June 04, 2026 |
Share on

“എന്റെ അച്ഛന്‍ ഷുജാത് ബുഖാരി എന്നും സത്യത്തിന് വേണ്ടി നിലകൊണ്ടു”: മകന്‍ തംഹീദ്

കാശ്മീരിലെ ഇംഗ്ലീഷ് മാധ്യമലോകം നിരവധി പ്രഗല്‍ഭരായ റിപ്പോര്‍ട്ടര്‍മാരേയും എഡിറ്റര്‍മാരേയും ഹീറോകളേയുമെല്ലാം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഒരു രക്തസാക്ഷി ഇതാദ്യമായാണ്.

കാശ്മീരില്‍ അക്രമികള്‍ വെടി വച്ച് കൊന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിംഗ് കാശ്മീര്‍ എഡിറ്ററുമായിരുന്ന ഷുജാത് ബുഖാരിയുടെ മകന്‍ തംഹീദ് ഷുജാത് ബുഖാരി റൈസിംഗ് കാശ്മീരില്‍ എഴുതിയ ലേഖനം ശ്രദ്ധേയമാവുകയാണ്. ഷുജാതി ബുഖാരിയുടെ വ്യക്തിപരമായ സവിശേഷതകളും മൂല്യാധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനത്തിനും പൊതുപ്രവര്‍ത്തനത്തിനും അദ്ദേഹം നല്‍കിയിരുന്ന ശ്രദ്ധയും പ്രാധാന്യവും തംഹീദ് റൈസിംഗ് കാശ്മീര്‍ ലേഖനത്തില്‍ അനുസ്മരിക്കുന്നു.

ജൂണ്‍ 14 എനിക്കും എന്റെ കുടുംബത്തിനും ഒരു ഭീകര ദിവസമായിരുന്നു. എന്റെ അച്ഛന്‍ കൊല്ലപ്പെട്ടെന്ന ഞെട്ടിപ്പിക്കുന്ന സത്യം ഞാന്‍ അറിഞ്ഞത് അന്നാണ്. അതുകേട്ടപ്പോള്‍ എന്റെ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി ചിന്തകളാണ് കടന്നുപോയത്. ഞാന്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല. അദ്ദേഹം ഓപ്പറേഷന്‍ തീയറ്ററിലായിരിക്കുമോ, തിരിച്ചുവന്ന് എന്നെ കെട്ടിപ്പിടിക്കുമോ – അങ്ങനെ പലതും ആലോചിച്ചു. എന്നാല്‍ അദ്ദേഹം പോയിരിക്കുന്നു. എനിക്കിപ്പോളും മനസിലാകുന്നില്ല, ഷുജാത് ബുഖാരി എന്ന, നീതിക്കും ധര്‍മ്മത്തിനും വേണ്ടി പ്രവര്‍ത്തിച്ച എന്റെ അച്ഛനെ എന്തിന് ആരെങ്കിലും കൊലപ്പെടുത്തണമെന്ന്.

തത്വാധിഷ്ഠിതമായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു എന്റെ അച്ഛന്‍. അദ്ദേഹത്തെ വെറുക്കുന്ന ആയിരക്കണക്കിന് പേര്‍ ചുറ്റിലുമുള്ളപ്പോള്‍ ആരെക്കുറിച്ചും ഒരു മോശം വാക്ക് അദ്ദേഹം ഉപയോഗിച്ചില്ല. വലിയൊരു മനുഷ്യസ്‌നേഹിയും പരോപകാരിയുമായിരുന്നു അദ്ദേഹം. 2014ലെ കാശ്മീര്‍ വെള്ളപ്പൊക്കത്തിന്റെ സമയത്തുള്‍പ്പടെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വ്യക്തമാണ്. വീട്ടില്‍ തീരെ കുറച്ച് സമയമേ അദ്ദേഹമുണ്ടായിരുന്നുള്ളൂ. ബാക്കി സമയം മുഴുവന്‍ ദുരിത ബാധിതര്‍ക്ക് സഹായം നല്‍കിയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ടും അദ്ദേഹമുണ്ടായിരുന്നു. കാശ്മീരില്‍ സമാധാനം പുലരുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനായി രക്തസാക്ഷിയാകേണ്ടി വന്നു. കാശ്മീര്‍ ഈ നിഷ്‌കളങ്കരുടെ കൊലപാതകങ്ങളില്ലാത്ത അവസ്ഥയിലേയ്ക്ക് ഒരു ദിവസം എത്തുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

കാശ്മീരിലെ ഇംഗ്ലീഷ് മാധ്യമലോകം നിരവധി പ്രഗല്‍ഭരായ റിപ്പോര്‍ട്ടര്‍മാരേയും എഡിറ്റര്‍മാരേയും ഹീറോകളേയുമെല്ലാം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഒരു രക്തസാക്ഷി ഇതാദ്യമായാണ്. അദ്ദേഹം വസ്തുനിഷ്ഠ മാധ്യമപ്രവര്‍ത്തനത്തിനായി നിലകൊണ്ടു. രാഷ്ട്രീയ കക്ഷി നേതാവായ സഹോദരനോട് പ്രത്യകിച്ച് പക്ഷപാതമോ അനുഭാവമോ കാണിച്ചില്ല. 10 വര്‍ഷം കൊണ്ട് റൈസിംഗ് കാശ്മീര്‍, ഈ നാട്ടിലെ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടതും വിശ്വസനീയലവുമായ പത്രമായി വളര്‍ന്നതില്‍ അദ്ഭുതമില്ല. അത്രയ്ക്ക് വലുതായിരുന്നു അദ്ദേഹത്തിന് ലഭിച്ച വിശ്വാസ്യതയും ആദരവും.

(ഹംഹാമയിലെ ദ കാശ്മീര്‍വാലി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് തംഹീദ് ഷുജാത് ബുഖാരി)

വായനയ്ക്ക്: https://goo.gl/qAHBvj

Leave a Reply

Your email address will not be published. Required fields are marked *

×