‘നിരസിക്കാന്‍ കഴിയാത്ത വാഗ്ദാനം’; പാരമൗണ്ടിനെ വീണ്ടും പരിഗണിക്കാന്‍ വാര്‍ണര്‍ ബ്രദേഴ്‌സ്, നെറ്റ്ഫ്‌ളിക്‌സിനെ ഒഴിവാക്കുമോ?

ഫെബ്രുവരി 25-നകം പാരമൗണ്ടിന്റെ പുതിയ നിര്‍ദ്ദേശത്തില്‍ മറുപടി നല്‍കാനാണ് വാര്‍ണര്‍ ബ്രദേഴ്‌സിന് അനുവദിച്ചിരിക്കുന്ന സമയം

warner bros. discovery

സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നെറ്റ്ഫ്‌ളിക്‌സുമായുള്ള കരാറില്‍ നിന്നും പിന്മാറി പാരാമൗണ്ടുമായി സഹകരിക്കാനുള്ള സാധ്യതകള്‍ തേടി വാര്‍ണര്‍ ബ്രദേഴ്‌സ്. പാരമൗണ്ട് ഗ്ലോബല്‍ സമര്‍പ്പിച്ച പുതിയതും പരിഷ്‌കരിച്ചതുമായ വാഗ്ദാനം പരിഗണിച്ചാണ് കമ്പനിയുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നതിനെക്കുറിച്ച് വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി ആലോചിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ 83 ബില്യണ്‍ ഡോളറിന് തങ്ങളുടെ സ്ട്രീമിംഗ്, സ്റ്റുഡിയോ ബിസിനസുകള്‍ നെറ്റ്ഫ്‌ളിക്‌സിന് വില്‍ക്കാന്‍ വാര്‍ണര്‍ ബ്രദേഴ്‌സ് സമ്മതിച്ചിരുന്നു. എന്നാല്‍ അന്ന് പാരമൗണ്ട് മുന്നോട്ടുവെച്ച 108 ബില്യണ്‍ ഡോളറിന്റെ വലിയ വാഗ്ദാനം കൂടുതല്‍ റിസ്‌ക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വാര്‍ണര്‍ ബ്രദേഴ്‌സ് നിരസിക്കുകയായിരുന്നു.

നെറ്റ്ഫ്‌ളിക്‌സുമായുള്ള കരാര്‍ റദ്ദാക്കുകയാണെങ്കില്‍ നല്‍കേണ്ടി വരുന്ന 2.8 ബില്യണ്‍ ഡോളറിന്റെ ഫീസും വാര്‍ണര്‍ ബ്രദേഴ്‌സിന്റെ കടബാധ്യതകളും ഏറ്റെടുക്കാമെന്ന് പാരമൗണ്ട് ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. കൂടാതെ, കരാര്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്ന ഓരോ പാദത്തിലും 2027 മുതല്‍ 650 മില്യണ്‍ ഡോളര്‍ വീതം ഓഹരിയുടമകള്‍ക്ക് നല്‍കുമെന്നും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാരമൗണ്ടിന്റെ ഈ നീക്കം നെറ്റ്ഫ്‌ളിക്‌സിന്റേതിനേക്കാള്‍ മികച്ച വാഗ്ദാനമാണോ എന്ന് വാര്‍ണര്‍ ബ്രദേഴ്‌സ് ബോര്‍ഡ് അംഗങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നെറ്റ്ഫ്‌ളിക്‌സുമായുള്ള കരാറില്‍ നിലവിലുള്ള നിബന്ധന പ്രകാരം മെച്ചപ്പെട്ട മറ്റ് വാഗ്ദാനങ്ങള്‍ തേടാന്‍ വാര്‍ണര്‍ ബ്രദേഴ്‌സിന് അനുവാദമുണ്ട്. എന്നാല്‍ പാരമൗണ്ടുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചാല്‍ അത് നെറ്റ്ഫ്‌ളിക്‌സിനെ ഔദ്യോഗികമായി അറിയിക്കേണ്ടി വരും. ഇതോടെ നെറ്റ്ഫ്‌ളിക്‌സിനും തങ്ങളുടെ വാഗ്ദാനം മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കും. ഫെബ്രുവരി 25-നകം പാരമൗണ്ടിന്റെ പുതിയ നിര്‍ദ്ദേശത്തില്‍ മറുപടി നല്‍കാനാണ് വാര്‍ണര്‍ ബ്രദേഴ്‌സിന് അനുവദിച്ചിരിക്കുന്ന സമയം.

അതേസമയം, നെറ്റ്ഫ്‌ളിക്‌സുമായുള്ള കരാറിനെതിരെ ചില പ്രധാന ഓഹരിയുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിക്ഷേപ സ്ഥാപനമായ ‘അന്‍കോറ’ പാരമൗണ്ടുമായുള്ള ഇടപാടിനെയാണ് പിന്തുണയ്ക്കുന്നത്. പാരമൗണ്ടിന്റെ പ്രശസ്തമായ ‘ഗോഡ്ഫാദര്‍’ സിനിമയിലെ മാര്‍ലണ്‍ ബ്രാന്‍ഡോയുടെ ചിത്രം ഉപയോഗിച്ച് ‘നിരസിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം ഞാന്‍ നല്‍കും’ എന്ന അടിക്കുറിപ്പോടെയാണ് അവര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കേബിള്‍ ബിസിനസിന്റെ മൂല്യത്തെക്കുറിച്ചും നെറ്റ്ഫ്‌ളിക്‌സ് ഇടപാടിന് ലഭിക്കേണ്ടി വരുന്ന റെഗുലേറ്ററി അനുമതികളെക്കുറിച്ചും അന്‍കോറ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

അമേരിക്കന്‍ റെഗുലേറ്റര്‍മാരുടെ അനുമതി നേടുന്ന കാര്യത്തില്‍ പാരമൗണ്ടിന് മുന്‍തൂക്കമുണ്ടാകുമെന്ന് ചിലര്‍ വിലയിരുത്തുന്നു. പാരമൗണ്ട് മേധാവി ഡേവിഡ് എലിസന്റെ പിതാവ് ലാറി എലിസന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധമാണുള്ളത്. ഇത് നിയമപരമായ തടസ്സങ്ങള്‍ നീക്കാന്‍ സഹായിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ ഇടപാടിന് ആവശ്യമായ അനുമതികള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് നെറ്റ്ഫ്‌ളിക്‌സ്. ഈ വര്‍ഷം വാര്‍ണര്‍ ബ്രദേഴ്‌സിന്റെ ഓഹരി മൂല്യം 1.8 ശതമാനം ഇടിഞ്ഞപ്പോള്‍ നെറ്റ്ഫ്‌ളിക്‌സിന്റേത് 15 ശതമാനം വരെ കുറഞ്ഞു. മാര്‍ച്ച് പകുതിയോടെ നെറ്റ്ഫ്‌ളിക്‌സ് കരാറില്‍ ഓഹരിയുടമകളുടെ വോട്ടെടുപ്പ് നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

Content Summary: Warner Bros. is weighing whether to reopen deal talks with Paramount

This post was last modified on February 16, 2026 8:12 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment