May 20, 2025 |

‘ ഭാര്യയെ നിലയ്ക്ക് നിര്‍ത്താനറിയാത്തവന്‍’; ദിവ്യയോടുള്ള അരിശം തീരാതെ ശബരിനാഥനെതിരേയും കോണ്‍ഗ്രസ് സൈബര്‍ ആക്രമണം

ശബരി നാഥിന്റെ ഈ പോസ്റ്റിന് താഴെയുള്ള കമന്റുകൾ പരിശോധിച്ചാൽ കോൺ​ഗ്രസ് നിലപാടും നിലവാരവും വ്യക്തമാണ്

ദിവ്യ എസ് അയ്യർക്കെതിരെയുള്ള സൈബർ ആക്രമണത്തിന് പിന്നാലെ കോൺ​ഗ്രസ് പ്രവർത്തകനും ദിവ്യയുടെ ഭർത്താവായ ശബരിനാഥിനെയും വിടാതെ പിന്തുടരുകയാണ്. ഇടതു സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള കോൺ​ഗ്രസ് പ്രതിഷേധത്തിന്റെ പോസ്റ്റിന് താഴെയാണ് ശബരിനാഥിനും ദിവ്യയുക്കുമെതിരെ അസഭ്യവർഷവുമായി എത്തിയത്. പല കാര്യങ്ങളിലും പുരോ​ഗമനപരമായ സ്ത്രീപക്ഷ നിലപാടെടുക്കുന്ന പാർട്ടി എന്നാൽ ഈ വിിഷയത്തിൽ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതിന് പുറമേയാണ് ശബരിനാഥിന്റെ പോസ്റ്റിന് കീഴിലും കമന്റുകളുടെ പ്രവാഹവുമായി കോൺ​ഗ്രസ് അണികളടക്കമെത്തുന്നത്.

സ്വന്തം ഭാര്യയെ നിലയ്ക്ക് നിർത്താൻ സാധിക്കാത്തവനാണ് പ്രസ്ഥാനത്തിന്റെ ആദർശത്തിന് പിന്നാലെ ഓടുന്നതെന്ന തരത്തിൽ ശബരിനാഥിനെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടും, തന്റെ നിലപാട് വീട്ടിലെത്തുമ്പോൾ മാറ്റരുതെന്നും ചൂണ്ടിക്കാട്ടിയും ശബരിനാഥിനെതിരെ അധിക്ഷേപം നിറയുകയാണ് കമന്റ് ബോക്സിൽ. ശബരി നാഥിന്റെ ഈ പോസ്റ്റിന് താഴെയുള്ള കമന്റുകൾ പരിശോധിച്ചാൽ കോൺ​ഗ്രസ് നിലപാടും നിലവാരവും വ്യക്തമാണ്. എന്നാൽ ഈ വിമർശനങ്ങൾക്കെതിരെ ഒന്നും ശബരിനാഥ് പ്രതികരിക്കാത്തതും കമന്റ് ബോക്സിൽ ചർച്ചയാവുന്നുണ്ട്.

ഞാൻ വ്യക്തിപരമായി സോഷ്യൽ മീഡിയ കമന്റ്‌ വായിച്ചിട്ട് അഭിരമിക്കുകയോ സങ്കടപ്പെടാറോ ചെയ്യാറില്ലെന്ന് കെ എസ് ശബരിനാഥ് അഴിമുഖത്തോട് പറഞ്ഞു. ജനങ്ങളുമായി സംവദിക്കുന്ന മറ്റൊരു ഒരു ഫീഡ്ബാക്ക് മെക്കാനിസം മാത്രമാണിതെന്നും ശബരിനാഥ് വ്യക്തമാക്കി.

സാമൂഹ്യ മാധ്യമങ്ങളിലെ കമന്റുകൾ ചിലപ്പോൾ വൈകാരികമായി അതിരുകടക്കുന്നു. കഴമ്പില്ലാത്ത കമെന്റുകൾ കാണുമ്പോൾ അതെഴുതിയ ആൾ എത്ര ലാഘവത്തോടെയാണ് കമന്റ്‌ ചെയ്തത് എന്ന് മനസിലാക്കി ആ പോസ്റ്റുകൾ പലപ്പോഴും ഒഴിവാക്കുകയാണ് താൻ ചെയ്യുന്നതെന്നും ശബരിനാഥ് പറഞ്ഞു. എന്തായാലും ഇതെഴുതിയ പലരെക്കാളും കോൺഗ്രസ്‌ പ്രത്യയശാസ്ത്രവും കോൺഗ്രസ്‌ വിശാലതയും ഉള്ളിൽ ഉള്ളതുകൊണ്ട് കമെന്റുകൾ കണ്ടാൽ തകരില്ലെന്നും ശബരിനാഥ് കൂട്ടിച്ചേർത്തു.

ശബരിനാഥിന്റെ ഭാര്യയായത് കൊണ്ട് മാത്രം അയാളുടെ രാഷ്ട്രീയത്തോട് ദിവ്യ അനുഭാവം കാണിക്കണമെന്ന തരത്തിലുള്ള കമന്റുകളും, ഉയർന്ന റാങ്കിലുള്ള ഒരു ഉദ്യോ​ഗസ്ഥയെന്ന നിലയിൽ താൻ സ്വീകരിക്കുന്ന നിലപാടുകളിൽ ശ്രദ്ധ പുലർത്തണമെന്ന ഉപദേശങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് കാണാം. ശബരിനാഥിന്റെ രാഷ്ട്രീയ പാരമ്പര്യത്തെയും ചിലർ ചോദ്യം ചെയ്യുന്നുണ്ട്. ശബരിനാഥിന്റെ രാഷ്ട്രീയ വാഴ്ചയ്ക്ക് പിന്തുണ നൽകിയ ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ പോലും ദിവ്യ തയ്യാറായില്ലെന്നാണ് ചില കോൺ​ഗ്രസ് നേതാക്കളുടെ പരാതി. ഭാര്യയെ നിലയ്ക്ക് നിർത്താൻ കഴിയാത്തവനാണ് ശബരിനാഥെന്ന തരത്തിലും അധിക്ഷേപ കമന്റുകൾ കാണാം. പുരോ​ഗമനപരമായി ഒത്തിരിയേറെ മുന്നിലേക്ക് ചലിച്ച കേരളത്തിലെ കോൺ​ഗ്രസ് പാർട്ടി അങ്ങോട്ടെത്താൻ ഇനിയും ഒത്തിരി ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നാണ് യഥാർത്ഥത്തിൽ ഈ കമന്റുകൾ പറയാതെ പറയുന്നത്. കഴി‍ഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഷൈലജ ടീച്ചർക്കെതിരെയും ഇത്തരത്തിൽ അധിക്ഷേപ കമന്റുകളുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയതും ഇതിന് ഉദാഹരണമാണ്. വാക്കുകളിൽ മാത്രം പുരോ​ഗമനം ഒതുക്കുന്ന കോൺ​ഗ്രസിന്റെ യഥാർത്ഥ മുഖം എന്തായാലുും ഇതോടെ വ്യക്തമായിട്ടുണ്ട്.
content summary: A cyber attack has been launched against the social media post of K. S. Sabarinadhan MLA

Leave a Reply

Your email address will not be published. Required fields are marked *

×