വാതകശേഖരം രണ്ട് ദിവസത്തേക്ക് മാത്രം; ബ്രിട്ടന്‍ ഇരുട്ടിലേക്കോ?

ഒരു തെര്‍മലിന് 78.5 പെന്‍സായിരുന്ന ബ്രിട്ടനിലെ വാതക വില നിലവില്‍ 137 പെന്‍സായി

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതോടെ ബ്രിട്ടന്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യം രണ്ട് ദിവസത്തേക്ക് മാത്രമുള്ള ഫോസില്‍ വാതക ശേഖരത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് യൂറോപ്പിലേക്കുള്ള എല്‍എന്‍ജി ടാങ്കറുകള്‍ കൂട്ടത്തോടെ ഏഷ്യന്‍ വിപണികളിലേക്ക് വഴിതിരിച്ചുവിടുന്നതാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണം.

ബ്രിട്ടനിലെ ഗ്യാസ് പൈപ്പ്ലൈന്‍ ശൃംഖലയുടെ ചുമതലയുള്ള നാഷണല്‍ ഗ്യാസിന്റെ കണക്കുകള്‍ പ്രകാരം, രാജ്യത്തെ വാതക ശേഖരം 6,999 ജിഗാവാട്ട് മണിക്കൂര്‍ ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 9,105 ഏണവ ആയിരുന്നു എന്നതില്‍ നിന്ന് തന്നെ ശേഖരത്തിലുണ്ടായ വന്‍ ഇടിവ് വ്യക്തമാണ്.

പശ്ചിമേഷ്യയിലെ സുരക്ഷാ ഭീഷണിയും ലാഭകരമായ വിപണിയും കണക്കിലെടുത്ത് എല്‍എന്‍ജി ടാങ്കറുകള്‍ യൂറോപ്പിന് പകരം ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നത് ബ്രിട്ടന്റെ ഇന്ധനലഭ്യതയെ ബാധിച്ചു. യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടന്റെ ഗ്യാസ് സംഭരണശേഷി താരതമ്യേന കുറവായത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ബ്രിട്ടനില്‍ ഇന്ധനവില കുതിച്ചുയരാനും ഊര്‍ജ്ജ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതായും വിപണി നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബ്രിട്ടന്റെ ആകെ സംഭരണശേഷി 12 ദിവസത്തെ ആവശ്യത്തിനുള്ള വാതകം മാത്രമാണ്. എന്നാല്‍ നിലവിലെ കണക്കുകള്‍ പ്രകാരം ഇത് രണ്ട് ദിവസത്തില്‍ താഴെ മാത്രമുള്ള കരുതലിലേക്ക് ചുരുങ്ങിയിരിക്കുന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ഇനിയും നീണ്ടുനില്‍ക്കുകയാണെങ്കില്‍ രാജ്യത്തെ ഗ്യാസ് വിതരണം പൂര്‍ണ്ണമായും നിലയ്ക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

എങ്കിലും, രാജ്യത്തെ സംഭരണ ശൃംഖലയില്‍ സ്റ്റോക്ക് കുറവാണെങ്കിലും, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പൈപ്പ്ലൈനുകള്‍ വഴിയും മറ്റ് ഇറക്കുമതി സ്രോതസ്സുകള്‍ വഴിയും ഗ്യാസ് വരുന്നത് തുടരുമെന്ന് നാഷണല്‍ ഗ്യാസ് അധികൃതര്‍ ആശ്വാസകരമായ ഒരു സൂചന നല്‍കുന്നു.

പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം, യൂറോപ്പിലേക്ക് പോകേണ്ടിയിരുന്ന എല്‍എന്‍ജി ടാങ്കറുകള്‍ അറ്റ്ലാന്റിക് സമുദ്രമധ്യത്തില്‍ വെച്ച് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട കപ്പല്‍ ട്രാക്കിംഗ് വിവരങ്ങള്‍ പ്രകാരം, കഴിഞ്ഞ വെള്ളിയാഴ്ച മാത്രം രണ്ട് ടാങ്കറുകള്‍ ഇത്തരത്തില്‍ വഴിമാറ്റിവിട്ടു. അതിന് മുമ്പും സമാനമായ സാഹചര്യം ഉണ്ടായിരുന്നു.

ലോകത്തെ മൊത്തം വാതക കയറ്റുമതിയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയതോടെ സമുദ്രമാര്‍ഗമുള്ള വിതരണവും പൂര്‍ണ്ണമായി താറുമാറായി. അതേസമയം, ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി പ്ലാന്റിലെ ഉത്പാദനം ഖത്തര്‍ നിര്‍ത്തിവെച്ചു. ഖത്തറില്‍ നിന്നുള്ള വാതകത്തെ പ്രധാനമായും ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതോടെ വില കുതിച്ചുകയറുകയാണ്.
യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ഒരു തെര്‍മലിന് 78.5 പെന്‍സായിരുന്ന ബ്രിട്ടനിലെ വാതക വില നിലവില്‍ 137 പെന്‍സായി വര്‍ദ്ധിച്ചു. വെറും ഒരു മാസത്തിനിടെയുണ്ടായ ഈ വര്‍ദ്ധനവ് സാധാരണക്കാരുടെ ഊര്‍ജ്ജ ബില്ലുകളെ സാരമായി ബാധിക്കും.

Content Summary: UK gas stocks fall below 2 days amid Qatar shutdown and Iran conflict

This post was last modified on March 9, 2026 6:51 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment