ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടുമക്കളെയും ജീവനോടെ കത്തിച്ച് കൊന്ന കേസിലെ പ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാം ജയിൽമോചിതനായി. ഒഡീഷയിൽ വച്ചായിരുന്നു ഓസ്‌ട്രേലിയൻ സുവിശേഷകനായ ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടുമക്കളെയും കത്തിച്ച് കൊന്നത്. 25 വർഷങ്ങളായി ജയിലിൽ കഴിയുന്ന ദാരാ സിങിന്റെ സഹായി മഹേന്ദ്ര ഹെംബ്രാം പുറത്തിറങ്ങി. മതപരിവർത്തനത്തെയും ഗോവധത്തെയും എതിർത്തതിനാണ് തന്നെ കൊലക്കേസിൽ പ്രതി ചേർത്തതെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മഹേന്ദ്ര ഹെംബ്രാം ആരോപിച്ചു.associate of Dara Singh released from Odisha jail
26 വർഷങ്ങൾക്ക് മുൻപ് ആഗോളതലത്തിൽ പ്രതിഷേധങ്ങളുയർന്ന ക്രൂരമായ കൊലപാതകത്തിൽ മഹേന്ദ്ര ഹെംബ്രാമും, ദാരാ സിങ് എന്ന പേരിൽ അറിയപ്പെടുന്ന രബീന്ദ്ര പാൽ സിങും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഉദ്യോഗസ്ഥർ വ്യക്തമാക്കിയതനുസരിച്ച് 1999 ഡിസംബർ 9ന് ഹെംബ്രാമും 2000 ജനുവരി 31ന് രബീന്ദ്ര പാലും അറസ്റ്റിലാവുകയായിരുന്നു.
1999 ജനുവരി 21ന് രാത്രിയാണ് കിയോഞ്ജർ ജില്ലയിലെ മനോഹർപൂർ ഗ്രാമത്തിൽ ജീപ്പിനുള്ളിൽ ഉറങ്ങിക്കിടന്ന സ്റ്റെയിൻസിനെയും, അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയുമാണ് ആൾക്കൂട്ടം ജീവനോട് തീകൊളുത്തി കൊന്നത്.
ഹെംബ്രാമിന്റെ ജയിൽ മോചനത്തെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. ഇന്നത്തേത് തങ്ങൾക്ക് ഒരു നല്ല ദിവസമാണെന്നും സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായും വിഎച്ച്പിയുടെ ജോയിന്റ് സെക്രട്ടറി കേദാർ ദാഷ് വ്യക്തമാക്കി. അതേസമയം, ഹെംബ്രാമിന്റെ ജയിൽമോചനം ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ മേലുള്ള കറുത്ത പാടാണിതെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ പറഞ്ഞു. ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടുമക്കളെയും ചുട്ടുകൊന്നയാൾ ഇന്ന് സ്വതന്ത്രമായി നടക്കുകയാണ്, സംഘപരിവാർ ഇത് ആഘോഷിക്കുന്നു. പക്ഷെ ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന് ഇതൊരു കറുത്ത പാടാണ്. ഇതുകൊണ്ട് സമൂഹത്തിന് നൽകുന്നത് എന്ത് സന്ദേശമാണെന്നും മാണിക്കം സോഷ്യൽ മീഡിയയിൽ കുറിച്ചു.
കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ഹെംബ്രാം ശിക്ഷായിളവിനും ജയിൽമോചനത്തിനുമായി നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മാർച്ച് 19-ന് സുപ്രീംകോടതി ഒഡീഷ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഒഡീഷ സർക്കാർ നല്ലനടപ്പ് പരിഗണിച്ച് ഹെംബ്രാമിനെ ജയിൽമോചിതനാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇയാൾക്ക് പുറമേ വിവിധ കേസുകളിലായി ജയിൽവാസം അനുഭവിക്കുന്ന 30 കുറ്റവാളികൾക്കും സംസ്ഥാന സർക്കാർ ശിക്ഷായിളവ് നൽകിയിട്ടുണ്ട്.
1999 ജനുവരി 21-നാണ് ഒഡീഷയിലെ മനോഹർപുർ ഗ്രാമത്തിൽവെച്ച് ഓസ്ട്രേലിയൻ സുവിശേഷകനായ ഗ്രഹാം സ്റ്റെയിൻസിനെയും ആറും പത്തും വയസ്സുള്ള ആൺമക്കളെയും ജീവനോടെ ചുട്ടുകൊന്നത്. ഇവരുടെ ജീപ്പിന് തീവെച്ചാണ് അക്രമിസംഘം മൂവരെയും കൊലപ്പെടുത്തിയത്. സംഭവത്തിൽ 51 പേർ അറസ്റ്റിലായി. ഇതിൽ 37 പേരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി. 2003-ൽ കേസിലെ പ്രധാനപ്രതിയായ രബീന്ദ്രപാൽ സിങ് എന്ന ധാരാ സിങ്ങിനെ വധശിക്ഷയ്ക്കും ഹെംബ്രാം ഉൾപ്പെടെയുള്ള 12 പ്രതികളെ ജീവപര്യന്തം തടവിനും സിബിഐ കോടതി ശിക്ഷിച്ചു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ കോടതിയിലും വിചാരണചെയ്തു. എന്നാൽ, ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഹെംബ്രാം ഒഴികെയുള്ള 11 പേരെ ഒഡീഷ ഹൈക്കോടതി പിന്നീട് വെറുതെവിട്ടു. ജുവനൈൽ കോടതിയിൽ വിചാരണ നേരിട്ടയാളും ജയിൽമോചിതനായി. 2005-ൽ ധാരാ സിങ്ങിന്റെ ശിക്ഷ ജീവപര്യന്തമായും ഹൈക്കോടതി ഇളവ് ചെയ്തു.associate of Dara Singh released from Odisha jail
Content summary; Accused in the Graham Staines murder case and associate of Dara Singh released from Odisha jail after serving 25 years
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.