കൗമാരക്കാരനായിരുന്ന കാലത്ത് യുകെയില്‍ എത്തുകയും ഷേക്‌സ്പിയറിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തതോടെയാണ് പടിഞ്ഞാറിന്റെ ‘ചീഞ്ഞ’ സംസ്‌കാരത്തെ കുറിച്ച് താന്‍ ബോധവാനായതെന്ന് ഒസാമ ബിന്‍ ലാദന്‍. 2011ല്‍ യുഎസ് പ്രത്യേക സേന കൊല്ലുന്നതിന് തൊട്ടുമുമ്പ് തന്റെ സ്വകാര്യ കുറിപ്പിലാണ് ലാദിന്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഇതുള്‍പ്പെടെ ലാദന്‍ മരിച്ച വീട്ടില്‍ നിന്നും സിഐഎ ശേഖരിച്ച 470,000 രേഖകള്‍ ബുധനാഴ്ച പുറത്തുവിട്ടു. സുതാര്യത ഉറപ്പുവരുത്തുന്നതിനും ലാദനെയും അല്‍-ക്വയ്ദയെയും കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ ധാരണ ലഭിക്കുന്നതിനുമാണ് രേഖകള്‍ പുറത്തുവിടുന്നതെന്ന് സിഐഎ വ്യക്തമാക്കി. ലാദന്‍ പാശ്ചത്യ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായി മുമ്പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇതിന് സ്ഥിതീകരണം ലഭിക്കുന്നത് ആദ്യമായാണ്. 13-ാം വയസില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചികിത്സയ്ക്കായി പടിഞ്ഞാറേക്ക് യാത്ര ചെയ്തതിന്റെ അനുഭവങ്ങള്‍ ഒരു സാധാരണ സ്‌കൂള്‍ നോട്ട് ബുക്കിലാണ് ലാദന്‍ കുറിച്ചിട്ടിരിക്കുന്നത്. സൗദിയിലെ നിര്‍മ്മാണ ഭീമനായ ശതകോടീശ്വരന്റെ പുത്രന്‍ പിന്നീട് ‘പഠനവുമായി’ ബന്ധപ്പെട്ട ബ്രിട്ടണില്‍ പത്ത് ആഴ്ച ചിലവാക്കി. കൂടുതല്‍ വിശദാംശങ്ങള്‍ ലാദന്‍ നല്‍കുന്നില്ലെങ്കിലും ഓക്‌സ്‌ഫോര്‍ഡില്‍ ഇംഗ്ലീഷ് ഭാഷയില്‍ അദ്ദേഹം പരിശീലനം നേടിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സ്റ്റാഫോര്‍ഡിലെ വില്യം ഷേക്‌സ്പിയറിന്റെ ജന്മഗ്രഹം സന്ദര്‍ശിച്ചതിനെ കുറിച്ച് കുറിപ്പില്‍ ഒരു ലഘുവിവരണം ഉണ്ടെങ്കിലും യുകെയിലെ സമൂഹത്തെയും സംസ്‌കാരത്തെയും കുറിച്ച് ഒസാമയ്ക്ക് ഒരു മതിപ്പുമില്ല. ധാര്‍മ്മികമായി അധപ്പിതിച്ച ഒരു സമൂഹമാണ് അതെന്നാണ് ലാദന്റെ അഭിപ്രായം. ലാദന്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ വച്ചുതന്നെ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ പുത്രന്‍ ഖാലിദാണ് കുറിപ്പുകളില്‍ പകുതിയും എഴുതിയിരിക്കുന്നത്. പിതാവും പുത്രനും തമ്മിലുള്ള സംവാദത്തിന്റെ രൂപത്തിലാണ് കുറിപ്പുകള്‍. വിപ്ലവത്തിന് ശേഷം ഇസ്ലാമിക രാജ്യങ്ങള്‍ ഒരുമിക്കുന്നതിനെ കുറിച്ചും പാശ്ചാത്യ രാജ്യങ്ങളുമായി സന്ധിയുണ്ടാക്കുന്നതിനെ കുറിച്ചുമൊക്കെ ഇതില്‍ പരാമര്‍ശങ്ങളുണ്ട്. അതേ സമയം തന്നെ ചില ഭാഗങ്ങളില്‍, വിപ്ലവത്തിന് ശേഷം ഉയര്‍ന്നുവരുന്ന ജനകീയ രോഷങ്ങള്‍ മുതലാക്കണം എന്ന് അല്‍-ക്വയ്ദയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ യുഎസ് സര്‍ക്കാര്‍ ലാദനുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഇതാണ് ഏറ്റവും ബൃഹത്തായ വെളിപ്പെടുത്തല്‍. ഇറാനുമായി അല്‍-ക്വയ്ദയ്ക്കുള്ള ബന്ധങ്ങള്‍ പുതിയ രേഖകള്‍ വെളിപ്പെടുത്തുന്നുണ്ടെന്ന് രേഖകളുടെ ചില ഭാഗങ്ങള്‍ നേരത്തെ ലഭിച്ച ലോംഗ് വാര്‍ ജേര്‍ണല്‍ ചൂണ്ടിക്കാട്ടുന്നു.
. ഈ വാഗ്ദാനം സ്വീകരിക്കപ്പെട്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ ഇത്തരം വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത് അന്താരാഷ്ട്ര വേദിയില്‍ ഇറാന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് എന്ന ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്. സിഐഎ ഡയറക്ടറായി ട്രംപ് നിയമിച്ച മൈക്ക് പോംപിയോ, ഇറാനെ വേട്ടയാടുന്നതിന്റെ പേരില്‍ പ്രസിദ്ധനാണ്. 2011ന് ശേഷം രക്ഷപ്പെട്ടോടിയ നിരവധി മുതിര്‍ന്ന അല്‍-ക്വയ്ദ നേതാക്കളെയും അവരുടെ കുടുംബംഗളെയും ഇറാന്‍ കുറച്ചുകാലം തടവില്‍ പാര്‍പ്പിച്ചിരുന്നതായി നേരത്തെ ചില വെളിപ്പെടുത്തലുകളുണ്ടായിരുന്നു. തടവിലായവരും ഇറാനും തമ്മിലുള്ള ബന്ധം വളരെ കലുഷിതമായിരുന്നു എന്ന് പിടിയിലായ ചില അല്‍-ക്വയ്ദ നേതാക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.എന്നാല്‍, ലാദന്‍ സമ്മതിക്കുന്നതിനും അപ്പുറമുള്ള സ്വാധീനം യുകെ ജിവിതം അദ്ദേഹത്തില്‍ ചെലുത്തിയിരുന്നു എന്ന് സൂചിപ്പിക്കുന്ന ചില വീഡിയോകളും രേഖകളുടെ കൂട്ടത്തിലുണ്ട്. പടിഞ്ഞാറന്‍ പാകിസ്ഥാനിലും കിഴക്കന്‍ അഫ്ഗാനിസ്ഥാനിലും സംസാരിക്കുന്ന പ്രാദേശിക ഭാഷയായ പഷ്തുവിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മി. ബീന്‍ കോമഡിയാണ് അവയില്‍ ഒന്ന്. വാലാസ് ആന്റ് ഗ്രോമിറ്റ് അനിമേഷന്‍ പരിപാടിയുടെ നിരവധി എപ്പിസോഡുകളും കൂട്ടത്തിലുണ്ട്.