June 26, 2026 |
Share on

1965ല്‍ സിറിയ തൂക്കിലേറ്റിയ ഇസ്രയേല്‍ ചാരന്റെ വാച്ച് മൊസാദ് കണ്ടെത്തി

1967ലെ അറബ് – ഇസ്രയേല്‍ യുദ്ധത്തില്‍ സിറിയന്‍ സൈന്യത്തെ പരാജയപ്പെടുത്താന്‍ ഇസ്രയേലിനെ സഹായിച്ചത് ഗൊലാന്‍ കുന്നുകളിലെ സിറിയന്‍ സൈനിക വിന്യാസം സംബന്ധിച്ച് ഏലി കോഹന്‍ നേരത്തെ ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍ സഹായിച്ചതായാണ് വിലയിരുത്തല്‍.

1965ല്‍ സിറിയ തൂക്കിലേറ്റിയ ഇസ്രയേല്‍ ചാരന്‍ ഏലി കോഹന്റെ വാച്ച് മൊസാദ് കണ്ടെത്തി. ഈജിപ്റ്റില്‍ ജനിച്ച ജൂതനായ ഏലി കോഹനെ 1960കളുടെ തുടക്കത്തിലാണ് മൊസാദ് റിക്രൂട്ട് ചെയ്തത്. സിറിയന്‍ ഭരണകൂടത്തിന്റെ ഉന്നതവൃത്തങ്ങളിലേയ്ക്ക് നുഴഞ്ഞുകയറി ബന്ധം സ്ഥാപിക്കാന്‍ ഏലി കോഹന് കഴിഞ്ഞു. സിറിയന്‍ ഭരണകൂട രഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി. എന്നാല്‍ സിറിയന്‍ അധികൃതര്‍ ഏലി കോഹന്റെ ചാരപ്പണി പിടികൂടുകയും 1965ല്‍ ഡമാസ്‌കസില്‍ പൊതുസ്ഥലത്ത് വച്ച് അദ്ദേഹത്തെ തൂക്കിലേറ്റുകയും ചെയ്തു. ഏലി കോഹനെ സംസ്‌കരിച്ച സ്ഥലവും മറ്റ് അവശേഷിപ്പിക്കളും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ ഇന്ന് വരെ സിറിയ തയ്യാറായിട്ടില്ല.

ഏലി കോഹന്റെ വാച്ച് മൊസാദ് കണ്ടെത്തിയ വിവരം മാധ്യമങ്ങളെ അറിയിച്ചത് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ്. കമാല്‍ അമീന്‍ ടാബെറ്റ് എന്ന അറബ് വംശജനായ സിറിയന്‍ ബിസിനസുകാരനായി അഭിനയിച്ചാണ് ഭരണകൂടവുമായി ഏലി കോഹന്‍ ബന്ധം സ്ഥാപിച്ചത്. 1962 മുതല്‍ നിരവധി തവണ ഏലി കോഹന്‍ സിറിയയിലെത്തി. ഒരു ഘട്ടത്തില്‍ ഏലി കോഹനെ സിറിയയുടെ പ്രതിരോധ സഹമന്ത്രിയാക്കാന്‍ വരെ ഗവണ്‍മെന്റ് ആലോചിച്ചിരുന്നു. 1967ലെ അറബ് – ഇസ്രയേല്‍ യുദ്ധത്തില്‍ സിറിയന്‍ സൈന്യത്തെ പരാജയപ്പെടുത്താന്‍ ഇസ്രയേലിനെ സഹായിച്ചത് ഗൊലാന്‍ കുന്നുകളിലെ സിറിയന്‍ സൈനിക വിന്യാസം സംബന്ധിച്ച് ഏലി കോഹന്‍ നേരത്തെ ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍ സഹായിച്ചതായാണ് വിലയിരുത്തല്‍.

1964ല്‍ തന്നെ ഏലി കോഹന്‍ ചാരനാണെന്ന് സിറിയന്‍ അധികൃതര്‍ക്ക് മനസിലായി. ഒരു വര്‍ഷം നീണ്ട പട്ടാള വിചാരണകള്‍ക്കും തടവറയിലെ പീഡനങ്ങള്‍ക്കും ശേഷമാണ് കോഹന്റെ വധശിക്ഷ പൊതുജന മധ്യത്തില്‍ നടപ്പാക്കിയത്. ഏലി ഭൌതിക അവശേഷിപ്പുകള്‍ കൈമാറണം എന്ന് ഇസ്രയേല്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സിറിയ വഴങ്ങിയിട്ടില്ല. വാച്ച് ഇസ്രയേല്‍ അധികൃതര്‍ കൊഹന്റെ ഭാര്യക്ക് കൈമാറിയിട്ടുണ്ട്.

വായനയ്ക്ക്: https://goo.gl/tVzxF9

Leave a Reply

Your email address will not be published. Required fields are marked *

×