സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ചെരിപ്പ് എറിയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ അഭിഭാഷകന്‍ രാകേഷ് കിഷോര്‍ തന്റെ പ്രവൃത്തിയില്‍ ‘ഖേദമില്ല’ എന്ന് വ്യക്തമാക്കി. മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രസമുച്ചയത്തിലെ വിഷ്ണു വിഗ്രഹം പുനര്‍നിര്‍മ്മിക്കാനുള്ള ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങളാണ് തന്റെ നടപടിക്ക് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘സെപ്റ്റംബര്‍ 16-ന് ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജിയെ (PIL) ചീഫ് ജസ്റ്റിസ് പരിഹസിച്ചു. ‘പോയി വിഗ്രഹത്തോട് തന്നെ പ്രാര്‍ത്ഥിക്കൂ, തല സ്വയം പുനഃസ്ഥാപിക്കാന്‍ പറയൂ’ എന്ന് അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോള്‍ സുപ്രീം കോടതി ഇത്തരത്തിലാണ് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത്. ഹര്‍ജിക്കാരന് അനുകൂലമായ വിധി നല്‍കേണ്ട, പക്ഷേ അദ്ദേഹത്തെ പരിഹസിക്കരുത്. ഈ പരാമര്‍ശം എന്നെ വേദനിപ്പിച്ചു. ഞാന്‍ മദ്യപിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ നടപടിക്കുള്ള എന്റെ പ്രതികരണമായിരുന്നു ഇത്. എനിക്ക് ഭയമില്ല, സംഭവിച്ചതില്‍ എനിക്ക് ഖേദമില്ല’ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് രാകേഷ് കിഷോര്‍ വ്യക്തമാക്കി.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതിനിടയില്‍, രാകേഷ് കിഷോര്‍ ‘സനാതന്‍ കാ അപമാന്‍ നഹി സഹേംഗെ’ (സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് സഹിക്കില്ല) എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (BCI) അദ്ദേഹത്തിന്റെ അഭിഭാഷക ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
തിങ്കളാഴ്ച രാവിലെ 11.35-ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ബെഞ്ച് കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയപ്പോഴാണ് രാകേഷ് കിഷോര്‍ ആക്രമണത്തിന് ശ്രമിച്ചത്. എന്നാല്‍, സ്പോര്‍ട്സ് ഷൂ ഊരി എറിയാന്‍ ശ്രമിച്ച ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തടഞ്ഞു.
Also Read : “എൻ്റെ ശ്രദ്ധ തിരിയുന്നില്ല, കേസ് തുടരുക”ഷൂ ഏറ് സംഭവത്തിൽ അഭിഭാഷകനെതിരെ കേസെടുക്കേണ്ടെന്ന് ബി.ആർ. ഗവായ്
സംഭവസമയത്ത് ചീഫ് ജസ്റ്റിസ് ഗവായി ശാന്തനായി നിലകൊണ്ടു. അദ്ദേഹം കോടതി നടപടികളുമായി മുന്നോട്ട് പോവുകയും മറ്റ് അഭിഭാഷകരോട് ‘ശ്രദ്ധ മാറ്റരുത്’ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നീട്, ഡല്‍ഹി പോലീസ് രാകേഷിനെ കസ്റ്റഡിയിലെടുത്തെങ്കിലും, സുപ്രീം കോടതിയുടെ രജിസ്ട്രാര്‍ ജനറല്‍ പരാതി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്, വെരിഫിക്കേഷന് ശേഷം പോലീസ് അദ്ദേഹത്തെ വിട്ടയച്ചു.
മധ്യപ്രദേശിലെ യുനെസ്‌കോ ലോക പൈതൃക സ്ഥലമായ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിലെ ജവാരി ക്ഷേത്രത്തില്‍ ഏഴടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനര്‍നിര്‍മ്മിച്ച് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാകേഷ് ദലാല്‍ എന്നയാള്‍ കഴിഞ്ഞ മാസം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെ കോടതി ‘പരസ്യ താല്‍പര്യ ഹര്‍ജി’ (Publicity Interest Litigation) എന്നാണ് വിശേഷിപ്പിച്ചത്.
ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിക്കുകയും, ‘ഇതൊരു തികഞ്ഞ പരസ്യ താല്‍പര്യ ഹര്‍ജിയാണ്. നിങ്ങള്‍ വിഷ്ണുവിന്റെ വലിയ ഭക്തനാണെങ്കില്‍, പോയി വിഗ്രഹത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുക’ എന്ന് ഗവായി പറഞ്ഞു.
വിഗ്രഹത്തിന്റെ തല തകര്‍ന്ന നിലയിലാണെന്നും പുനര്‍നിര്‍മ്മാണത്തിന് കോടതി ഇടപെടണമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിഷയം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ASI) അധികാരപരിധിയില്‍ വരുന്നതാണെന്ന് കോടതി വ്യക്തമാക്കി. ‘ഇതൊരു പുരാവസ്തു കണ്ടെത്തലാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അത്തരമൊരു കാര്യം ചെയ്യാന്‍ അനുവദിക്കുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും പിന്നീടുള്ള നടപടികള്‍. ഇതില്‍ പല പ്രശ്‌നങ്ങളുണ്ട്,’ ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
‘അതേസമയം, നിങ്ങള്‍ക്ക് ശൈവമതത്തോട് വിരോധമില്ലെങ്കില്‍, നിങ്ങള്‍ക്ക് അവിടെ പോയി ആരാധിക്കാം. ഖജുരാഹോയിലെ ഏറ്റവും വലിയ ശിവലിംഗങ്ങളില്‍ ഒന്ന് അവിടെയുണ്ട്.’ ഗവായി പറഞ്ഞിരുന്നു.
Also Read : സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച് അഭിഭാഷകൻ
അഭിഭാഷകന്‍ രാകേഷ് കിഷോര്‍, ചീഫ് ജസ്റ്റിസിന് നേരെ നടത്തിയ ആക്രമണത്തെ ബാര്‍ കൗണ്‍സിലുകളും അഭിഭാഷക സമൂഹവും ശക്തമായി അപലപിച്ചു. ഈ പ്രവൃത്തിയെ നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള ആക്രമണമായി വിശേഷിപ്പിച്ച അവര്‍, കുറ്റക്കാരനായ അഭിഭാഷകനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Content Summary: Advocate Rakesh Kishore justifies chief justice attack
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.