July 12, 2026 |
Share on

അര്‍ജന്റീന ജയത്തില്‍ വീണ്ടും ‘ചുവപ്പ് കാര്‍ഡ്’ വിവാദം; 21 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടുമായി നേര്‍ക്കുനേര്‍

ഈ ലോകകപ്പില്‍ മെസ്സി ഗോളടിക്കാത്ത ഏക മത്സരമായിരുന്നു ഇത്, അര്‍ജന്റീനയുടെ പ്രതിരോധ നിരയുടെ തളര്‍ച്ചയും ഈ കളിയില്‍ കൂടുതല്‍ പ്രകടമായി

ലയണല്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കും ലോക കിരീടം നിലനിര്‍ത്താന്‍ ഇനി വെറും രണ്ട് മത്സരങ്ങള്‍ മാത്രം. സ്വിറ്റ്‌സര്‍ലാന്‍ഡിനെ തകര്‍ക്ക് തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് നീലക്കുപ്പായക്കാര്‍. എക്‌സ്ട്രാ ടൈമിന്റെ 112-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് നേടിയ അതിമനോഹരമായ ഗോളും, കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ലൗട്ടാരോ മാര്‍ട്ടിനസ് നേടിയ മൂന്നാം ഗോളുമാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിരോധം തകര്‍ത്ത് അര്‍ജന്റീനയ്ക്ക് 3-1 ന്റെ വിജയം സമ്മാനിച്ചത്. ഇതോടെ ബുധനാഴ്ച നടക്കുന്ന ആവേശകരമായ സെമിഫൈനലില്‍ അര്‍ജന്റീന തങ്ങളുടെ പഴയ വൈരികളായ ഇംഗ്ലണ്ടിനെ നേരിടും.

അതേസമയം, പതിവുപോലെ വിവാദങ്ങളും നാടകീയതയും നിറഞ്ഞതായിരുന്നു അര്‍ജന്റീനയുടെ ഈ വിജയവും. അലക്‌സിസ് മാക് അലിസ്റ്ററിലൂടെ അര്‍ജന്റീന മുന്നിലെത്തിയ ശേഷം ഡാന്‍ എന്‍ഡോയെയുടെ ഗോളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സമനില പിടിച്ചതിന് പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങള്‍. അര്‍ജന്റീനയുടെ ലിയാന്‍ഡ്രോ പരേഡെസ്, സ്വിസ് താരം ബ്രീല്‍ എംബോളോയെ താഴെവീഴ്ത്തിയതായെന്ന തോന്നലില്‍ റഫറിക്ക് റഫറി പരേഡെസിന് മഞ്ഞക്കാര്‍ഡ് നല്‍കി. എന്നാല്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) ഈ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ വ്യക്തമായത്, പരേഡെസ് എംബോളോയെ തൊട്ടിട്ടുപോലുമില്ല എന്നായിരുന്നു. പരേഡെസ് ഓടിവരുന്നത് കണ്ട് റഫറിയെ പറ്റിക്കാന്‍ വേണ്ടി എംബോളോ സ്വയം നിലത്തു വീണതായിരുന്നു. എംബോളോയുടെ വക ‘ഡൈവിംഗ്’. റഫറിക്ക് പിഴച്ചുവെന്ന് വാര്‍ പരിശോധനയില്‍ വ്യക്തമായതോടെ പരേഡെസിനുള്ള മഞ്ഞക്കാര്‍ഡ് പിന്‍വലിച്ചു. പകരം റഫറിയെ പറ്റിക്കാന്‍ നോക്കിയതിന് എംബോളോയ്ക്ക് മഞ്ഞക്കാര്‍ഡ് കിട്ടി. മുന്‍ കളിയിലും മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്ന സ്വിസ് താരത്തിന് അതോടെ രണ്ടാമത്തെ മഞ്ഞ ചുവപ്പായി മാറുകയും കളത്തില്‍ നിന്ന് പുറത്താവുകയും ചെയ്തു.

ഈ മത്സരത്തിലെ മറ്റൊരു പ്രത്യേകത, ഈ ലോകകപ്പില്‍ ആദ്യമായാണ് മെസ്സിക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിയാത്ത ഒരു മത്സരം നടന്നത്. എന്നാല്‍ മെസ്സി തിളങ്ങാതിരുന്ന രാത്രിയില്‍ ജൂലിയന്‍ അല്‍വാരസ് രക്ഷകനായി അവതരിച്ചു. പെനാല്‍റ്റി ബോക്‌സിന് തൊട്ടുപുറത്തുനിന്ന് അല്‍വാരസ് തൊടുത്ത കേളിങ് ഷോട്ട് ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ്. മത്സരത്തിന്റെ തുടക്കം അര്‍ജന്റീനയ്ക്ക് അനുകൂലമായിരുന്നു. പത്താം മിനിറ്റില്‍ മെസ്സി എടുത്ത കോര്‍ണര്‍ കിക്ക് തലകൊണ്ട് തിരിച്ചുവിട്ട് മാക് അലിസ്റ്റര്‍ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ലോകകപ്പില്‍ മെസ്സിയുടെ പത്താമത്തെ അസിസ്റ്റായിരുന്നു ഇത്. കൗതുകകരമായ കാര്യം, 2006-ല്‍ സെര്‍ബിയക്കെതിരെ ഹെര്‍ണാന്‍ ക്രെസ്‌പോയ്ക്ക് നല്‍കിയ ആദ്യ അസിസ്റ്റ് മുതല്‍ ഇന്നുവരെ മെസ്സിയുടെ 10 അസിസ്റ്റുകളും 10 വ്യത്യസ്ത കളിക്കാര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. കുറഞ്ഞ ഉയരക്കാരനായ മാക് അലിസ്റ്റര്‍ സ്വിസ് പ്രതിരോധത്തിന്റെ സോണല്‍ മാര്‍ക്കിങ് പിഴവ് മുതലെടുത്താണ് ആ ഗോള്‍ നേടിയത്. എന്നാല്‍ അതിനുശേഷം അര്‍ജന്റീനയ്ക്ക് കളിയില്‍ താളം കണ്ടെത്താനായില്ല. 39 കാരനായ മെസ്സിക്ക് തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണം ബാധിച്ചതുപോലെയായിരുന്നു കളി.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അര്‍ജന്റീനയുടെ പ്രതിരോധം പലപ്പോഴും പതറുന്നതാണ് കണ്ടത്. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ലയണല്‍ സ്‌കലോണിയുടെ സംഘത്തിന് സാധിച്ചില്ല. പത്തുപേരുമായി ചുരുങ്ങിയിട്ടും സ്വിസ് പട അര്‍ജന്റീനയെ ഭയപ്പെടുത്തിയിരുന്നു. നോക്കൗട്ട് മത്സരങ്ങളിലൊന്നും അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല എന്നതും അവരുടെ പ്രതിരോധത്തിലെ ഈ പിഴവുകളും സെമിയില്‍ ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

ദീര്‍ഘമായ 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്നത്. മെസ്സി തന്റെ കരിയറില്‍ ആദ്യമായാണ് ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ ഒരുങ്ങുന്നത്. 1986-ല്‍ ഡീഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളും നൂറ്റാണ്ടിന്റെ ഗോളും പിറന്ന, ഫുട്‌ബോളിനപ്പുറം രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു വലിയ വൈരത്തിന്റെ ചരിത്രമാണ് ഇരുടീമുകള്‍ക്കുമുള്ളത്. 1998-ല്‍ ഡേവിഡ് ബെക്കാം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ അര്‍ജന്റീന പെനാല്‍റ്റിയില്‍ ജയിച്ചപ്പോള്‍, 2002-ല്‍ ബെക്കാമിന്റെ തന്നെ പെനാല്‍റ്റി ഗോളില്‍ ഇംഗ്ലണ്ട് പകരം വീട്ടി. നിലവിലെ ഫോമില്‍ ഇംഗ്ലണ്ടിന് അര്‍ജന്റീനയുടെ പ്രതിരോധം തകര്‍ക്കാന്‍ അവസരങ്ങളുണ്ടെങ്കിലും, മെസ്സി എന്ന ഒറ്റപ്പേര് ഇംഗ്ലീഷ് നിരയില്‍ എന്നും ആശങ്ക പടര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ അറ്റ്ലാന്റയില്‍ നടക്കാനിരിക്കുന്ന ഈ സെമിഫൈനല്‍ പോരാട്ടം കടുത്തതായിരിക്കുമെന്ന് ഉറപ്പാണ്.

Content Summary; Argentina beats Switzerland 3-1 to reach the World Cup semi-finals against England. Red card controversy.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×