June 14, 2026 |
Share on

ഇറാന്‍-യുഎസ് സമാധാനക്കാരാര്‍; ഇന്ന് ഒപ്പിടുമെന്ന് ട്രംപ്, സംശയമാണെന്ന് ഇറാന്‍

പതിവുകളില്‍ നിന്ന് വ്യത്യസ്തമായി ഇലക്ട്രോണിക് സംവിധാനത്തിലൂടെ ആയിരിക്കും ഒപ്പുവെക്കല്‍ എന്നാണ് വിവരം

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനക്കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നു. കരാര്‍ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മധ്യസ്ഥശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാകിസ്താനും അവകാശപ്പെടുമ്പോള്‍, സമയക്രമത്തിന്റെ കാര്യത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയം ജാഗ്രത കലര്‍ന്ന നിലപാടാണ് സ്വീകരിക്കുന്നത്.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പുവെക്കുമെന്നും അതിന് തൊട്ടുപിന്നാലെ ആഗോള വ്യാപാരത്തില്‍ നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിച്ച പാകിസ്താന്‍ പ്രധാനമന്ത്രിയും സമാനമായ പ്രതികരണമാണ് നടത്തിയത്. കരാര്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഒപ്പുവെക്കുന്നതിനുള്ള ഒരുക്കങ്ങള്‍ രാജ്യം പൂര്‍ത്തിയാക്കിയതായും, വരും ആഴ്ചയില്‍ സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും പാകിസ്താന്‍ അറിയിച്ചിരുന്നു.

എന്നാല്‍, കരാറിന്റെ സമയക്രമത്തെച്ചൊല്ലി ഇറാന്‍ ഔദ്യോഗികമായി വിയോജിപ്പ് പ്രകടിപ്പിച്ചു. ഞായറാഴ്ച തന്നെ കരാര്‍ ഒപ്പിടുമെന്ന വാര്‍ത്തകള്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് തള്ളി. ഇറാന്‍ ചര്‍ച്ചാ സംഘം തൊട്ടടുത്ത ദിവസങ്ങളില്‍ ജനീവയിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കരാര്‍ ഒപ്പിടല്‍ ഞായറാഴ്ച നടക്കില്ലെന്നും എന്നാല്‍ വരും ദിവസങ്ങളില്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ഇരുപക്ഷവും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിലേക്ക് നീങ്ങുമ്പോഴും സമയത്തിന്റെ കാര്യത്തില്‍ ഇറാന്റെ ഭാഗത്തുനിന്ന് കൂടുതല്‍ മുന്‍കരുതലുകള്‍ ഉണ്ടാകുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.

അതേസമയം, സമാധാന നീക്കങ്ങള്‍ക്കെതിരെ ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ വലിയ രീതിയിലുള്ള ഭിന്നതകളും പ്രതിഷേധങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ഭരണകൂടത്തിലെയും സൈന്യത്തിലെയും യാഥാസ്ഥിതിക വിഭാഗങ്ങള്‍ ഈ കരാറിനെ ശക്തമായി എതിര്‍ക്കുകയാണ്. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിക്കെതിരെ മഷ്ഹദിലെ വിദേശകാര്യ മന്ത്രാലയ ഓഫീസിന് മുന്നില്‍ വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. റെവല്യൂഷനറി ഗാര്‍ഡുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയായ ‘ഫാര്‍സ്’ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഈ കരാറിലൂടെ ഇറാന്‍ അമേരിക്കയുടെ ഒരു കോളനിയായി മാറുമെന്നാണ് ഒരു യാഥാസ്ഥിതിക പാര്‍ലമെന്റ് അംഗം വിമര്‍ശിച്ചത്. വിദേശകാര്യമന്ത്രി അരാഗ്ചിയെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ആഗോളതലത്തിലും ഈ സമാധാന നീക്കങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ശനിയാഴ്ച പ്രസിഡന്റ് ട്രംപുമായി ഫോണില്‍ സംസാരിച്ച് ചര്‍ച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്തു. നിലവില്‍ സ്വന്തം രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുന്ന സ്റ്റാര്‍മര്‍, ഈ മേഖലയില്‍ ശാശ്വതവും സുസ്ഥിരവുമായ സമാധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു. ഇറാന്റെ ഉപരോധം മൂലം അടഞ്ഞുകിടക്കുന്ന ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാകും.

നയതന്ത്ര ലോകത്ത് സാധാരണയായി ഇത്തരം വലിയ കരാറുകള്‍ നേരിട്ടുള്ള ചടങ്ങുകളിലൂടെയാണ് ഒപ്പുവെക്കാറുള്ളതെങ്കിലും, ഈ അമേരിക്ക-ഇറാന്‍ കരാര്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ആയിരിക്കും ഒപ്പുവെക്കുക എന്നാണ് വിവരം. ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. തന്റെ എണ്‍പതാം ജന്മദിനമായ ഞായറാഴ്ച വൈറ്റ് ഹൗസില്‍ നടക്കുന്ന യു.എഫ്.സി മത്സരം കാണാനായി ട്രംപ് വാഷിംഗ്ടണില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാറിന്റെ അന്തിമ പ്രഖ്യാപനത്തിനായി ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്.

Content Summary; President Trump and Pakistan announce the imminent signing of a US-Iran peace deal to reopen the Strait of Hormuz, while Iran’s foreign ministry cautions over the timeline amid internal protests.

Leave a Reply

Your email address will not be published. Required fields are marked *

×