June 04, 2026 |
Share on

മനുഷ്യന്‍ – അത്ര മോശമല്ലാത്തൊരു വാക്ക്: തായ്‌ലാന്റ് ഗുഹയില്‍ നിന്ന് അവസാനം പുറത്തെത്തിയ ബ്രദര്‍ ഏക്കിനെക്കുറിച്ച്

മാതാപിതാക്കള്‍ നല്‍കുന്ന മറുപടി ഹൃദയ സ്പര്‍ശിയാണ്. നിങ്ങള്‍ സ്വയം കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഒരു കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പോലും നിങ്ങളോട് ദേഷ്യമില്ല.

ലോകം മുഴുവന്‍ സംസാരിക്കുന്നത് ബ്രദര്‍ ഏക്കിനെ (തായ് ഭാഷയില്‍ പി ഏക്) കുറിച്ചാണ്. തായ്‌ലാന്റിലെ താം ലുവാങ് നാങ് നോണ്‍ ഗുഹയില്‍ 17 ദിവസം കുടുങ്ങിയ 13 അംഗ സംഘത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തെത്തിയ മനുഷ്യന്‍. ബാക്കിയുളള 12 കുട്ടികളുടെ ഫുട്‌ബോള്‍ കോച്ച്. ഏകാപോള്‍ ചാന്തവോങ് എന്നാണ് 25കാരനായ ഈ യുവാവിന്റെ യഥാര്‍ത്ഥ പേര്. കുട്ടികളെ മുഴുവന്‍ സുരക്ഷിതരായി പുറത്തെത്തിച്ച ശേഷമേ താന്‍ പുറത്തിറങ്ങൂ എന്നതാണ് ബ്രദര്‍ ഏകിന്റെ നിലപാടെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ പറയുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഒരു ഘട്ടത്തില്‍ ബുദ്ധ സന്യാസിയായിരുന്ന ബ്രദര്‍ ഏക് പിന്നീട് സന്യാസം ഉപേക്ഷിച്ച് തന്റെ മുത്തശിയെ പരിചരിക്കാന്‍ സമയം നീക്കിവച്ചു. തങ്ങളെല്ലാവരും വെള്ളം കുടിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ കോച്ച് വെള്ളം കുടിക്കുകയുള്ളൂ എന്ന് വൈല്‍ ബോര്‍സ് എന്ന് പേരുള്ള സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ അംഗമായ ഒരു കുട്ടി പറയുന്നു. ഗുഹയ്ക്കകത്ത് കുട്ടികള്‍ക്ക് വലിയ ധൈര്യവും സഹായവുമായിരുന്നു ബ്രദര്‍ ഏക് എന്ന് ഗവണ്‍മെന്റ് വക്താവ് പറയുന്നു. എപ്പോള്‍ പുറത്തെത്താന്‍ കഴിയുമെന്ന അനിശ്ചിതത്വത്തിന്റെ സാഹചര്യത്തില്‍ കുട്ടികളുടെ ഭീതിയും ആശങ്കയുമകറ്റാനും അവര്‍ക്ക് ആവശ്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാല്‍ കുട്ടികളെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാന്‍ കഴിയാഞ്ഞതിലും ഗുഹയില്‍ അകപ്പെട്ടുപോകുന്ന സാഹചര്യമുണ്ടാക്കിയതിലും ബ്രദര്‍ ഏക് മാതാപിതാക്കളോട് മാപ്പ് പറയുന്നുണ്ട്. ഗുഹയില്‍ നിന്ന് എഴുതിയ കത്തിലാണിത്. എന്നാല്‍ ഇതിന് മാതാപിതാക്കള്‍ നല്‍കുന്ന മറുപടി ഹൃദയ സ്പര്‍ശിയാണ്. നിങ്ങള്‍ സ്വയം കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഒരു കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പോലും നിങ്ങളോട് ദേഷ്യമില്ല.അതിനക്കുറിച്ചോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട – അവര്‍ പറയുന്നു. തായ്‌ലാന്റ് മാധ്യമങ്ങളും ബ്രദര്‍ ഏകിനെ പുകഴ്ത്തുകയാണ്. അതേസമയം അശ്രദ്ധയുടെ പേരില്‍ തായ്‌ലാന്റ് അധികൃതര്‍ ബ്രദര്‍ ഏകിനെതിരെ നടപടി എടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

വായനയ്ക്ക്: https://goo.gl/Rkxwij

Leave a Reply

Your email address will not be published. Required fields are marked *

×