June 07, 2026 |
Share on

റാം റഹീമിന്റെയും ഹണി പ്രീതിന്റെയും പിന്തുണ തേടി ഐക്യരാഷ്ട്ര സഭ; ഇന്ത്യയെ ട്രോളിയതാണോയെന്നു സോഷ്യല്‍ മീഡിയ

ഇന്ത്യ ക്രിമിനലുകളെ സ്‌നേഹിക്കുന്നുവെന്ന് ലോകത്തിന് അറിയാം, അതായിരിക്കും യു എന്‍ ഇങ്ങനെയൊരു ട്വീറ്റ് ചെയ്തതെന്നു സോഷ്യല്‍ മീഡിയ

ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങളൊന്നും ഐക്യരാഷ്ട്ര ശ്രദ്ധിക്കുന്നില്ലേ? ആള്‍ ദൈവം ഗുര്‍മീത് സിംഗ് റാം റഹീം അന്തേവാസികളായ യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്നും അദ്ദേഹത്തിന്റെ വളര്‍ത്തുമകള്‍ ഹണീപ്രീത് ഇന്‍സാനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണന്നും അറിയാതെ തന്നെയായിരിക്കണം ഐക്യരാഷ്ട്ര സഭ ഇരുവരെയും ടാഗ് ചെയ്ത് ഇങ്ങനെയൊരു ട്വീറ്റ് ചെയ്തിരിക്കുന്നത്. പക്ഷേ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പറയുന്നത് യുഎന്‍ ഇന്ത്യയിലെ കാര്യങ്ങളൊക്കെ അറിഞ്ഞിട്ട് ട്രോളുന്നതാണെന്നാണ്. ക്രിമിനലുകളെ ഇഷ്ടപ്പെടുന്ന രാജമാണ് ഇന്ത്യ എന്നു ലോകത്തിന് അറിയാം, അതായിരിക്കും യു എന്‍ ഇങ്ങനെയൊരു ട്വീറ്റ് ചെയ്തതെന്നാണ് ട്വിറ്ററാറ്റികള്‍ പറയുന്നത്.

ഐക്യരാഷ്ട്രസഭയുടെ UN Water എന്ന ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടില്‍ ലോക ശൗചാലയ ദിനവുമായി ബന്ധപ്പെട്ടാണ് റാം റഹീമിനെയും ഹണീപ്രീതിനേയും ടാഗ് ചെയ്ത് ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രിയപ്പെട്ട ഹണി ഇന്‍സാന്‍ താങ്കളും ഗുര്‍മീത് റാം റഹീമും ലോക ശൗചാലയദിനത്തിന് പിന്തുണയേകുമെന്നും അതിനായി നിങ്ങളുടെ ശബ്ദം ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നതായാണ് ഒക്ടോബര്‍ നാലിനുള്ള ട്വീറ്റ്.

Dear @insan_honey, we hope you & @Gurmeetramrahim will lend your voice and support #WorldToiletDay -> https://t.co/oGpfb6FAej pic.twitter.com/KbruArry4k

— UN-Water (@UN_Water) October 4, 2017

ഒക്ടോബര്‍ മൂന്നിനുള്ള മറ്റൊരു ട്വീറ്റില്‍ ഗുര്‍മീത് റാം റഹീമിനെ ടാഗ് ചെയ്തുകൊണ്ടു പറയുന്നത് നവംബര്‍ 19 ലെ ലോക ശൗചാലയ ദിനത്തില്‍ താങ്ങളുടെ സഹകരണം പ്രതീക്ഷിക്കാമോ എന്നാണ്.

Dear @Gurmeetramrahim, can we count on your support to celebrate toilets on November 19 – #WorldToiletDayhttps://t.co/oGpfb6FAej pic.twitter.com/3AsNk7YmxZ

— UN-Water (@UN_Water) October 3, 2017

ബലാത്സംഗ കേസിന് 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ദേര സച്ച സൗദ തലവന്‍ റാംറഹീം. റാം റഹീം കുറ്റക്കാരനാണെന്നു കോടതി വിധി വന്നതിനു പിന്നാലെ ദേര സച്ച തലവനെ രക്ഷപ്പെടുത്താനായി കലാപം ആസൂത്രണം ചെയ്‌തെന്ന പേരില്‍ രാജ്യദ്രോഹക്കുറ്റമാണ് ഹണിപ്രീതിനെതിരേയുള്ളത്. ഒളിവിലായിരുന്ന ഹണിപ്രീതിനെ ഇന്നലെയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. 41 പേരാണ് റാംറഹീമിന്റെ ശിക്ഷാവിധിക്കു പിന്നാലെ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടത്.

ഐക്യരാഷ്ട്രസഭയുടെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇന്ത്യയില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ഈ സംഭവങ്ങളൊന്നും അറിയാന്‍ കഴിഞ്ഞില്ലേയെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം.

സോഷ്യല്‍ മീഡിയ ഈ കാര്യത്തില്‍ കടുത്ത പരിഹാസങ്ങളാണ് യുഎന്നിനു നേര്‍ക്ക് ഉയര്‍ത്തുന്നത്. യുഎന്നിന്റെ ക്രൂരമായൊരു തമാശയാണിതെന്നാണ് ചിലര്‍ പ്രതികരിച്ചത്. ഹരിയാന സര്‍ക്കാര്‍ ആണോ യു എന്‍ അകൗണ്ട് കൈകാര്യം ചെയ്യുന്നതെന്നാണ് ഒരാളുടെ സംശയം. യുഎന്‍ ഇന്ത്യയെ ട്രോളിയതു തന്നെ, ലോകത്തിന് അറിയാം ഇന്ത്യ ആ രാജ്യത്തെ ക്രിമിനലുകളെ സ്‌നേഹിക്കുന്ന കാര്യം; എന്നാണ് ഒരു ട്വിറ്ററാറ്റി അഭിപ്രായപ്പെടുന്നത്. ബാബ ജയിലില്‍ കിടന്ന് എങ്ങനെ പിന്തുണയ്ക്കുമെന്നാണ് ഒരാള്‍ ചോദിക്കുന്നത്. എന്താ നിങ്ങള്‍ ഞങ്ങളെ കളിയാക്കുകയാണോ എന്നാണ് യുഎന്നിനു നേരെ ഉയരുന്ന ഒരു ചോദ്യം.

 

Leave a Reply

Your email address will not be published. Required fields are marked *

×