June 04, 2026 |
Share on

ഈജിപ്തിലെ പിരമിഡുകളുടെ അതിസങ്കീർണമായ നിര്‍മ്മാണ രഹസ്യങ്ങളുടെ ചുരുളുകളഴിയുന്നു

ആയിരക്കണക്കിന് ജനങ്ങള്‍ രാവും പകലും അധ്വാനിച്ച്, റോളർ തടികളിൽ കല്ല് കെട്ടി വലിച്ച്കൊണ്ടുവന്ന് വർഷങ്ങൾ കൊണ്ടാണ് പിരമിഡുകള്‍ നിർമ്മിച്ചത് എന്ന ധാരണയൊക്കെ നേരത്തേ പൊളിച്ചെഴുതപ്പെട്ടതാണ്.

ലോകത്തിലെ പ്രാചീന സപ്താത്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ പിരമിഡുകളുടെ അതിസങ്കീർണമായ നിര്‍മ്മാണ രീതിക്കു പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിച്ചിരിക്കുകയാണ് ഒരുകൂട്ടം പുരാവസ്തു ഗവേഷകര്‍.

പുതുതായി കണ്ടെത്തിയ ഒരു പുരാതന ഈജിപ്ഷ്യൻ ക്വാറിയിൽ നിന്നും ലഭിച്ച വിവരങ്ങളാണ് യഥാര്‍ത്ഥത്തില്‍ എങ്ങിനെയാണ്‌ പിരമിഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന ചോദ്യത്തിന്‍റെ ഉത്തരത്തിലേക്ക് ഗവേഷകരെ ഒരു പടികൂടി അടുപ്പിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് ജനങ്ങള്‍ രാവും പകലും അധ്വാനിച്ച്, റോളർ തടികളിൽ കല്ല് കെട്ടി വലിച്ച്കൊണ്ടുവന്ന് വർഷങ്ങൾ കൊണ്ടാണ് പിരമിഡുകള്‍ നിർമ്മിച്ചത് എന്ന ധാരണയൊക്കെ നേരത്തേ പൊളിച്ചെഴുതപ്പെട്ടതാണ്. ഇപ്പോഴിതാ പുരാതന ലിഖിതങ്ങളില്‍ ഗവേഷണം ചെയ്യുന്ന ശാസ്ത്രജ്ഞന്മാർ നിറയെ പടിക്കെട്ടുകളുള്ള ഒരു പാത കണ്ടെത്തിയിരിക്കുന്നു. ‘പോസ്റ്റ് ഹോൾ’ എന്ന ഒരു കട്ടിംഗ് സവിശേഷതയാണ് അതിന്‍റെ പ്രത്യേകത. കല്ലിന്‍റെയോ മരത്തിന്‍റെയോ ഉപരിതലം മുറിച്ചെടുക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ് പോസ്റ്റ് ഹോൾ കട്ടിംഗ്. സ്മാരകങ്ങൾ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന ടൺ കണക്കിന് ഭാരമുള്ള കല്ലുകള്‍ നേരത്തെ അനുമാനിച്ചിരുന്നതിലും വേഗത്തില്‍ വലിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞിരിക്കാം എന്നാണ് പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്.

റാംപ്-വേയുടെ ഇരുവശത്തുമായി കാണപ്പെടുന്ന പടികളും പോസ്റ്റ് ഹോളുകളും ശിലകള്‍ രണ്ട് ദിശകളിൽ നിന്നും വലിക്കാന്‍ കഴിയുമായിരുന്നുവെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ടുതന്നെ ജോലികള്‍ നേരത്തെ പൂര്‍ത്തിയാക്കാനും സാധിച്ചിരിക്കണം എന്ന് ആംഗ്ലോ-ഫ്രെഞ്ച് ഗവേഷക ടീം പറയുന്നു. ഒരേസമയം ഒരുപാട്പേര്‍ക്ക് വലിയ കല്ലുകള്‍ ശക്തമായി വലിക്കുവാനുള്ള സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുന്നത്. അതിനാല്‍ കൂടുതല്‍ ശക്തി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ കല്ലുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ ഗിസയിലെ മഹാ പിരമിഡായ ഖുഫുവിന്‍റെ കാലത്തുള്ള റാംപാണ് കണ്ടെത്തിയിരിക്കുന്നത്. വാഹനങ്ങളോ യന്ത്രങ്ങളോ ഇല്ലാതിരുന്ന കാലത്ത് ആയിരക്കണക്കിന് ടൺ ഭാരം വരുന്ന കല്ലുകൾ എങ്ങനെ ഇത്ര വേഗത്തില്‍ നിർമ്മാണസ്ഥലത്ത് എത്തിച്ചു എന്നത് കാലങ്ങളായി ഗവേഷകരെ കുഴപ്പിക്കുന്ന കൌതുകമുള്ള ചോദ്യമായിരുന്നു. ഈ ചോദ്യത്തിനാണ് ഏകദേശം ഒരുത്തരമായിരിക്കുന്നത്.

കൂടുതല്‍ വായിക്കാന്‍: ദി ഗാര്‍ഡിയന്‍

Leave a Reply

Your email address will not be published. Required fields are marked *

×