July 03, 2026 |
Share on

ജോണ്‍ ടെര്‍ണസ് എന്ന ശാന്തനായ നായകനും, എ ഐ കാലത്ത് കൈയില്‍ കിട്ടിയ ആപ്പിളും

എ ഐ കാലത്തെ ആപ്പിളിനെ നയിക്കാന്‍ ഒരു ഹാര്‍ഡ്‌വെയര്‍ വിദഗ്ധന്‍

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ ആപ്പിളിന്റെ പുതിയ തലവനായി ജോണ്‍ ടെര്‍ണസ് ചുമതലയേല്‍ക്കുമ്പോള്‍, അത് കേവലം ഒരു നേതൃമാറ്റമല്ല, മറിച്ച് ആപ്പിളിന്റെ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കം കൂടിയാണ്. സെപ്റ്റംബര്‍ ഒന്നിന് ടിം കുക്ക് പടിയിറങ്ങുമ്പോള്‍, ആപ്പിളിന്റെ പാരമ്പര്യവും ഭാവിയിലെ വെല്ലുവിളികളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള ‘ഹാര്‍ഡ്വെയര്‍ പ്രതിഭ’ എന്ന നിലയിലാണ് ടെര്‍ണസ് വിലയിരുത്തപ്പെടുന്നത്.

ശാന്തനായ നായകന്‍

ആപ്പിളിലെ 25 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ടെര്‍ണസ് വളര്‍ന്നത് തികച്ചും വ്യത്യസ്തമായ ശൈലിയിലൂടെയാണ്. മുന്‍കാലങ്ങളില്‍ ആപ്പിളിലെ പല ഉന്നത ഉദ്യോഗസ്ഥരും കടുത്ത നിലപാടുകള്‍ക്കും തര്‍ക്കങ്ങള്‍ക്കും പേരുകേട്ടവരായിരുന്നെങ്കില്‍, ടെര്‍ണസ് എല്ലാവരുമായും ഒത്തുപോകുന്ന ‘സൂപ്പര്‍ നൈസ് ഗായ്’ എന്നാണ് അറിയപ്പെടുന്നത്. എയര്‍പോഡ്‌സിന്റെ നിര്‍മ്മാണവേളയില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത വാദപ്രതിവാദങ്ങള്‍ നടന്നപ്പോഴും, തര്‍ക്കങ്ങളില്‍ ഇടപെടാതെ ശാന്തമായി തന്റെ ജോലി പൂര്‍ത്തിയാക്കിയ ടെര്‍ണസിന്റെ രീതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താഴേത്തട്ടിലുള്ള ജീവനക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനും അവരുടെ അറിവ് പ്രയോജനപ്പെടുത്താനും താല്പര്യപ്പെടുന്ന അദ്ദേഹം ആപ്പിളിന്റെ ആന്തരിക രാഷ്ട്രീയത്തെ അതിവിദഗ്ധമായാണ് കൈകാര്യം ചെയ്യുന്നത്.

മാക് മിനിയും ടെര്‍ണസും

ടെര്‍ണസിന്റെ പ്രവര്‍ത്തനശൈലിക്ക് ഉദാഹരണമായി ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത് മാക് മിനിയുടെ അപ്ഡേഷന്‍ വേളയില്‍ അദ്ദേഹം എടുത്ത തീരുമാനമാണ്. ഡിസൈന്‍ ഗുരു ജോണി ഐവിന്റെ ഇടപെടല്‍ മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള കാലതാമസം ഒഴിവാക്കാന്‍, നിലവിലെ ഡിസൈനില്‍ വലിയ മാറ്റം വരുത്താതെ തന്നെ പുതിയ ചിപ്പുകള്‍ ഉള്‍പ്പെടുത്തി പ്രൊഡക്റ്റ് പുറത്തിറക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. ലാഭത്തേക്കാളുപരി ആപ്പിളിന്റെ ആവാസവ്യവസ്ഥയില്‍ ആ ഉല്പന്നത്തിനുള്ള പ്രാധാന്യമാണ് അദ്ദേഹം കണക്കിലെടുത്തത്.

വെല്ലുവിളികള്‍ നിറഞ്ഞ ഭാവി

സ്റ്റീവ് ജോബ്‌സ് എന്ന വിഷനറിയും ടിം കുക്ക് എന്ന സപ്ലൈ ചെയിന്‍ വിദഗ്ധനും കെട്ടിപ്പടുത്ത സാമ്രാജ്യമാണ് ടെര്‍ണസിന് ലഭിക്കുന്നത്. ഐഫോണിന്റെ റെക്കോര്‍ഡ് വില്‍പനയുമായി ആപ്പിള്‍ കുതിക്കുമ്പോഴും ചില വെല്ലുവിളികള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവത്തില്‍ മറ്റ് കമ്പനികളേക്കാള്‍ ആപ്പിള്‍ പിന്നിലാണെന്ന വിമര്‍ശനം ശക്തമാണ്. സിരിക്ക് (Siri) പുതിയ എഐ മസ്തിഷ്‌കം നല്‍കുക എന്നതാകും അദ്ദേഹത്തിന്റെ ആദ്യത്തെ വലിയ ദൗത്യം. കൂടാതെ, വിഷന്‍ പ്രോ പോലുള്ള പുതിയ ഉല്പന്നങ്ങള്‍ക്ക് വിപണിയില്‍ ചലനം സൃഷ്ടിക്കാനായിട്ടില്ല എന്നതും ഗൗരവകരമാണ്.

നീന്തലും റേസിംഗും

പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ടെര്‍ണസ് മികച്ചൊരു കായികതാരം കൂടിയായിരുന്നു. കോളേജ് കാലത്ത് നീന്തല്‍ ടീമിലെ അംഗമായിരുന്ന അദ്ദേഹം ഇന്നും ആ കായികക്ഷമത നിലനിര്‍ത്തുന്നു. റേസിംഗ് കാറുകളോട് ഏറെ താല്പര്യമുള്ള അദ്ദേഹം ഒഴിവുസമയങ്ങളില്‍ കാലിഫോര്‍ണിയയിലെ ട്രാക്കുകളില്‍ തന്റെ പോര്‍ഷെ കാറുമായി റേസിംഗില്‍ ഏര്‍പ്പെടാറുണ്ട്.

ആപ്പിളിന്റെ അമ്പതാം വാര്‍ഷിക ആഘോഷങ്ങളില്‍ ടിം കുക്കിനൊപ്പം ടെര്‍ണസും മുഖ്യസ്ഥാനത്തുണ്ടായിരുന്നു എന്നത് അദ്ദേഹത്തിനുള്ള അംഗീകാരമായിരുന്നു. 2001-ല്‍ കമ്പനിയില്‍ ചേര്‍ന്ന ടെര്‍ണസ്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് നേതാക്കളില്‍ ഒരാളായി മാറുമ്പോള്‍ ആപ്പിളിന്റെ രഹസ്യസ്വഭാവവും സംസ്‌കാരവും കാത്തുസൂക്ഷിക്കുമെന്ന് തന്നെയാണ് ജീവനക്കാരും നിക്ഷേപകരും പ്രതീക്ഷിക്കുന്നത്. ടിം കുക്ക് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തുടരുന്നത് ടെര്‍ണസിന് പുതിയ റോളില്‍ വലിയ പിന്തുണയാകും.

Content Summary: Who is John Ternus? From Hardware Expert to Apple’s Next CEO, Meet the ‘Super Nice Guy’ Leading the Tech Giant

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×