ലണ്ടനില്‍ അപകടകാരികളായ 180ഓളം ക്രിമിനല്‍ സംഘങ്ങള്‍; 8 വയസ്സുള്ള കുട്ടികള്‍ വരെ വന്‍ ആയുധങ്ങളുമായി നടക്കുന്നു

ലോകത്തിലെ ഏറ്റവുമധികം കുറ്റകൃത്യങ്ങളും കൊലപാതകങ്ങള്‍ നടക്കുന്ന മെട്രോ സിറ്റികളില്‍ ഒന്നായി ലണ്ടന്‍ നഗരം മാറിയിരിക്കുകയാണ്.

ലണ്ടനില്‍ അപകടകാരികളായ ക്രിമിനല്‍ സംഘങ്ങള്‍ വളരുന്നുവെന്ന് ഗ്രേറ്റര്‍ ലണ്ടനിന്റെ ചുമതലയുള്ള മെട്രോപൊളിറ്റന്‍ പോലീസ് മേധാവി. നഗരത്തില്‍ മാത്രം 180ഓളം ക്രിമിനല്‍ സംഘങ്ങളുണ്ടെന്നും എട്ടുവയസ്സുള്ള കുട്ടികള്‍ വരെ ആയുധങ്ങളുമായി ഇവരോടൊപ്പമുണ്ടെന്നും പോലീസ് മേധാവി ക്രെസിഡ ഡിക്ക് പറയുന്നു. വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ച് വെച്ചിരിക്കുന്ന ഈ ഗ്യാംഗുകള്‍ സ്‌കൂള്‍ കുട്ടികളെപ്പോലും തങ്ങളുടെ സംഘത്തില്‍ ചേര്‍ത്ത് പ്രദേശത്ത് ഭീകരാന്തരീക്ഷം തീര്‍ക്കുകയാണ്. ഈ സംഘത്തില്‍ കൂടുതലും കൗമാരാക്കാരാണ്.

നഗരത്തിലെ അവസ്ഥയെക്കുറിച്ച് ക്രെസിഡ ഡിക്ക് പ്രതികരിച്ചത്, ‘ക്രിമിനല്‍ സംഘങ്ങളെ കണ്ടെത്തി തുടച്ചു നീക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. പോലീസിന് മാത്രമായി ഇത് സാധിക്കില്ല. 5 വയസ് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളെ ഗ്യാംഗുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവര്‍ വളര്‍ന്നു വരുമ്പോള്‍ വലിയ ക്രിമിനലുകളായി മാറും. ഇവരെ പിന്തിരിപ്പിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. ഈ ക്രിമിനല്‍ സംഘങ്ങള്‍ കുട്ടികളെ തങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ സംഘങ്ങള്‍ തമ്മിലുള്ള പോര് വെടിവെയ്പ്പുകളിലേക്കും കത്തിക്കുത്തിലേക്കുമൊക്കെ നീണ്ട് ഗ്യാംഗ് വാറിലേക്ക് എത്തി നില്‍ക്കുകയാണ്. 2018ല്‍ മാത്രം 130 ഓളം പേരാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. അക്രമ സംഭവങ്ങള്‍ തടയാന്‍ കൂടുതല്‍ സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് പരിശോധനകളും ആയുധങ്ങളുമായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും ആവശ്യമായി വരികയാണ്’, എന്നും ക്രെസിഡ പറയുന്നു.

കഴിഞ്ഞ മാസം തന്നെ ലണ്ടന്‍ നഗരത്തില്‍ ആംഡ് ഫൂട്ട് പട്രോളിംഗ് ഓഫീസര്‍മാരെ വിന്യസിക്കാന്‍ തയാറെടുക്കുന്നായി വാര്‍ത്ത വന്നിരുന്നു. ഗ്യാംഗ് വാര്‍ നടക്കുന്ന ഇടങ്ങളിലാണ് ഇത്തരം ഓഫീസര്‍മാര്‍ പ്രധാനമായും പരിശോധനയ്ക്ക് ഇറങ്ങുക. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമായിരിക്കും ഇത്തരം ഓഫീസര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുക.

ആംഡ് പട്രോളിംഗുകള്‍ വ്യാപകമാക്കിയാല്‍ ഗ്യാംഗ് ആക്ടിവിറ്റികളെ പറ്റി ഫലവത്തായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ സാഹചര്യങ്ങളില്‍ മാറ്റം വരുത്തി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു ചെറിയ ചുവട് വയ്പ് മാത്രമാണിതെന്നായിരുന്നു അന്ന് ക്രെസിഡെ ഇതിനെ വിശദീകരിച്ചത്.

മെട്രോപൊളിറ്റന്‍ പോലീസ് പല നിയമങ്ങളും നടപ്പാക്കിയിട്ടും ലണ്ടനിലെ കത്തിക്കുത്തും കൊലപാതകങ്ങളും മറ്റ് അക്രമ പരമ്പരകളും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയതാണ് സായുധ പോലീസിനെ ഇറക്കാനുള്ള തീരുമാനം. ലോകത്തിലെ ഏറ്റവുമധികം കുറ്റകൃത്യങ്ങളും കൊലപാതകങ്ങള്‍ നടക്കുന്ന മെട്രോ സിറ്റികളില്‍ ഒന്നായി ലണ്ടന്‍ നഗരം മാറിയിരിക്കുകയാണ്.

നഗരത്തിലെ ക്രമസമാധാന പ്രശ്‌നങ്ങളുള്ള സ്ഥലങ്ങളില്‍ സായുധ പോലീസിനെ വിന്യസിക്കുകയും പതിവായി കാല്‍നട പട്രോളിംഗുകള്‍ നടത്താനുമാണ് തീരുമാനം. ഈ സാഹചര്യത്തില്‍ അക്രമ സംഭവങ്ങള്‍ നടന്നാലുടന്‍ വെടിവയ്ക്കാനുള്ള അധികാരം പോലീസിന് നല്‍കുന്ന കാര്യവും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

എന്നാല്‍ ഇത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇത് പ്രചോദനമാകുമെന്നുമാണ് ലേബര്‍ പാര്‍ട്ടി നേതാക്കള്‍ വിമര്‍ശിക്കുന്നത്.

https://www.azhimukham.com/explainer-what-is-yellow-vests-movement-in-france/

https://www.azhimukham.com/world-donald-trump-wants-to-grant-kim-jong-uns-wishes-south-korea-president-moon-jae-in/

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment