June 26, 2026 |
Share on

‘അമേരിക്കയുടെ പങ്കാളിയായി പരിഗണിക്കണമെങ്കിൽ ഇന്ത്യ അതിനനുസരിച്ച് പ്രവർത്തിക്കണം’ വിമർശനവുമായി ട്രംപ് ഭരണകൂടം

അമേരിക്കയുടെ നടപടി പുടിനെ ചർച്ചാ മേശയിലെത്തിക്കാനുള്ള ഒരു തന്ത്രമാണെന്നും വിലയിരുത്തപ്പെടുന്നു

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥനായ പീറ്റർ നവാരോ. യുക്രെയ്ൻ യുദ്ധം തുടരുന്നതിന് ഇന്ത്യയാണ് ഉത്തരവാദിയെന്ന് നവാരോ ആരോപിച്ചു.

വൈറ്റ് ഹൗസ് ട്രേഡ് അഡ്വൈസറും ഡൊണാൾഡ് ട്രംപിന്റെ അടുത്ത ഉപദേശകരിലൊരാളുമായ പീറ്റർ നവാരോ, ഫിനാൻഷ്യൽ ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

ഇന്ത്യ റഷ്യയുമായും ചൈനയുമായും അടുക്കുകയാണെന്നും അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി പരിഗണിക്കപ്പെടണമെങ്കിൽ അതിനനുസരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റഷ്യൻ എണ്ണയുടെ ഒരു ആഗോള ക്ലിയറിംഗ് ഹൗസായി ഇന്ത്യ പ്രവർത്തിക്കുന്നുവെന്നും, വിലക്കേർപ്പെടുത്തിയ അസംസ്കൃത എണ്ണയെ ഉൽപ്പന്നങ്ങളാക്കി മാറ്റി റഷ്യക്ക് ഡോളർ ലഭ്യമാക്കുന്നുവെന്നും നവാരോ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ പ്രതികരണം

പീറ്റർ നവാരോയുടെ ഈ പ്രസ്താവനകൾ ഇന്ത്യയിൽ വലിയ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. ഇത് സാഹചര്യങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയത് യുദ്ധം കാരണം രാജ്യത്തെ ജനങ്ങൾക്കുണ്ടായ പണപ്പെരുപ്പം കുറയ്ക്കാൻ വേണ്ടിയാണെന്നും അവർ വ്യക്തമാക്കി.

കൂടാതെ, അമേരിക്കയുടെ ഈ നടപടി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ചർച്ചാ മേശയിലെത്തിക്കാനുള്ള ഒരു തന്ത്രമാണെന്നും വിലയിരുത്തപ്പെടുന്നു. ചൈനയും യൂറോപ്പും റഷ്യയിൽ നിന്ന് ഊർജ്ജം വാങ്ങുമ്പോൾ അവരെ ലക്ഷ്യമിടാത്ത അമേരിക്കയുടെ ഇരട്ടത്താപ്പിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

തങ്ങളുടെ പരമ്പരാഗത എണ്ണ വിതരണക്കാർ യൂറോപ്പിലേക്ക് തിരിഞ്ഞതിനാലാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിച്ചതെന്നും, ആഗോള ഊർജ്ജ വിപണികളുടെ സ്ഥിരത ഉറപ്പാക്കാൻ അമേരിക്ക തന്നെ ഈ ഇറക്കുമതിയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ നിലപാടുകളും ആവശ്യകതകളും അമേരിക്കയെ അറിയിച്ചിരുന്നുവെങ്കിലും, നവാരോയുടെ സമീപനം ഇന്ത്യയെ ഒരു എതിരാളിയായിട്ടാണ് കാണുന്നതെന്ന് സൂചിപ്പിക്കുന്നു.

റഷ്യ യുക്രെയ്ൻ ആക്രമിക്കുന്നതിന് മുൻപ്, 2022 ഫെബ്രുവരിയിൽ, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 2 ശതമാനത്തിൽ താഴെയായിരുന്നു. എന്നാൽ യുദ്ധത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണ ഉപേക്ഷിച്ചപ്പോൾ, റഷ്യ ഇളവുകളോടെ എണ്ണ വിൽക്കാൻ തുടങ്ങി.

ഈ അവസരം പ്രയോജനപ്പെടുത്തിയ ഇന്ത്യൻ ശുദ്ധീകരണശാലകൾ റഷ്യയെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരാക്കി മാറ്റി. നിലവിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 35-40 ശതമാനം റഷ്യയിൽ നിന്നാണ്.

പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച് സർക്കാരിൽ നിന്ന് യാതൊരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നും, സാമ്പത്തിക, വാണിജ്യപരമായ പരിഗണനകളാണ് തങ്ങളുടെ ഇറക്കുമതി തീരുമാനങ്ങളെ നയിക്കുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

content summary: US Trade Advisor Slams India’s Ties with Russia and China

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×