യുക്രെയ്ന്‍ യുദ്ധം പുടിന്റേതല്ല, മോദിയുടേത്; ഇന്ത്യയ്‌ക്കെതിരെ വീണ്ടും യുഎസ്

'ഇന്ത്യയാണ് താരിഫുകളുടെ 'മഹാരാജാവ്'

ഇന്ത്യയുമായുള്ള വ്യാപാര തര്‍ക്കങ്ങളില്‍ ശക്തമായ നിലപാടുകള്‍ ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യ യുഎസുമായി സഹകരിച്ചില്ലെങ്കില്‍ അത് ‘നല്ല രീതിയില്‍ അവസാനിക്കില്ല’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘റിയല്‍ അമേരിക്ക വോയ്സ്’ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നവാരോ ഈ പ്രസ്താവന നടത്തിയത്.

‘ഇന്ത്യയാണ് താരിഫുകളുടെ ‘മഹാരാജാവ്’. ലോകത്തിലെ പ്രധാന രാജ്യങ്ങളെ അപേക്ഷിച്ച് യുഎസിനെതിരെ ഏറ്റവും ഉയര്‍ന്ന താരിഫുകളാണ് അവര്‍ക്ക്. നമ്മള്‍ ഇത് കൈകാര്യം ചെയ്യേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു. ഇന്ത്യ ഈ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്ക് തയ്യാറാവുമെന്നാണ് താന്‍ കരുതുന്നതെന്നും, അല്ലെങ്കില്‍ അത് റഷ്യയുടെയും ചൈനയുടെയും പക്ഷത്ത് ചേരുന്നതിന് തുല്യമായിരിക്കുമെന്നും അത് ഇന്ത്യയ്ക്ക് ദോഷകരമായിരിക്കുമെന്നും നവാരോ കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങി അത് ശുദ്ധീകരിച്ച് അന്താരാഷ്ട്ര വിപണിയില്‍ വിറ്റ് ഇന്ത്യ ലാഭം കൊയ്യുകയാണെന്നും, ഇതിലൂടെ റഷ്യയുടെ യുദ്ധത്തിന് പണം നല്‍കി അവരെ സഹായിക്കുകയാണെന്നും നവാരോ ആരോപിച്ചു. ‘യുക്രെയ്‌നില്‍ നടക്കുന്ന യുദ്ധം പുടിന്റേതല്ല, പ്രധാനമന്ത്രി മോദിയുടേതാണ്’ എന്നും നവാരോ ആരോപിച്ചു.

നേരത്തെ, ‘റഷ്യ യുക്രെയ്‌നെ ആക്രമിക്കുന്നതിന് മുമ്പ് ഇന്ത്യ വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങിയിരുന്നില്ല. ഇത് രക്തം പുരണ്ട പണമാണ്, ആളുകള്‍ മരിക്കുന്നു’ എന്ന് എക്സില്‍ നവാരോ പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ ഉയര്‍ന്ന താരിഫുകള്‍ അമേരിക്കന്‍ തൊഴിലുകളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, നവാരോയുടെ പോസ്റ്റിന് എക്സ് ‘കമ്മ്യൂണിറ്റി നോട്ട്’ നല്‍കി. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 20 ശതമാനം വര്‍ധിച്ചതായും, യുഎസ് ഇപ്പോഴും റഷ്യയില്‍ നിന്ന് യുറേനിയം, രാസവസ്തുക്കള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതായും അതില്‍ ചൂണ്ടിക്കാട്ടി. 2024-ല്‍ യൂറോപ്യന്‍ യൂണിയന്‍ 25 ബില്യണ്‍ ഡോളറിന്റെ റഷ്യന്‍ ഊര്‍ജം ഇറക്കുമതി ചെയ്തതായും നോട്ടില്‍ പറയുന്നു.

അതേസമയം, നവാരോയുടെ ആരോപണങ്ങളെ ഇന്ത്യ തള്ളി. ‘നവാരോയുടെ പ്രസ്താവനകള്‍ തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. ഇത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല,’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും പൊതുവായ താല്‍പ്പര്യങ്ങളും ബഹുമാനവും അടിസ്ഥാനമാക്കിയുള്ള ബന്ധമാണ് വേണ്ടതെന്നും, യുഎസ്-ഇന്ത്യ ബന്ധം പല വെല്ലുവിളികളെയും അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Ukraine war is not Putin’s, but Modi’s; US again against India

Content Summary: Ukraine war is not Putin’s, but Modi’s; US again against India

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment