ്രവചിച്ചു. ഭീഷണി ഒഴിഞ്ഞുപോകുന്നതുവരെ കടല്‍ത്തീരങ്ങള്‍, മറീനകള്‍, തുറമുഖങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ താമസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ‘ഇതൊരു വലിയ സുനാമി അല്ല, പക്ഷേ അപകടകരമായ പ്രവാഹങ്ങളും ശക്തമായ തിരമാലകളും വെള്ളത്തിനടുത്ത് നില്‍ക്കുന്നവര്‍ക്ക് അപകടമുണ്ടാക്കാം,’ ഏജന്‍സി പ്രസ്താവിച്ചു.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ, യുഎസിലെ വാഷിംഗ്ടണ്‍, കാലിഫോര്‍ണിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

Content Summary: Tsunami strikes Hawaii after major quake in Russia, warnings issued across multiple countries.

This post was last modified on July 30, 2025 1:05 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment