May 13, 2025 |
Share on

ചരിത്ര വനിതയായി വൈറ്റ് ഹൗസിലേക്ക്; ആരാണ് സൂസന്‍ വൈല്‍സ്?

ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് നിര്‍ണായക തന്ത്രങ്ങള്‍ ഒരുക്കിയത് സൂസന്‍ ആയിരുന്നു

ഡൊാണാള്‍ ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് എത്തുമ്പോള്‍, അദ്ദേഹത്തിന്റെ കൂടെ വളരെ പ്രധാനപ്പെട്ടൊരു സ്ഥാനത്തായി ഒരു വനതിയുണ്ടായിരിക്കും, സൂസന്‍ സമ്മറല്‍ വൈല്‍സ്. ട്രംപിന്റെ പ്രചാരണ മാനേജര്‍ ആയിരുന്ന സൂസന് വേണ്ടി നിയുക്ത പ്രസിഡന്റ് വാഗ്ദാനം ചെയ്തിരിക്കുന്ന പദവി ഏറെ നിര്‍ണായകമായ ഒന്നാണ്; വൈറ്റ് ചീഫ് ഓഫ് സ്റ്റാഫ്. ‘അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാന്‍ വൈല്‍സ് എന്നെ സഹായിച്ചു’ എന്നാണ് ട്രംപ് സൂസനെ പുകഴ്ത്തി സംസാരിച്ചത്. ‘യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസിയെ ലഭിച്ചത് അര്‍ഹിക്കുന്ന ബഹുമതിയാണ്,’ എന്നും തന്റെ പ്രസ്താവനയില്‍ ട്രംപ് വ്യക്തമാക്കി. ‘അവള്‍ നമ്മുടെ രാജ്യത്തിന് അഭിമാനമാകുമെന്നതില്‍ എനിക്ക് സംശയമില്ല.’ ട്രംപ് തുടര്‍ന്നു.

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിക്കപ്പെടുന്ന ആദ്യ വനിതയാണ് 67 കാരിയായ വൈല്‍സ്. പ്രസിഡന്റിന്റെ ഭരണനിര്‍വഹണത്തിലെ പ്രധാന സഹായിയാണ് ചീഫ് ഓഫ് സ്റ്റാഫ് കണക്കാക്കപ്പെടുന്നത്. പ്രസിഡന്റിന്റെ തീരുമാനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വൈറ്റ് ഹൗസ് മാനേജരുടെ റോളില്‍ പ്രവര്‍ത്തിക്കുന്ന ചീഫ് ഓഫ് സ്റ്റാഫ്, പ്രസിഡന്റിന്റെ ജീവനക്കാരെ ഒരുമിച്ചുകൊണ്ടു പോകുന്ന ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുണ്ട്. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓഫീസിലൂടെ ബാക്കിയുള്ള എല്ലാ സ്റ്റാഫിനെയും നിയന്ത്രിക്കുന്നതും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും ചീഫ് ഓഫ് സ്റ്റാഫ് ആയിരിക്കും. നയപരമായ വിഷയങ്ങളില്‍ പ്രസിഡന്റിന് ഉപദേശം നല്‍കുകയും, വികസന നയങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചീഫ് ഓഫ് സ്റ്റാഫിന്റെ ഉത്തരവാദിത്തങ്ങളില്‍ പെട്ടതാണ്.

സ്റ്റേറ്റ്, ഡിഫന്‍സ് സെക്രട്ടറിമാര്‍ തുടങ്ങിയ 15 എക്‌സിക്യൂട്ടീവ് വകുപ്പുകളുടെ തലവന്‍മാര്‍ ഉള്‍പ്പെടെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഭരണതലത്തില്‍ ഉണ്ടാകേണ്ട ഉന്നത ന്മാരെ തിരഞ്ഞെടുക്കാന്‍ ട്രംപ് ട്രാന്‍സിഷന്‍ ടീം ഈ വര്‍ഷം ജനുവരി മുതല്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം നടത്തിയ വിജയ പ്രസംഗത്തില്‍, സ്റ്റേജില്‍ തന്റെ പിന്നില്‍ നിന്നിരുന്ന വൈല്‍സിനെ ട്രംപ് പ്രശംസിച്ചിരുന്നു. പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കാനാണ് വൈല്‍സ് കൂടുതലും ഇഷ്ടപ്പെടുന്നതെങ്കിലും യുഎസ് രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക വ്യക്തിയായാണ് അവരെന്നും ട്രംപ് പറഞ്ഞിരുന്നു. ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ സൂസി അശ്രാന്ത പരിശ്രമം തുടരും,’ എന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഈ വര്‍ഷമാദ്യം പൊളിറ്റിക്കോയുടെ ഒരു പ്രൊഫൈല്‍ സൂസി വൈല്‍സിനെ പരാമര്‍ശിച്ചത്, അധികം അറിയപ്പെടാത്ത ഒരാളെങ്കിലും അവര്‍ എതിരാളികള്‍ ഭയപ്പെടേണ്ട ഒരു തന്ത്രശാലിയാണെന്നായിരുന്നു.

