June 06, 2026 |
Share on

മരുന്നിലൂടെ മാത്രമല്ല, സംഗീതത്തിലൂടെയും രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്ന് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

ആകെ 14 പാട്ടുകളാണ് മൂന്നു ഗായകരും ചേര്‍ന്ന പാടിയത്.

എറണാകുളം ജനറലാശുപത്രിയിലെ സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ നവാസും റിയാസും തീര്‍ത്തത് ഗാന വിസ്മയം. ഇവര്‍ക്കൊപ്പം ഗൈനക്കോളജി വിഭാഗത്തിലെ ഡോ. റാണി ജെ എസും പാടാനെത്തിയത് സദസില്‍ കൗതുകമുണര്‍ത്തി.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, എന്നിവ സംയുക്തമായി അവതരിപ്പിച്ചു വരുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 253-ാമത് ലക്കമായിരുന്നു ബുധനാഴ്ച. എറണാകുളം ജനറലാശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സംഗീത സാന്ത്വനം പകരുന്നതിനു വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

ആകെ 14 പാട്ടുകളാണ് മൂന്നു ഗായകരും ചേര്‍ന്ന പാടിയത്. മരുന്നിലൂടെ മാത്രമല്ല, സംഗീതത്തിലൂടെയും രോഗികള്‍ക്ക് സാന്ത്വനം പകരാനാകുമെന്ന് ഡോ. റാണി തെളിയിച്ചു. രണ്ട് ഗാനങ്ങളാണ് അവര്‍ പാടിയത്. മഞ്ഞണിക്കൊമ്പില്‍.., ദേവതാരു പൂത്തു.. എന്നീ ഗാനങ്ങള്‍ അവര്‍ ആലപിച്ചപ്പോള്‍ ശ്രോതാക്കള്‍ കയ്യടിയുമായി പ്രോത്സാഹനം നല്‍കി.

കേരളം കേരളം.. എന്ന ഗാനത്തോടെ നവാസാണ് പരിപാടി തുടങ്ങിയത്. ക്യാ ഹുവാ തേരാ വാദാ.., വീണ്ടും പാടാം സഖീ.., പച്ചമലര്‍..,(തമിഴ്) മുസാഫിര്‍ ഹും യാരോ.., സുനയനേ സുമുഖീ.., എന്നീ ഗാനങ്ങളാണ് നവാസ് പാടിയത്. നീ മധുപകരൂ.., എന്ന ഗാനത്തോടെ തുടങ്ങിയ റിയാസ്, പഹലാ നഷാ.., യേ ദോസ്തീ.., കണ്ട് രണ്ട് കണ്ണ്.., ചെഹരാ ഹെ യാ ചാന്ദ്.. എന്നീ ഗാനങ്ങളും പാടി.

കഴിഞ്ഞ 30 വര്‍ഷമായി ഗാനരംഗത്ത് സജീവമായ വ്യക്തിത്വമാണ് നവാസ് മൊയ്തു. കേരളത്തിലെ പ്രശസ്തമായ സംഗീത ട്രൂപ്പുകളില്‍ പാടിയിട്ടുള്ള അദ്ദേഹം ടിവി ചാനലുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ഉയര്‍ന്നു വരുന്ന യുവഗായകനായ കൊച്ചിന്‍ റിയാസ് ആല്‍ബങ്ങളിലൂടെയാണ് ഗാനരംഗത്തേക്ക് കടന്നു വന്നത്. നവാസിനൊപ്പം സ്ഥിരമായി പരിപാടികള്‍ക്ക് പോകുന്ന അദ്ദേഹം വളരെ പെട്ടന്ന് ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×