വിഎസിന്റെ അന്ത്യയാത്ര ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കണക്കൂകൂട്ടിയിരുന്ന സമയത്തിനേക്കാളും വൈകിയാണ് മൃതദേഹം സംസ്കരിക്കാനൊരുങ്ങുന്നത്. പെരുമഴ പോലും വകവെയ്ക്കാതെയാണ് ജനങ്ങൾ വിഎസിനെ കാണാൻ ആലപ്പുഴ ഡിസി ഓഫീസിൽ തടിച്ചുകൂടിയത്. വഴിയരികിലും ജനസാഗരമാണ്. അന്ത്യോപചാരമർപ്പിക്കാൻ വൻ ജനാവലിയാണ് വിലാപയാത്രയ്ക്കൊപ്പം എത്തുന്നത്. റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും. അതേസമയം, പൊതുദർശനത്തിന്റെ സമയം ചുരുക്കുമെന്നാണ് പാർട്ടി നേതാക്കൾ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
നിരവധി സ്ഥലങ്ങളിൽ നിന്നെത്തിയവർ മണിക്കൂറുകളായി മുദ്രാവാക്യം വിളികളുമായി തുടരുകയാണ്. സംസ്കാര ചടങ്ങുകൾ നീണ്ടുപോകുമെന്നാണ് നിലവിൽ അനുമാനിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം തന്നെ റിക്രിയേഷൻ ഗ്രൗണ്ടിലെ പന്തലിൽ കാത്തുനിൽക്കുകയാണ്. അവിടെയും ഒരു ജനസാഗരം തന്നെ വിഎസിനെ കാത്തു നിൽക്കുകയാണ്.
ആരു പറഞ്ഞു മരിച്ചെന്ന്… കണ്ണേ കരളേ വി.എസ്സേ… ഞങ്ങടെ നെഞ്ചിലേ റോസാപ്പൂവേ… അഭിവാദ്യങ്ങൾ ആലപ്പുഴ മുഴുവൻ മുഴങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ചൊവ്വാഴ്ച 2 മണിയോടെ ആരംഭിച്ച വി.എസ് അച്യൂതാനന്ദന്‍റെ വിലാപയാത്ര 22 മണിക്കൂറുകൾ പിന്നിട്ടാണ് ആലപ്പുഴയിലെ വീട്ടിലെത്തിയത്.
Content Summary: V.S. Achuthanandan’s mourning journey to the recreation ground