June 26, 2026 |
Share on

യുദ്ധത്തിന്റെ മറയില്‍ ഇറാനില്‍ തൂങ്ങിയാടുന്ന കൊലക്കയറുകള്‍

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തൂക്കിലേറ്റിയത് 16 പേരെ, മരണശിക്ഷ കാത്തിരിക്കുന്നത് 11 പേര്‍

ഇറാനിലെ കര്‍ജ് നഗരത്തിന് വടക്കുള്ള രാജായി ഷഹര്‍ ജയിലിലെ തന്റെ സെല്ലിലിരുന്ന് ബാബക് അലിപൂര്‍ തന്റെ സുഹൃത്തുക്കള്‍ക്കായി ഒരു സന്ദേശം എഴുതി. ഇതിനകം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തന്റെ സഹതടവുകാരെക്കുറിച്ചായിരുന്നു ആ വരികള്‍. അതില്‍ 69 വയസ്സുകാരനായ ബെഹ്‌റൂസ് ഇഹ്‌സാനി ഉണ്ടായിരുന്നു. സംഘത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായ അദ്ദേഹം തന്റെ ദുരവസ്ഥയില്‍ ഒരിക്കലും പ്രകോപിതനായിരുന്നില്ലെന്ന് അലിപൂര്‍ ഓര്‍മ്മിക്കുന്നു. മറ്റൊരാള്‍ 48 വയസ്സുകാരനായ മെഹ്ദി ഹസ്സാനിയായിരുന്നു. ജയില്‍ ആശുപത്രിയില്‍ വെച്ച് കണ്ടുമുട്ടുമ്പോള്‍ തന്റെ മൂന്ന് മക്കളോടായി ‘താന്‍ സുഖമായിരിക്കുന്നു’ എന്ന സന്ദേശം കൈമാറാന്‍ അദ്ദേഹം അലിപൂരിനോട് ആവശ്യപ്പെടുമായിരുന്നു.

34 വയസ്സുകാരനായ ബാബക് അലിപൂര്‍ ഒരു നിയമ ബിരുദധാരിയും പര്‍വതാരോഹണത്തില്‍ തത്പരനുമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി വധശിക്ഷ കാത്ത് കഴിയുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ കൊലപാതകങ്ങള്‍ക്കിടയിലും താന്‍ ഭയപ്പെടുന്നില്ലെന്ന് തന്റെ വ്യക്തമായ കൈപ്പടയില്‍ അദ്ദേഹം കുറിച്ചു. മാര്‍ച്ച് 12-ന് ജയിലിനുള്ളിലേക്ക് ഒളിച്ചുകടത്തിയ ഒരു ഫോണിലൂടെ അദ്ദേഹം ഒരു വീഡിയോ സന്ദേശം റെക്കോര്‍ഡ് ചെയ്തു. ‘ഡിക്ടറ്റര്‍മാര്‍ വന്നിട്ടുണ്ട്, പുറത്താക്കപ്പെട്ടിട്ടുണ്ട്, മരിച്ചിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുമുണ്ട്. ഇപ്പോള്‍ ഖമേനി-പുത്രന്റെ സ്വേച്ഛാധിപത്യത്തിന്റെ ഊഴമാണ്,’ യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അലി അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മോജ്താബ ഖമേനി അധികാരമേറ്റതിനെ പരാമര്‍ശിച്ചുകൊണ്ട് അലിപൂര്‍ പറഞ്ഞു. ആ സമയമായപ്പോഴേക്കും അലിപൂരിന്റെ സഹോദരന്‍ റൂസ്‌ബെ, സഹോദരി മറിയം, മാതാവ് ഉമ്മുല്‍ബാനിന്‍ ദെഹ്ഗാന്‍ എന്നിവരെ ജയിലിന് മുന്നിലെ പ്രതിഷേധത്തിന് ശേഷം മടങ്ങവെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.

