UPDATES

പച്ചയല്ല ചുവപ്പ് തന്നെ

നിറം മാറാതെ സൊമാറ്റോ

                       

ഇന്ത്യയിലെ ‘ഭൂരിപക്ഷ സസ്യാഹാരികളെ’ തൃപ്തിപ്പെടുത്താനുള്ള തീരുമാനം സൊമാറ്റോയ്‌ക്കെതിരേ വ്യാപക പ്രതിഷേധത്തിന് വഴി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സൊമാറ്റോയുടെ ചുവന്ന യൂണിഫോം ആയിരിക്കില്ല വെജിറ്റേറിയൻ ഭക്ഷണം വിതരണം ചെയ്യുന്ന ഡെലിവറി ഏജന്റ് ധരിക്കുക, പകരം പച്ച നിറത്തിലുള്ളതായിരിക്കും. അതുപോലെ, ഭക്ഷണം കൊണ്ടുവരുന്ന ബാഗും ചുവപ്പിനു പകരം പച്ചയായിരിക്കും എന്നായിരുന്നു സോമറ്റോ ആദ്യം തീരുമാനിച്ചിരുന്നത്. പ്യുവർ വെജ് ഫ്ലീറ്റ് സേവനം സോമറ്റോ തുടരുമെന്നും എന്നാൽ ഡെലിവറി ഏജന്റിന്റെ യൂണിഫോമിന്റെ നിറം ചുവപ്പ് തന്നെ ആയി നിലനിൽക്കും എന്നുമാണ് അറിയിച്ചിരിക്കുന്നത്.

“ഞങ്ങളുടെ എല്ലാ ഏജന്റുമാരും ചുവന്ന യൂണിഫോം ആയിരിക്കും ധരിക്കുക. എന്നിരുന്നാലും ഉപഭോക്താക്കൾക്ക് അവരുടെ വെജിറ്റേറിയൻ ഭക്ഷണം ‘വെജ്-ഒൺലി’ ഫ്ലീറ്റ് വിതരണം ചെയ്യുന്നതായി ആപ്പിൽ കാണാൻ സാധിക്കും. സസ്യാഹാരം വിതരണം ഡെലിവറി ഏജന്റുമാർ മറ്റ് ഏജന്റുമാരുമായി കൂടികലരില്ല’ എന്ന് ദീപീന്ദർ ഗോയൽ പറഞ്ഞു. കൂടാതെ ഏജന്റുമാരുടെ ശാരീരിക സുരക്ഷ കമ്പനിക്ക് പ്രധാനമാണെന്നും ദീപീന്ദർ ഗോയൽ തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് സോമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ കമ്പനി തീരുമാനം അറിയിച്ചത്.

പുതിയ ഫീച്ചറിൽ സൊമാറ്റോ ആപ്പ് വഴി പ്യുവർ വെജിറ്റേറിയൻ ഹോട്ടലുകൾ തെരഞ്ഞെടുത്ത് ഇഷ്ടമുള്ള വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്യാമെന്നതാണ് കമ്പനി ഉപഭോക്താവിന് നൽകിയിരിക്കുന്ന സേവനം. ഇത്തരം ഓർഡറുകൾ വിതരണം ചെയ്യാൻ പ്രത്യേക വിഭാഗത്തെയും തയ്യാറാക്കിയുണ്ട്. ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണം ആഗ്രഹിക്കുന്നവരുണ്ട്. ഇപ്പോൾ ഒരുവെജിറ്റേറിയൻ ഭക്ഷണം കൊണ്ടു പോകുന്നത്, അതിനു മുമ്പ് നോൺ-വെജ് ഭക്ഷണം കൊണ്ടുപോയ ഡെലിവറി ബോക്‌സിൽ തന്നെയായിരിക്കും. ആ ഭക്ഷണം ചോർന്നൊലിച്ചോ മറ്റോ അതിന്റെ ഗന്ധം ബോക്‌സിൽ നിറഞ്ഞിരിക്കും. ഇത് 100 ശതമാനവും വെജിറ്റേറിയൻ ആയൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. അത് പരിഹരിക്കാനായാണ് ഞങ്ങൾ വെജിറ്റേറിയൻ ഭക്ഷണത്തിനായി പ്രത്യേകം ഫ്‌ളീറ്റുകൾ തയ്യാറാക്കുന്നത്’ വെജ് മോഡിന് കാരണമായി സൊമാറ്റോ സിഇഒ ദിപീന്ദർ ഗോയൽ പറയുന്ന കാരണമിതാണ്. പുതിയ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് കിട്ടുന്നതെന്നാണ് ദിപീന്ദർ പറയുന്നത്. യുവാക്കളാണ് കൂടുതൽ പിന്തുണയ്ക്കുന്നത്. ഇപ്പോൾ ഞങ്ങളുടെ മാതാപിതാക്കളും സൊമാറ്റോയുടെ ഉപഭോക്താക്കളായെന്നാണ് ചെറുപ്പക്കാർ പറയുന്നതെന്നും ദിപീന്ദർ എക്‌സിൽ കുറിച്ചിരിക്കുന്നു.

