മാധ്യമങ്ങൾക്ക് ഇരുണ്ട കാലം; 50 വർഷങ്ങൾക്കിടയിൽ മാധ്യമസ്വാതന്ത്ര്യത്തിൽ ഇടിവ്

ഏറ്റവും കൂടൂതൽ ഇടിവ് രേഖപ്പെടുത്തിയ മൂന്ന് രാജ്യങ്ങൾ അഫ്ഗാനിസ്ഥാൻ, ബുർക്കിന ഫാസോ, മ്യാൻമർ എന്നിവയാണ്

ആഗോള മാധ്യമ സ്വാതന്ത്ര്യത്തിൽ‌‌ കഴിഞ്ഞ 50 വർഷത്തിനിടെ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ജനാധിപത്യം ദുർബലമായതാണ് ഇതിന് പ്രധാന കാരണമെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് (IDEA) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

വലിയ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾ കാരണം ജനാധിപത്യം ഒരു കൊടുങ്കാറ്റിൽ അകപ്പെട്ടിരിക്കുകയാണ്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ വീണ്ടും ശക്തിപ്രാപിക്കുന്നതും കടുത്ത അനിശ്ചിതത്വവുമാണ് ഈ കൊടുങ്കാറ്റിന്റെ കാരണങ്ങളെന്നും തിങ്ക് ടാങ്കിന്റെ സെക്രട്ടറി ജനറലായ കെവിൻ കാസാസ്-സമോറ അഭിപ്രായപ്പെടുന്നു. ഇതിനെ ചെറുക്കാൻ, ജനാധിപത്യ രാജ്യങ്ങൾ തിരഞ്ഞെടുപ്പ്, നിയമവാഴ്ച തുടങ്ങിയ ജനാധിപത്യത്തിന്റെ പ്രധാന ഘടകങ്ങളെ സംരക്ഷിക്കണം. ഒപ്പം, നീതി, സമത്വം, എന്നിവ ഉറപ്പാക്കാൻ ഭരണകൂടത്തിൽ കാര്യമായ പരിഷ്കാരങ്ങൾ വരുത്തുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും വലിയ തകർച്ച നേരിട്ട മൂന്ന് രാജ്യങ്ങൾ അഫ്ഗാനിസ്ഥാൻ, ബുർക്കിന ഫാസോ, മ്യാൻമർ എന്നിവയാണ്. ഈ രാജ്യങ്ങളെല്ലാം ഉയർന്ന തോതിലുള്ള ആഭ്യന്തര സംഘർഷങ്ങൾ, ദാരിദ്ര്യം, രാഷ്ട്രീയ അസ്ഥിരത എന്നിവ നേരിടുന്നു. നാലാമത്തെ വലിയ ഇടിവ് രേഖപ്പെടുത്തിയത് ദക്ഷിണ കൊറിയയിലാണ്. അവിടെ മുൻ പ്രസിഡന്റ് യൂൺ സുക് യോൾ, വിമർശനാത്മക മാധ്യമങ്ങളെ നിരന്തരം ലക്ഷ്യമിടുകയും, മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കാൻ അപകീർത്തി കേസുകൾ നൽകുകയും ചെയ്തിരുന്നു. ഈ വർഷം അദ്ദേഹത്തിന് അധികാരം നഷ്ടമായിരുന്നു.

റിപ്പോർട്ട് പ്രകാരം, നാലിലൊന്ന് രാജ്യങ്ങളിലും മാധ്യമ സ്വാതന്ത്ര്യം വഷളായി. അഫ്ഗാനിസ്ഥാൻ, ബുർക്കിന ഫാസോ, മ്യാൻമർ എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഇവിടെ രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തര സംഘർഷങ്ങളും മാധ്യമ സ്വാതന്ത്ര്യത്തിന് വലിയ തിരിച്ചടിയായി. ദക്ഷിണ കൊറിയയിലും മാധ്യമ സ്വാതന്ത്ര്യം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുൻ പ്രസിഡന്റ് യൂൺ സുക് യോൾ മാധ്യമങ്ങൾക്ക് നേരെ കേസുകൾ ഉപയോഗിച്ച് മാധ്യമപ്രവർത്തകരെ നിശബ്ദരാക്കിയിരുന്നു.

വിവിധ രാജ്യങ്ങളിൽ മാധ്യമങ്ങൾ വ്യത്യസ്ത വെല്ലുവിളികൾ നേരിടുന്നു. ന്യൂസിലൻഡിൽ മാധ്യമ സ്ഥാപനങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു, ഇത് മാധ്യമപ്രവർത്തകർക്ക് തൊഴിൽ സാധ്യതകൾ കുറയ്ക്കുന്നു. അതേസമയം, പലസ്തീനിൽ 2023 ഒക്ടോബർ മുതൽ ഏകദേശം 200 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. കൂടാതെ, ഇസ്രായേൽ ഗാസ മുനമ്പിലേക്ക് മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കുന്നത് തടയുന്നുമുണ്ട്. അൽ-ജസീറയ്ക്ക് നേരെ ഇസ്രായേലും പലസ്തീൻ അതോറിറ്റിയും നടപടികൾ സ്വീകരിച്ചതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ചില രാജ്യങ്ങളിൽ മെച്ചപ്പെട്ട മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലിയിൽ മാധ്യമപ്രവർത്തകരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണങ്ങൾ നടപ്പിലാക്കിയതിലൂടെ അഭിപ്രായ സ്വാതന്ത്ര്യം മെച്ചപ്പെട്ടു. ആഫ്രിക്കൻ രാജ്യങ്ങളായ ബോട്സ്വാനയും ദക്ഷിണാഫ്രിക്കയും ജനാധിപത്യത്തിൽ കാര്യമായ പുരോഗതി നേടി. കൂടാതെ, ജോർദാൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും ജനാധിപത്യപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

ലോകത്ത് ജനാധിപത്യത്തിൻ്റെ പ്രധാന വക്താവായി അറിയപ്പെട്ടിരുന്ന അമേരിക്കയുടെ നിലപാടിൽ റിപ്പോർട്ട് ആശങ്ക രേഖപ്പെടുത്തി. ഇന്റർനാഷണൽ ഡെമോക്രസി അസിസ്റ്റൻസിനുള്ള സാമ്പത്തിക സഹായവും നയതന്ത്ര ഇടപെടലും അമേരിക്ക ഈ വർഷം ഗണ്യമായി കുറച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇത് ആഗോളതലത്തിൽ ജനാധിപത്യ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നു. 2021-ൽ തന്നെ ഇന്റർനാഷണൽ ഐഡിയ യുഎസിനെ ജനാധിപത്യത്തിൽ പിന്നോട്ട് പോകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

content summary: A new report reveals that global press freedom has experienced its steepest decline in 50 years

This post was last modified on September 11, 2025 11:58 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment