തിരുവള്ളൂര്‍ ഗുഡ്‌സ് ട്രെയിന്‍ അപകടത്തിന് പിന്നില്‍ അട്ടിമറി? അന്വേഷണത്തിന് മൂന്ന് പ്രത്യേക സംഘങ്ങള്‍

27,000 ലിറ്റര്‍ ക്രൂഡ് ഓയിലാണ് ട്രെയിനിലുണ്ടായിരുന്നത്

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ഡീസലുമായി പോയ ഗുഡ്സ് ട്രെയിനിന് തീപിടിച്ചതിന് പിന്നില്‍ വന്‍ അട്ടിമറിയെന്ന് സൂചന. അപകടസ്ഥലത്തിന് 100 മീറ്റര്‍ മാറി ട്രാക്കില്‍ വിളളല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് അട്ടിമറി സംശയമെന്ന ആരോപണം ഉയര്‍ന്നത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്.

അപകടകാരണം അന്വേഷിക്കുന്നതിനായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍പിഎഫ്) നേതൃത്വത്തില്‍ മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍എന്‍ സിംഗ് സംഭവസ്ഥലം സന്ദര്‍ശിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. തകരാറിലാകാത്ത 30 ബോഗികളും ലോക്കോമോട്ടീവും സുരക്ഷിതമായി വേര്‍പെടുത്തി മാറ്റിയതായും, വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് എം.ടി.സി. ബസുകള്‍ വഴി ബദല്‍ ഗതാഗത സൗകര്യം ഒരുക്കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഞ്ച് ബോഗികളാണ് തീപിടുത്തത്തില്‍ കത്തിയത്. മണാലിയില്‍ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. 45 ടാങ്കര്‍ (27000 ലിറ്റര്‍) ക്രൂഡ് ഓയിലാണ് ട്രെയിനിലുണ്ടായിരുന്നത്. ഒരു ടാങ്കറില്‍ തീപിടിത്തമുണ്ടായതിനുശേഷം മറ്റുള്ളവയിലേയ്ക്ക് വ്യാപിക്കുകയായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. അപകടത്തിന് പിന്നാലെ ട്രെയിനില്‍ നിന്ന് വന്‍തോതില്‍ തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടം നടന്ന രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിച്ചു. തീപിടുത്തത്തില്‍ 12 കോടി രൂപയുടെ ഡീസലും 12.6 ലക്ഷം ലിറ്റര്‍ ഇന്ധനവും നശിച്ചതായാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് ചെന്നൈ സെന്‍ട്രലില്‍ നിന്നുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി.

ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ആണ് തീപിടുത്തം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് തിരക്കേറിയ ചെന്നൈ- ആരക്കോണം പാതയിലെ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. അപകടത്തില്‍ 18 വാഗണുകള്‍ പൂര്‍ണമായും കത്തി നശിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവള്ളൂര്‍ സ്‌റ്റേഷനില്‍ നിന്ന് ട്രെയില്‍ യാത്ര പുറപ്പെട്ടതിന് പിന്നാലെ മൂന്നാമത്തെ വാഗണില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ദക്ഷണി റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്കുകള്‍ ഉപയോഗിക്കുകയും സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓവര്‍ഹെഡ് പവര്‍ സപ്ലൈ ഓഫ് ചെയ്‌തെങ്കിലും തീ 19-ാം നമ്പര്‍ വാഗണിലേക്ക് പടരാനും ട്രെയിന്‍ പാളം തെറ്റാനും കാരണമായി. was sabotage behind the Tiruvallur goods train accident? 

Content Summary: was sabotage behind the Tiruvallur goods train accident?

This post was last modified on July 14, 2025 5:59 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment