June 08, 2026 |
Share on

കേരളത്തിന്റെ ചരിത്രനേട്ടത്തില്‍ ഫില്‍ ഹ്യൂസും ഓര്‍മിക്കപ്പെടുമ്പോള്‍

72 വര്‍ഷത്തെ രഞ്ജി ട്രോഫി ചരിത്രത്തില്‍ ആദ്യമായി കേരളം ഫൈനലില്‍ കയറുമ്പോള്‍, അതിന് കാരണമായത് അവിശ്വസനീയമായൊരു ക്യാച്ച് ആയിരുന്നു

അര്‍സാന്‍ നഗ്‌വാസ്‌വാലയുടെ ആ കരുത്തുറ്റ സ്ലോഗ്-സ്വീപ്പ് അതിന്റെ ലക്ഷ്യം കണ്ടിരുന്നുവെങ്കില്‍? ധീരര്‍ വിധി മാറ്റിയെഴുതുമെന്നാണല്ലോ. ഷോര്‍ട്ട് ലെഗ്ഗില്‍ നിന്നിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ തട്ടിയ ഉയര്‍ന്നു പൊങ്ങിയ പന്ത് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളില്‍ സുരക്ഷിതമായി വിശ്രമിച്ചപ്പോള്‍ കേരളം എഴുതിയത് ചരിത്രമായിരുന്നു. രഞ്ജി ട്രോഫി ഫൈനനില്‍ ആദ്യമായി കയറിയതിന്റ ചരിത്രം. ഭാഗ്യമെന്നോ, അത്ഭുതമെന്നോ എന്തു വേണമെങ്കിലും വിളിക്കാമെങ്കിലും, കേരള താരങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലമായി അതിനെ കാണുകയാണ് നീതി.

28 റണ്‍സും മതിയായിരുന്നു ഗുജറാത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഉറപ്പിക്കാന്‍. അഞ്ചാം ദിവസത്തെ കളിയായതിനാല്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുന്ന ടീമിന് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാം. മൂന്നു വിക്കറ്റ് കൈവശമുള്ളപ്പോള്‍ സാഹചര്യം ഗുജറാത്തിന് അനുകൂലമായിരുന്നു. കളി നടക്കുന്നത് അവരുടെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലും. പക്ഷേ, കേരളം പൊരുതി. ജലജ് സക്‌സേന, ആദിത്യ സര്‍വാതെ എന്നീ രണ്ട് സ്പിന്നര്‍മാരും വിജത്തിനായി ആത്മാര്‍ത്ഥമായി പന്തെറിഞ്ഞു. ഒന്നൊന്നായി, ഒടുവില്‍ പതിനൊന്നാമന്‍ അര്‍സാന്‍ നാഗ്‌വാസ്‌വാലയെയും പുറത്താക്കി കേരളം 74 വര്‍ഷത്തെ രഞ്ജി ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ കയറി. വെറും രണ്ട് റണ്‍സ് ലീഡിന്റെ പുറത്ത്.

ഇതുവരെ 352 രഞ്ജി മത്സരങ്ങള്‍ കളിച്ചിട്ടുള്ള കേരളത്തിന് ആദ്യമായി ഫൈനല്‍ കളിക്കാന്‍ അവസരം കിട്ടുമ്പോള്‍, ആ ചരിത്രത്തില്‍, സര്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റും ഒപ്പം ചേരും.

ഈ ആഹ്ലാദത്തിനിടയില്‍ ഒരു പേര് കൂടി എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. അത് കേരളത്തിന്റെയോ ഇന്ത്യയുടെയോ താരത്തിന്റെതല്ല. ഒരു ഓസ്‌ട്രേലിയക്കാരന്റെ പേരാണ്. ഫിലിപ്പ് ഹ്യൂസ്. ക്രിക്കറ്റ് മൈതാനത്ത് രക്തസാക്ഷിയായ ഫിലിപ്പ്‌  ഹ്യൂസ്‌.

2017 മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) നടപ്പില്‍ വരുത്തിയ നിയപ്രകാരമാണ്, ഒരു ക്ലോസ്-ഇന്‍ ഫീല്‍ഡറുടെ ഹെല്‍മറ്റില്‍ തട്ടി ഉയരുന്ന പന്ത് ക്യാച്ച് ചെയ്‌തോ, സ്റ്റമ്പ് ചെയ്‌തോ, റണ്‍ ഔട്ടാക്കിയോ ബാറ്ററെ പുറത്താക്കാമെന്ന്.

ഫിലിപ്പ്‌  ഹ്യൂസിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിനു ശേഷമാണ് ഫാസ്റ്റ്, മീഡിയം ബൗളര്‍മാരെ നേരിടുമ്പോള്‍ ബാറ്ററും, കീപ്പറും അതുപോലെ ബാറ്ററിനോട് അടുത്തു നില്‍ക്കുന്ന ഫീല്‍ഡര്‍മാര്‍ക്കും (സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ ഒഴികെ) ഉയര്‍ന്ന നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഐസിസി ശുപാര്‍ശ ചെയ്യുന്നത്. ഇതിനുശേഷം സൗരവ് ഗാംഗുലി, റിക്കി പോണ്ടിംഗ്, കുമാര്‍ സംഗക്കാര തുടങ്ങിവര്‍ ഉള്‍പ്പെട്ട എംസിസിയുടെ ലോക ക്രിക്കറ്റ് കമ്മിറ്റിയാണ് ഫില്‍ഡര്‍ ധരിച്ച ഹെല്‍മറ്റില്‍ തട്ടി ഉയരുന്ന പന്ത് ക്യാച്ച് ചെയ്‌തോ സ്റ്റമ്പ് ചെയ്‌തോ ബാറ്ററെ പുറത്താക്കാമെന്ന തീരുമാനം മുന്നോട്ടു വയ്ക്കുന്നത്. ഈ തീരുമാനത്തെ തുടര്‍ന്നാണ് 2017 മുതല്‍ ഐസിസിയുടെ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ നിയമമാണ് കേരളത്തിന് സഹായമായത്. ഇത്തരമൊരു തീരുമാനം ഫീല്‍ഡിംഗ് ടീമിനെ സഹായിക്കുന്നതാണെന്ന എതിര്‍വാദം ഉയര്‍ന്നിരുന്നു. എന്നാല്‍ എംസിസി കമ്മിറ്റി പറഞ്ഞത്, ഒരു ഫീല്‍ഡറുടെ ഹെല്‍മറ്റില്‍ തട്ടി പന്ത് റീബൗണ്ട് ചെയ്യുന്നത് ഫീല്‍ഡിംഗ് ടീമിനെ സഹായിക്കുന്നതുപോലെ അവര്‍ക്ക് ദോഷമായും ഭവിക്കാമെന്നാണ്. അതുകൊണ്ട് ഫീല്‍ഡിംഗിന് ടീമിന് അതുകൊണ്ട് സഹായം മാത്രമെ ഉണ്ടാകൂ എന്ന വാദം തെറ്റാണെന്നു കമ്മിറ്റി വിലയിരുത്തി. എന്നാല്‍, ഇത്തരമൊരു നിയമം തെറ്റ് തന്നെയാണെന്നായിരുന്നു ഓസ്‌ട്രേലിയന്‍ താരമായ ഉസ്മാന്‍ ഖ്വാജ പറഞ്ഞത്. അങ്ങനെയുള്ള ഔട്ട് കൊടുക്കരുതെന്ന വാദമാണ് ഖ്വാജയ്ക്ക്. കാരണമായി അദ്ദേഹം പറഞ്ഞത്. ബാറ്ററുടെ അടുത്തായി ഫീല്‍ഡറെ ഇടുന്നത്, ഒരു നിര്‍ബന്ധിത ഫീല്‍ഡിംഗ് പൊസിഷന്‍ അല്ല. വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇത് പ്രായോഗകമാണെങ്കിലും ഒരു ഫീല്‍ഡറുടെ കാര്യത്തില്‍ നീതീകരണമില്ലെന്നാണ് ഓസീസ് താരം വിലയിരുത്തുന്നത്.  Australian Phillip Hughes and Kerala’s historic Ranji Trophy finals entry

Content Summary; Australian Phillip Hughes and Kerala’s historic Ranji Trophy finals entry

Leave a Reply

Your email address will not be published. Required fields are marked *

×