March 15, 2025 |
Share on

സിപിഐയില്‍ ബ്രാഹ്മണാധിപത്യം; കനയ്യകുമാര്‍ തന്‍പ്രമാണി ചമയുന്നു; ജെഎന്‍യു മുന്‍ യൂനിറ്റ് സെക്രട്ടറി പാര്‍ട്ടിവിട്ടു

പാര്‍ട്ടിയിലെ ഉന്നത ജാതി സംഘം പറയുന്നത് മറ്റുള്ളവര്‍ അംഗീകരിക്കണമെന്നാണ് ഇപ്പോഴത്തെ അലിഖിത നിയമം.

കനയ്യ കുമാറിനെതിരെയും സിപിഐ നേതൃത്വത്തെ വിമര്‍ശിച്ചും മുന്‍ ജെഎന്‍യു യൂനിറ്റ് സെക്രട്ടറി ജയന്ത് ജിഗ്യാസു. സിപിഐക്കും കനയ്യകുമാറിനും സവര്‍ണ നിലപാടുകള്‍ ആണെന്നും കനയ്യ ചോദ്യം ചെയ്യപ്പെടാനാവത്ത നേതാവിനെ പോലെ പ്രവര്‍ത്തിക്കുന്നെന്നും ആരോപിച്ചാണ് ജയന്ത് ജിഗ്യാസു രംഗത്തെത്തിയിട്ടുള്ളത്. സിപിഐയുടെയും വിദ്യാര്‍ഥി സംഘടനയായ എ ഐഎസ്എഫിന്റെയും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവച്ചു കൊണ്ട് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിക്ക് എഴുതിയ കത്തിലാണ് ഗുരുതര ആരോപണങ്ങള്‍.

പാര്‍ട്ടി വേദികള്‍ പോലും സവര്‍ണ ജാതി സംഘം കൈയ്യടക്കി വച്ചിരിക്കുകയാണ്. പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഡി രാജയെ ഉപയോഗിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന് പാര്‍ട്ടി ഒരിക്കലും നേതൃപദവി നല്‍കാത്തത്ത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന രാജിക്കത്ത് സംവരണത്തിനെതിരെ കനയ്യ കുമാറിന്റെ നിലപാടുകള്‍ പാര്‍ട്ടിയുയര്‍ത്തിയ രാഷ്ട്രീയത്തിന് എതിരായിരുന്നെന്നും ആരോപിക്കുന്നു.

പാര്‍ട്ടിയിലെ ഉന്നത ജാതി സംഘം പറയുന്നത് മറ്റുള്ളവര്‍ അംഗീകരിക്കണമെന്നാണ് ഇപ്പോഴത്തെ അലിഖിത നിയമം. ജില്ലാ കമ്മറ്റിയുടെ തീരുമാനമില്ലാതെ ഏങ്ങനെയാണ് കനയ്യ കുമാര്‍ ജെഎന്‍യു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതെന്നും ജിഗ്യാസു ചോദിക്കുന്നുണ്ട്
സഖാവ് കെ നാരായണ്‍ കനയ്യയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സംഘടനയെ ഹൈജാക്ക് ചെയ്യാനായിരുന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന നടപടികളാണ് പലപ്പോഴും കനയ്യ കുമാര്‍ സ്വീകരിച്ചിട്ടുള്ളത്. കനയ്യയുടെ തീരുമാനങ്ങളാണ് പലപ്പോഴും പാര്‍ട്ടി തീരുമാനമായി മാറിയത്.

ഒരിക്കല്‍ ജെഎന്‍യുവിലെ നിര്‍ബന്ധിത അറ്റന്‍ഡന്‍സിനെതിരെ ആദ്യം അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ട്, അതിനെതിരെ സമരം ചെയ്യുന്ന യൂണിവേഴ്‌സിറ്റി യൂണിയനോടും പ്രസ്ഥാനത്തെയും കനയ്യ വഞ്ചിച്ചു. പലപ്പോഴും സംഘടന ജനാധിപത്യം നഷ്ടപ്പെടുത്തി വ്യക്തി കേന്ദ്രീതമായെന്നും കത്തില്‍ പറയുന്നു. സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കേണ്ട ഒരു പ്രതിസന്ധിഘട്ടത്തില്‍, വ്യക്തിഗതവും സ്വാര്‍ഥവുമായ നിലപാടുകള്‍ക്ക് പിറകെ പായുകയാണ് പാര്‍ട്ടി. ഘടനാപരമായ ഈ തകര്‍ച്ച യാദൃശ്ചികമല്ല. വ്യവസ്ഥാപിതമായി നടക്കുന്ന മേല്‍ജാതി ആധിപത്യത്തിന്റെ ഫലമായാണ് അത് സംഭവിക്കുന്നതെന്നും ജയന്ത് ജിഗ്യാസു കത്തില്‍ വ്യക്തമാക്കുന്നു.

വിശദമായ വായനയ്ക്ക്- http://utharakalam.com/kanhaiya+kumar+aisf

×