സൂസന്‍ വൈല്‍സ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി ഒരു വര്‍ഷം കഴിഞ്ഞയുടനെ 1980 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി റൊണാള്‍ഡ് റീഗന്റെ പ്രചാരണ വിഭാഗത്തില്‍ അംഗമായി.
തന്റെ ജന്മസ്ഥലമായ ഫ്‌ളോറിഡയിലെ രാഷ്ട്രീയത്തെ മാറ്റി മറിക്കുന്നതില്‍ വൈല്‍സിന്റെ പങ്ക് നിര്‍ണായകമായിരുന്നു. 2010ല്‍, രാഷ്ട്രീയ പരിചയം കുറഞ്ഞ റിക്ക് സ്‌കോട്ടിനെ വെറും ഏഴ് മാസത്തിനുള്ളില്‍ അവര്‍ ഫ്‌ളോറിഡയുടെ ഗവര്‍ണറാക്കി മാറ്റി. സ്‌കോട്ട് ഇപ്പോള്‍ യുഎസ് സെനറ്ററാണ്. 2015 ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രൈമറി സമയത്താണ് വൈല്‍സ് ട്രംപിനെ കാണുകയും അദ്ദേഹത്തിന്റെ ഫ്‌ളോറിഡ കാമ്പെയ്നിന്റെ കോ-ചെയര്‍ ആകുകയും ചെയ്യുന്നത്. പിന്നാലെ 2016ല്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ് ആദ്യമായി അമേരിക്കയുടെ പ്രസിഡന്റായി.

susan-trump

വൈല്‍സിന്റെ തന്ത്രങ്ങള്‍ എങ്ങനെ ഒരു നേതാവിന്റെ അധികാര സ്വപ്‌നങ്ങള്‍ പൂവണിയാന്‍ സഹായിക്കുമെന്നതിന്റെ മറ്റൊരു തെളിവായിരുന്നു റോണ്‍ ഡിസാന്റിസ്. ഫ്‌ളോറിഡ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള തന്റെ വിജയത്തിന് ഡിസാന്റിസ് സമീപിച്ചതും വൈല്‍സിനെയായിരുന്നു. തന്റെ വിജയത്തിന് പുകഴ്ത്തിക്കൊണ്ട് ഡിസാന്റിസ് വൈല്‍സിനെ വിശേഷിപ്പിച്ചത്, ഈ ബിസിനസിലെ ഏറ്റവും മികച്ചയാള്‍ എന്നായിരുന്നു.

പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള റിപ്പബ്ലിക്കന്‍ രാഷ്ട്രീയത്തിലെ വെറ്ററന്‍ ക്രിസ് ലാസിവിറ്റയ്ക്കൊപ്പമായിരുന്നു ട്രംപ് ക്യാമ്പില്‍ വൈല്‍സിന്റെ പ്രവര്‍ത്തനം. ക്രിസ്- വൈല്‍സ് സഖ്യം രൂപീകരിച്ച തന്ത്രങ്ങളാണ് ട്രംപിനെ രണ്ടാം തവണയും വൈറ്റ് ഹൗസില്‍ എത്തിച്ചത്. അന്തരിച്ച അമേരിക്കന്‍ ഫുട്‌ബോള്‍ താരവും ബ്രോഡ്കാസ്റ്ററുമായ പാറ്റ് സമ്മറലിന്റെ മകളും, ഒരു മുത്തശ്ശിയുമായ 67 കാരി വൈല്‍സ് തന്നെക്കുറിച്ച് പറയുന്നത്, ‘പരമ്പരാഗത’ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നു വരുന്ന’ ഒരാളാണ് താനെന്നാണ് . ‘എന്റെ കരിയറിലെ ആദ്യകാലങ്ങളില്‍ പ്രൊഫണലിസം, മര്യാദ തുടങ്ങിയ കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു’ എന്നാണ് അവര്‍ പറയുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്ന് അവര്‍ വിവരിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നതില്‍ വച്ച് നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിര്‍ണായകമായ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ട് ഗ്രാന്‍ഡ് ഓള്‍ പാര്‍ട്ടി(ജിഒപി) മുന്‍പത്തേതില്‍ നിന്ന് ഇന്ന് വ്യത്യസ്തമാണെന്ന് ഞാന്‍ മനസിലിക്കുന്നുവെന്നാണ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പരാമര്‍ശിച്ച് വൈല്‍സ് പറഞ്ഞത്.  who is trump’s new chief of staff susan summerall wiles

Content Summary; who is trump’s new chief of staff susan summerall wiles

Leave a Reply

Your email address will not be published. Required fields are marked *

×