രണ്ടാഴ്ചയ്ക്ക് ശേഷം, മാര്‍ച്ച് 31-ന്, അലിപൂരിനെ ഗെസല്‍ ഹെസാര്‍ ജയിലിലെ തൂക്കുമരത്തിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തോടൊപ്പം 32 വയസ്സുകാരനായ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പൗയ ഘോബാദിയെയും തൂക്കിലേറ്റി. ഇരുവരും സായുധ കലാപത്തില്‍ പങ്കെടുത്തുവെന്നും പ്രതിപക്ഷ ഗ്രൂപ്പായ പീപ്പിള്‍സ് മുജാഹിദീന്‍ ഓഫ് ഇറാനില്‍ അംഗങ്ങളാണെന്നും ആരോപിക്കപ്പെട്ടാണ് ശിക്ഷിക്കപ്പെട്ടത്. അലിപൂരിന്റെ പിതാവ്, തകര്‍ന്ന സമ്പദ്വ്യവസ്ഥയില്‍ ഉപജീവനം നഷ്ടപ്പെട്ട ഒരു കര്‍ഷകന്‍, മകന്റെ മൃതദേഹം പോലും വീണ്ടെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അലിപൂരിന്റെ സഹോദരനെക്കുറിച്ച് ഒരു മാസമായി വിവരമൊന്നുമില്ലെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇറാനില്‍ എട്ട് രാഷ്ട്രീയ തടവുകാരും എട്ട് പ്രതിഷേധക്കാരും ഉള്‍പ്പെടെ 16 പേരെ തൂക്കിലേറ്റി. ഫെബ്രുവരി 28-ന് ഡൊണാള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും യുദ്ധം ആരംഭിച്ചപ്പോള്‍ ശിക്ഷാനടപടികളില്‍ ചെറിയൊരു ഇടവേള ഉണ്ടായെങ്കിലും മാര്‍ച്ച് 18-ന് ശേഷം സ്ഥിതി മാറി. കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞത് 18 വയസ്സുകാരനായ അമീര്‍ ഹൊസൈന്‍ ഹതാമിയാണ്. ജനുവരിയിലെ പ്രതിഷേധത്തിനിടെ ടെഹ്റാനിലെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്, ‘ദൈവത്തോടുള്ള ശത്രുത’, ‘ഭൂമിയിലെ അഴിമതി’ എന്നീ കുറ്റങ്ങള്‍ ചുമത്തി ഏപ്രില്‍ 2-ന് ഇയാളെ തൂക്കിലേറ്റി. ഏറ്റവും ഒടുവില്‍ വധിക്കപ്പെട്ടത് 24 വയസ്സുകാരനായ വിദ്യാര്‍ത്ഥി അമീറലി മിര്‍ജാഫരിയാണ്. ഇനിയും 11 രാഷ്ട്രീയ തടവുകാര്‍ വധശിക്ഷ കാത്ത് കഴിയുന്നുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വീഡനിലെ ഉപ്സാല സര്‍വകലാശാലയിലെ പ്രൊഫസറായ റെസ യൂനസിയുടെ കുടുംബവും ഈ അടിച്ചമര്‍ത്തലിന്റെ ഇരകളാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ അലിയെ ആറ് വര്‍ഷം മുമ്പും പിതാവ് യൂസഫിനെ മൂന്ന് വര്‍ഷം മുമ്പും അറസ്റ്റ് ചെയ്തിരുന്നു. മെക് ബന്ധം ആരോപിച്ചാണ് ഇവരെ തടവിലാക്കിയത്. അടുത്തിടെ യൂസഫ് ജയിലിനുള്ളില്‍ നിന്ന് അപ്രത്യക്ഷനായത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഒമ്പത് ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം അദ്ദേഹം തന്റെ മകനും തടവില്‍ കഴിയുന്ന അതേ ജയിലിലേക്ക് മാറ്റപ്പെട്ടതായി കുടുംബത്തെ അറിയിച്ചു.

യുദ്ധം തുടരുമ്പോള്‍ ഭരണകൂടം എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ചാണ് യൂനസിയുടെ ആശങ്ക. ‘ഇതൊരു ഭയാനകവും ക്രൂരവുമായ ഭരണകൂടമാണ്. യുദ്ധം നടക്കുമ്പോള്‍ അവര്‍ കൂടുതല്‍ ക്രൂരന്മാരാകും. രാജ്യാന്തര സമൂഹം തങ്ങളെ ശ്രദ്ധിക്കില്ലെന്ന് അവര്‍ക്കറിയാം,’ അദ്ദേഹം പറഞ്ഞു. ഇറാനിലെ ജനങ്ങളെ ഭയപ്പെടുത്താനാണ് ഈ വധശിക്ഷകള്‍ ഉപയോഗിക്കുന്നത്. ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് ഡയറക്ടര്‍ മഹ്‌മൂദ് അമിരി-മൊഗദ്ദാം പറയുന്നത്, രാഷ്ട്രീയ തടവുകാരെ ഇത്രയധികം വധിക്കുന്നത് അസാധാരണമാണെന്നാണ്. സാധാരണ ക്രിമിനല്‍ കുറ്റവാളികളെയാണ് വധിക്കാറുള്ളതെങ്കില്‍, ഇപ്പോള്‍ യുദ്ധത്തിന്റെ മറവില്‍ പ്രതിഷേധക്കാരെയും രാഷ്ട്രീയ തടവുകാരെയും ഇല്ലായ്മ ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

അതിനിടെ, എട്ട് സ്ത്രീകളുടെ വധശിക്ഷ താന്‍ തടഞ്ഞുവെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാന്‍ അത് നിഷേധിച്ചു. കൊല്ലപ്പെട്ട പുരുഷന്മാരെക്കുറിച്ച് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അമോള്‍ നഗരത്തില്‍ നിന്നുള്ള അലിപൂര്‍ തന്റെ അവസാന വീഡിയോ സന്ദേശത്തില്‍ ഭരണകൂടത്തിന് താക്കീത് നല്‍കി: ‘പ്രതിസന്ധികളുടെ ചുഴിയില്‍ പെട്ടിരിക്കുന്ന ഖമേനി, ഭയവും ഭീകരതയും സൃഷ്ടിച്ച് തന്റെ പതനം ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അദ്ദേഹം അത് കണക്കുകൂട്ടിയത് കണ്ണടച്ചാണ്. സംശയമില്ല, മുല്ലമാരുടെ ഭരണം അവസാനിച്ച് ഇറാനിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും ദിനം ഉടന്‍ വരും.’

വിവരങ്ങള്‍ക്ക് കടപ്പാട്; ദി ഗാര്‍ഡിയന്‍

Content Summary: Amid the wartime surge of executions in Iran, the regime is targeting political prisoners and young protesters to suppress domestic dissent

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×