June 04, 2026 |
Share on

ഫൈനലിന് മുമ്പ് ക്രൊയേഷ്യന്‍ മന്ത്രിമാരേയും ടീമിലെടുത്തു!

ക്രൊയേഷ്യ എന്ന 45 ലക്ഷം ജനസംഖ്യയുളള ചെറു രാജ്യം ഫുട്‌ബോള്‍ ലഹരിയിലാണ്. തെരുവുകളില്‍ നിന്ന മന്ത്രിസഭ യോഗത്തിലേയ്ക്കും ആ ഫുട്‌ബോള്‍ ലഹരി പടര്‍ന്നുകഴിഞ്ഞു.

നിരവധി വന്‍ വീഴ്ചകളും അപ്രതീക്ഷിത മുന്നേറ്റങ്ങളും കണ്ട ലോകകപ്പാണ് റഷ്യയിലേത്. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് ഫൈനലിസ്റ്റുകളായി ക്രൊയേഷ്യക്കാര്‍ പോലും അവരുടെ ടീമിനെ സങ്കല്‍പ്പിച്ചിട്ടുണ്ടോ എന്നത് സംശയമായിരിക്കും. അര്‍ജന്റീനയെ അപ്രസക്തരാക്കിക്കൊണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്ക് ഔട്ട് റൗണ്ടിലേയ്ക്ക് കടന്നപ്പോള്‍ അങ്ങനെ വെറുതെ പോകാന്‍ വന്നവരല്ല തങ്ങളെന്ന് ക്രൊയേഷ്യ സൂചിപ്പിച്ചിരുന്നു. അപ്പോള്‍ പോലും ഫൈനലിസ്റ്റുകളില്‍ ഒരു ടീമായി ക്രൊയേഷ്യയെ കണ്ടവര്‍ വിരളമായിരിക്കും. എന്നാല്‍ അവസാനം ക്രൊയേഷ്യ, അവര്‍ എന്തുകൊണ്ടും അര്‍ഹിക്കുന്ന അവരുടെ ആദ്യത്തെ ലോകകപ്പ് ഫൈനലില്‍ എത്തുക തന്നെ ചെയ്തു. ക്രൊയേഷ്യ എന്ന 45 ലക്ഷം ജനസംഖ്യയുളള ചെറു രാജ്യം ഫുട്‌ബോള്‍ ലഹരിയിലാണ്. തെരുവുകളില്‍ നിന്ന മന്ത്രിസഭ യോഗത്തിലേയ്ക്കും ആ ഫുട്‌ബോള്‍ ലഹരി പടര്‍ന്നുകഴിഞ്ഞു.

നേരത്തെ ക്രൊയേഷ്യയുടെ കളി കാണാന്‍ ടീമിന്റെ ഹോം ജഴ്‌സിയുമിട്ട് സ്‌റ്റേഡിയത്തിലെത്തിയ പ്രസിഡന്റ് കൊലിന്ദ ഗ്രാബര്‍ കിറ്റാറോവിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ക്രൊയേഷ്യന്‍ കാബിനറ്റ് യോഗത്തിനെത്തിയ മന്ത്രിമാരെല്ലാം താരങ്ങളുടെ പേരുള്ള ജഴ്‌സികളണിഞ്ഞാണ് വന്നത്. ഭൂരിഭാഗം മന്ത്രിമാരും ചുവന്ന ചതുര കള്ളികളുള്ള, ക്രൊയേഷ്യയുടെ ക്ലാസിക് ഹോം ജഴ്സി ധരിച്ചപ്പോള്‍ റഷ്യ ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ ക്രൊയേഷ്യന്‍ ടീം പ്രത്യക്ഷപ്പെട്ട എവേ ജഴ്സിയിട്ടും ഒരു മന്ത്രിയെത്തി. വലിയ ഹൃദയമുള്ള ഒരു ചെറു രാജ്യത്തിന്റെ വിജയമാണിതെന്ന് പ്രധാനമന്ത്രി ആന്ദ്രേ പ്ലെന്‍കോവിച്ച് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്ത് ഏറ്റവും അവസാനം സ്വതന്ത്രമായ രാജ്യങ്ങളിലൊന്നാണ് ക്രൊയേഷ്യ. 1991ല്‍ യുഗോസ്ലാവ്യയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ക്രൊയേഷ്യ, 1992ലാണ് ഫിഫ അംഗമായത്.

Leave a Reply

Your email address will not be published. Required fields are marked *

×