May 20, 2025 |

നടന്നത് സിനിമ സ്‌റ്റൈല്‍ ചതി തിരക്കഥയാരുടെ? വിശ്വാസം നഷ്ടപ്പെട്ട് വിന്‍സി

ഇതോടെ സിനിമ സംഘടനകൾക്ക് മേലുള്ള വിശ്വാസം തനിക്ക് നഷ്ടമായെന്നാണ് വിൻസി വ്യക്തമാക്കുന്നത്

സിനിമ സെറ്റിൽ ലഹരി ഉപയോ​ഗിച്ച നടന്റെ കാര്യം പരാമർശിച്ചു കൊണ്ട് ഇക്കഴിഞ്ഞ ദിവസമാണ് നടി വിൻസി അലോഷ്യസ് ഒരു വീഡിയോ പങ്കു വയ്ക്കുന്നത്. നടനെതിരെ ഫിലിം ചേംബറിലും അമ്മ സംഘടനയിലും താൻ പരാതി നൽകി കഴിഞ്ഞെന്നും വിൻസി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തി കൊണ്ട് വാർത്തകളെത്തി‌ ഇതോടെ പ്രശ്നം കൂടുതൽ ആളിക്കത്താൻ തുടങ്ങി. പരാതിയിലുള്ള നടന്റെ പേര് പരസ്യപ്പെടുത്തിയത് നടിയെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. ഇതോടെ പരാതിയുമായി മുന്നോട്ടു പോകുന്നില്ലെന്ന നിലപാടറിയിച്ചിരിക്കയാണ് വിൻസി അലോഷ്യസ്. നടനെതിരെ ഫിലിം ചേംബറിൽ നൽകിയ പരാതിയിലെ വിശദാംശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇതിന് പിന്നിൽ ഫിലിം ചേംബറാണോ എന്ന സംശയവും വിൻസി വ്യക്തമാക്കി. നൽകിയ പരാതി, പരാതിക്കാരിയുടെ സമ്മതമില്ലാതെ പുറത്തുവിട്ടത് സംഘടനകൾക്ക് എതിരെയും വിമർശനങ്ങളുയരുന്നുണ്ട്.

ഇതോടെ സിനിമ സംഘടനകൾക്ക് മേലുള്ള വിശ്വാസം തനിക്ക് നഷ്ടമായെന്നാണ് വിൻസി വ്യക്തമാക്കുന്നത്. നടൻ ഭാ​ഗമായ ചിത്രത്തിന്റെ ഭാവി എന്താവുമെന്നുള്ള ആശങ്കകളും വിൻസി പ്രകടിപ്പിക്കുന്നുണ്ട്. നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് സംഘടനകൾക്ക് പരാതി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന കാര്യങ്ങളിലെ സത്യാവസ്ഥയെക്കുറിച്ച് താൻ കൃത്യമായി അന്വേഷിക്കുമെന്നും വിൻസി പറയുന്നു. ഈ സംഭവത്തിൽ അഭിനയിച്ച സിനിമയുടെ ഐസിസിയിലും, ഫിംലിം ചേംബറിന്റെ മോണിറ്ററിം​ഗ് കമ്മറ്റിയിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും അമ്മ സംഘടന എന്നിവടങ്ങളിൽ മാത്രമാണ് താൻ പരാതി നൽകിയിട്ടുള്ളതെന്നും വിൻസി പറയുന്നു. പേര് പുറത്തു വന്നത് അമ്മ സംഘടനയിൽ നിന്നോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നോ അല്ലെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നാണ് നടി പറയുന്നത് എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ഇല്ലെന്നും കൂട്ടിച്ചേർക്കുന്നു. ഏത് സംഘടന ആണ് പേര് പുറത്തുവിട്ടതെങ്കിലും ഏറ്റവും വലിയ വിശ്വാസമില്ലായ്മയാണ് കാണിച്ചിരിക്കുന്നതെന്ന് വിൻസി പറയുന്നു. പരാതിക്കാസ്പദമായ സിനിമാ സെറ്റിൽ പരാതിപരിഹാര സമിതി ഉണ്ടായിരുന്നു. അവർ അന്നു തന്നെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു പൊലീസിന് താൻ പരാതി നൽകില്ലെന്നും എന്നാൽ ആവശ്യപ്പെട്ടാൽ മൊഴി നൽകാൻ തയ്യാറാണെന്നും വിൻസി പറഞ്ഞു.

പരാതിയിൽ പരാമർശിക്കുന്ന വ്യക്തിയുടെ പേര് പൊതുസമൂഹത്തിലേക്ക് പോയാൽ അത് ചിത്രത്തിന്റെ ഭാവിയെ ബാധിച്ചേക്കാമെന്നും തന്നെയും അത് കാര്യമായി തന്നെ ബാധിക്കാനുള്ള സാധ്യതകളുണ്ടെന്ന ആശങ്കയും നടി വ്യക്തമാക്കുന്നു. പരാതിയുമായി ബന്ധപ്പെട്ട നടന്റെ പേര് ഊഹിക്കുന്നവർക്ക് ഊഹിക്കാമെന്നും എന്നാൽ പേര് വ്യക്തമാക്കുന്നതിലൂടെ നടനെ മുന്നിൽ കണ്ട് മാത്രം ചിത്രം ചെയ്യുന്ന സംവിധായകരെയും കൂടി ഇത് ബാധിച്ചേക്കാമെന്നാണ് വിൻസി പറയുന്നത്. ഈ പ്രശ്നം സിനിമകളെ എങ്ങനെ ബാധിക്കുമെന്ന കാര്യം സം​ഘടനകളൊന്നും തന്നെ ആലോചിട്ടില്ലെന്നും സിനിമയിൽ പ്രവർത്തിപരിചയം കുറവായ തന്റെ വിവേകം പോലും സംഘടന ഭാരവാഹികൾ കാണിക്കാത്തതിന്റെ രോഷവും വിൻസി പ്രകടിപ്പിച്ചു.

ഈ വെളിപ്പെടുത്തൽ ചിത്രത്തെ എങ്ങനെ ബാധിക്കുമെന്ന് പൂർണ്ണ ബോധ്യമുള്ള ചിത്രത്തിന്റെ ഭാ​ഗമായ ഒരു വ്യക്തി തന്നെയാണ് നടന്റെ പേര് പുറത്തുവിട്ടിരിക്കുന്നതെന്നും വിൻസി പരാമർശിക്കുന്നുണ്ട്. ഇതിന്റെ വെളിപ്പെടുത്തലുകളുടെ പരിണിതഫലം തീർച്ചയായും പ്രതിഫലിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ഇനി യാതൊരു തരത്തിലുള്ള പരാതികളുമായി താൻ മുന്നോട്ട് വന്നേക്കില്ലെന്നാണ് വിൻസി വ്യക്തമാക്കുന്നത്.
content summary: Actress Vincy Aloshious stated that revealing the actor’s name mentioned in the complaint was not the right cause of action

Leave a Reply

Your email address will not be published. Required fields are marked *

×