വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കൽ യുഎസിന് ‘റെഡ് ലൈൻ’; പലസ്തീൻ അം​ഗീകാരം ഹമാസിനെ ഒറ്റപ്പെടുത്താനുള്ള ഉചിതമായ മാർ​ഗമായിരുന്നുവെന്ന് മാക്രോൺ

കുടിയേറ്റ വിഷയത്തിൽ യുറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഒരേ നിലപാടിലാണെന്നും മാക്രോൺ

emmanuel macron

വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൾ പിടിച്ചടക്കാനുള്ള ഇസ്രയേലിൻ്റെ ശ്രമം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു ‘റെഡ് ലൈൻ’ആണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇത് അറബ്-ഇസ്രയേൽ നയതന്ത്ര കരാറിൻ്റെ അവസാനത്തെയായിരിക്കുമെന്നും മാക്രോൺ പറഞ്ഞു. ഫ്രാൻസിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാക്രോൺ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദി ​ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഗാസയുടെയും വെസ്റ്റ് ബാങ്കിന്റെയും ഭാവി ഭരണത്തിൽ നിന്ന് ഹമാസിനെ ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന ‘ന്യൂയോർക്ക് ഡിക്ലറേഷൻ’ അടിസ്ഥാനമാക്കി പലസ്തീന്റെ ഭാവിയെക്കുറിച്ചുള്ള മൂന്ന് പേജുള്ള ഒരു പദ്ധതി താൻ അമേരിക്കൻ നേതാവിന് സമർപ്പിച്ചതായും മാക്രോൺ വെളിപ്പെടുത്തി.

അമേരിക്ക, യൂറോപ്പ്, അറബ് രാജ്യങ്ങൾ എന്നിവയെ ഒരേ നിലപാടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൊവ്വാഴ്ച ട്രംപുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയതെന്നും മാക്രോൺ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ വിഷയത്തിൽ യുറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഒരേ നിലപാടിലാണെന്നും മാക്രോൺ കൂട്ടിച്ചേർത്തു.

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഏത് ശ്രമവും ട്രംപിന്റെ ആദ്യ ഭരണകൂടത്തിലെ വിജയഗാഥകളിലൊന്നായ അബ്രഹാം ഉടമ്പടികളുടെ അവസാനമായിരിക്കും. യുഎഇ ഇക്കാര്യം വളരെ വ്യക്തമാക്കിയതാണ്. മാക്രോണിന്റെ ഈ പരാമർശങ്ങൾ ഗാസയിലെ സംഘർഷത്തിന് ശേഷമുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഉൾക്കാഴ്ച നൽകുന്നു. ഇസ്രായേലും യുഎഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണമാക്കിയ 2020-ലെ അബ്രഹാം ഉടമ്പടി ട്രംപിന്റെ ആദ്യ ഭരണകാലത്തെ നയതന്ത്ര നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ​പിടിച്ചെടുക്കൽ സംഭവിക്കാൻ പാടില്ലെന്ന് ട്രംപ് വാശിപിടിച്ചാൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാകും. കാരണം, അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികൾ വെസ്റ്റ് ബാങ്ക് ഭാഗികമായോ പൂർണ്ണമായോ പിടിച്ചെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ നെതന്യാഹു വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.
എൻ്റെ ബഹുതല പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം വെടിനിർത്തലും എല്ലാ ബന്ദികശുടെയും മോചനവുമാണ്, മാക്രോൺ പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാൻ യുഎസിനെക്കൊണ്ട് ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്താൻ മറ്റ് രാജ്യങ്ങൾ ശ്രമിക്കണമെന്നും കാരണം യുഎസിന് അത്രത്തോളം സ്വാധിനം ചെലുത്താൻ കഴിയുമെന്നും മാക്രോൺ കൂട്ടിച്ചേർത്തു. ഹമാസിനെ ഒറ്റപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമായാണ് പലസ്തീൻ രാഷ്ട്രത്തെ ഫ്രാൻസ് അംഗീകരിച്ചതെന്നും ഒരു തീവ്രവാദ ഗ്രൂപ്പിനെ നിരായുധീകരിക്കുകയും തകർക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും മാക്രോൺ പറഞ്ഞു.

ചൊവ്വാഴ്ച നടന്ന മാക്രോൺ – ട്രംപ് കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് പ്രാദേശിക അറബ്, മുസ്ലീം നേതാക്കൾക്ക് 21-പോയിന്റ് മിഡിൽ ഈസ്റ്റ് സമാധാന പദ്ധതി അവതരിപ്പിച്ചതായി ട്രംപിന്റെ വിശ്വസ്തൻ സ്റ്റീവ് വിറ്റ്കോഫും പറഞ്ഞു.

Content Summary: West Bank annexation is a ‘red line’ for the US; Macron says Palestinian recognition was the right way to isolate Hamas

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment