July 18, 2026 |
Share on

വിമാനത്തിനുള്ളില്‍ മറ്റൊരു സ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് യുവതി

ജൂണ്‍ 19നാണ് കോടതി വിധി പ്രഖ്യാപിക്കുക

വിമാനത്തിനുള്ളില്‍ വച്ച് മറ്റൊരു സ്ത്രീയെ ലൈംഗിക പീഡനത്തിരയാക്കിയെന്ന് യുവതിയുടെ കുറ്റ സമ്മതം. അമിതമായി മദ്യപിച്ചുണ്ടായ അതിക്രമത്തില്‍ ഇവര്‍ മാപ്പ് ചോദിക്കുകയും ചെയ്തു.

ലാസ് വഗാസില്‍ നിന്നും പോര്‍ട്‌ലാന്‍ഡിലേക്കുള്ള വിമാനയാത്രക്കിടെ താന്‍ പീഡിപ്പിക്കപ്പെട്ടെന്ന സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് ഒറിഗോണ്‍ സ്വദേശിയായ ഹെയ്ദി മക്കിന്നേയ്‌ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം മെയ് എട്ടിന് വിമാനം പോര്‍ട്‌ലന്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് മക്കിന്നേ അറസ്റ്റിലായത്. മറ്റൊരു സ്ത്രീ തന്നെ അസ്വാഭാവികമായി സ്പര്‍ശിച്ചെന്നും അത് തന്റെ സമ്മതമില്ലാതെയായിരുന്നെന്നുമാണ് പീഡനത്തിനിരയായ യുവതി അധികൃതരോട് പരാതിപ്പെട്ടത്.

കിന്നേയുടെ പ്രവര്‍ത്തി ഇരയെ അപമാനിക്കാനും പീഡിപ്പിക്കാനും ലക്ഷ്യം വച്ചായിരുന്നുവെന്ന് അമേരിക്കന്‍ അസിസ്റ്റന്റ് അറ്റോണി രവി സിന്‍ഹ വിലയിരുത്തി. ഇരയായ സ്ത്രീയുടെ ലൈംഗികാവയവത്തില്‍ സ്പര്‍ശിക്കാനുള്ള ശ്രമം പോലും നടന്നതായും കോടതി കണ്ടെത്തി. ഇതേത്തുടര്‍ന്ന് കിന്നേ കുറ്റക്കാരിയാണെന്ന് വിധിച്ച കോടതിയോട് അവര്‍ തന്റെ തെറ്റിന് മാപ്പ് ചോദിച്ചു.

പത്ത് വര്‍ഷം തടവും 2.5 ലക്ഷം ഡോളര്‍ പിഴയും ഈടാക്കാവുന്ന കുറ്റമാണ് കിന്നേയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ സിന്‍ഹയും പ്രതിഭാഗം വക്കീല്‍ ലിസ ലുഡ്‌വിഗും മൂന്ന് വര്‍ഷത്തെ ശിക്ഷയാണ് കോടതിയോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ 2008ലും 2015ലും ഇവര്‍ മദ്യപിച്ച് വാഹനമോടിച്ചിട്ടുണ്ടെന്ന കോടതി രേഖയുടെ അടിസ്ഥാനത്തില്‍ ജഡ്ജി ഇത് നിരസിച്ചു.

അടുത്തകാലത്ത് ഇവര്‍ ഒരു മദ്യവിമുക്ത കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. മദ്യമോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ഉപയോഗിക്കില്ലെന്നും വിമാനയാത്രയ്ക്ക് മുമ്പ് ലഹരി പരിശോധനയ്ക്ക് വിധേയയാകാമെന്നുമുള്ള കരാറില്‍ ഇവര്‍ ഇപ്പോള്‍ ജയില്‍ മോചിതയാണ്. ജൂണ്‍ 19നാണ് കോടതി വിധി പ്രഖ്യാപിക്കുക.

കൂടുതല്‍ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

×