എന്നാൽ, സൊമാറ്റയുടെ പുതിയ പദ്ധതിക്ക് അവർ പ്രതീക്ഷിച്ചതുപോലെയുള്ള സ്വീകാര്യതയല്ല കിട്ടിയിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ കാണിക്കുന്നത്. ഭക്ഷണത്തിൽ ജാതീയ വേർതിരിവ് സൃഷ്ടിക്കാനാണ് സൊമാറ്റയുടെ നീക്കമെന്നാണ് പൊതുവേയുള്ള വിമർശനം. സോഷ്യൽ മീഡിയയിൽ സൊമാറ്റോയ്‌ക്കെതിരായ കാമ്പയിനും നടക്കുന്നുണ്ട്. പല ഹൗസിംഗ് സൊസൈറ്റികളിലും റസിഡന്റ്‌സ് അസോസിയേഷനുകളിലും ചുവന്ന ടീഷർട്ട് ധരിച്ച, ചുവന്ന ബോക്‌സുകളിൽ ഭക്ഷണം കൊണ്ടുവരുന്ന സാധാരണ സൊമാറ്റോ ഡെലിവറി ഏജന്റുമാരെ പ്രവേശിപ്പിക്കാതിരിക്കാൻ പുതിയ മാറ്റം കാരണമാകുമെന്നാണ് പരാതി. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സൊമാറ്റോ ജാഗ്രത പുലർത്തുമെന്നും റെസിന്റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നുമാണ് ഈ പരാതിക്ക് ദിപീന്ദർ ഗോയൽ മറുപടി പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള സാമൂഹികാഘാതം പുതിയ മാറ്റം കൊണ്ട് ഉണ്ടാവുകയാണെങ്കിൽ, ഞൊടിയിടയിൽ തങ്ങൾ പഴയരീതിയിലേക്ക് മടങ്ങുമെന്ന ഉറപ്പും സിഇഒ നൽകിയിരുന്നു.

എന്നാൽ, ഇത്തരം വാഗ്ദാനങ്ങളിലൊന്നും കാര്യമില്ലെന്നും, കൃത്യമായ ജാതിവിവേചനം ഉണ്ടാക്കാൻ മാത്രമാണിത് ഉപകരിക്കുകയെന്നുമാണ് പൊതുവിലുള്ള വിമർശനം. പലകോണുകളിൽ നിന്നും സൊമാറ്റോയ്‌ക്കെതിരേ ആക്ഷേപം ഉയരുന്നുണ്ട്. വെജിറ്റേറിയൻ ബോക്‌സുകൾ കൈകാര്യം ചെയ്യാൻ വെജിറ്റേറിയനായ ഡെലിവറി ഏജന്റുമാരെ മാത്രം നിയോഗിക്കാൻ കമ്പനിയെ പ്രേരിപ്പിക്കുമെന്നാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി പങ്കുവയ്ക്കുന്ന ആശങ്ക. വിഡ്ഢിത്തം എന്നാണ് ജേർണലിസ്റ്റും ഡിജിറ്റൽ ആക്ടിവിസ്റ്റുമായ നിഖിൽ പഹ്വ സൊമാറ്റോയുടെ നീക്കത്തെ അപലപിച്ചത്. ഭക്ഷണം ആവശ്യമുള്ളവരോട് കാണിക്കുന്ന വിവേചനമാണിതെന്നും നിഖിൽ കുറ്റപ്പെടുത്തി. ഭക്ഷണ വിവേചനം പിൻവലിച്ചില്ലെങ്കിൽ തങ്ങളുടെ ഫോണിൽ നിന്നും സൊമാറ്റോ ആപ്പ് ഡിലീറ്റ് ചെയ്യുമെന്നും സോഷ്യൽ മീഡിയയിൽ പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