UPDATES

ബ്ലോഗ്

ഇതുവരെ നിങ്ങൾ എങ്ങനെ ജീവിച്ചു എന്നതല്ല, ഇനിയെങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം

ഗാഡ്ഗിൽ റിപ്പോർട് നടപ്പാക്കിയാൽ ജാലിയൻവാലാബാഗ് ആവർത്തിക്കും എന്ന് പറഞ്ഞ താമരശ്ശേരി ബിഷപ്പൊക്കെയാണ് കേരളത്തിന്റെ പരിസ്ഥിതി അജണ്ട തീരുമാനിക്കുന്നത് എന്നത് ഒരു ആധുനിക സമൂഹത്തിനും, മോശമല്ലാത്ത രാഷ്ട്രീയ സമരങ്ങൾ നടത്തിയ മലയാളി സമൂഹത്തിനും അപമാനമാണ്.

                       

മാധവ് ഗാഡ്ഗിലിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ മലയോര മലങ്കര കോൺഗ്രസ് (മാർക്സ് ബാവ വിഭാഗം) ആപ്പീസിലോ പിടിച്ചേൽപ്പിക്കേണ്ടതാണ് എന്നാണ് അവസ്ഥ. രണ്ടാം പ്രളയത്തോടെ ഗാഡ്ഗിലും പരിസ്ഥിതി വാദികൾ എന്ന ഭീകരന്മാരെയുമാണ് ആക്രമിക്കേണ്ടത് എന്നാണ് പ്രചണ്ഡ പ്രചാരണം. വാസ്തവത്തിൽ കേരളത്തിൽ സർക്കാരോ പൊതുസമൂഹമോ യാതൊരു വിധത്തിലും എന്തെങ്കിലും തരത്തിൽ നടപ്പിലാക്കാത്ത ഒരു റിപ്പോർട്ടുണ്ടെങ്കിൽ അത് ഗാഡ്ഗിലിന്റെതാണ്. ശേഷം ബഹിരാകാശ ശാസ്ത്രജ്ഞനായ കസ്തൂരി രംഗനും പിന്നീട് ഏതു തരം റിപ്പോർട്ടും എഴുതി നൽകാൻ സന്നദ്ധനായ ഉമ്മൻ സി ഉമ്മനും എല്ലാം ഏതാണ്ടൊരു പരുവത്തിലാക്കി നൽകിയിട്ടും ഗാഡ്ഗിൽ ഒരു ഭീകരജീവി എന്ന മട്ടിലാണ് ആക്രമണം. വർഷാവർഷം പ്രളയം, അപ്പോൾ പ്രത്യക്ഷപ്പെടുന്ന കളക്ടർ ബ്രോ, എം എൽ എ ബ്രോ, അൻവർ ബ്രോ, പ്രളയപയോധിയിൽ നിന്നും കേരളത്തെ പൊക്കിക്കൊണ്ടുവരുന്ന മഹാരക്ഷകൻ എന്നിങ്ങനെ നാനാവിധ വേഷങ്ങളോടെ ആഘോഷിക്കാവുന്ന ഒരു വാർഷിക, ദ്വൈവാർഷിക പരിപാടിയാക്കി പ്രളയം മാറ്റിയാൽ തൃപ്തിയായി. പ്രളയ ധ്യാനം, കൃപാസനത്തിൽ പൊതിഞ്ഞ പ്രളയരക്ഷ, വർഷദേവനായ ഇന്ദ്രന് യാഗം എന്നിങ്ങനെ നിരവധി സാംസ്കാരിക പരിപാടികൾക്കും സാധ്യതയുണ്ട്. മധ്യവർഗ ധനികോദാരതയുടെ ആത്മരതിയുടെ പൊങ്കാലയും.

കേരളത്തിലെ കാട് വ്യാപിച്ചു വ്യാപിച്ചു ജനമാകെ കഷ്ടത്തിലായി എന്നുവരെ പറഞ്ഞുകളയും. പുലിയും കടുവയുമൊക്കെ നാട്ടിലിറങ്ങുന്നത് കാട് വ്യാപിക്കുന്നതുകൊണ്ടാണ് എന്നതൊക്കെ മലയോര മലങ്കര സൈദ്ധാന്തികരുടെ മൂന്നാം പേജ് വിനോദങ്ങൾ മാത്രമാണ്. മറ്റു ഘടാഘടിയൻ വാദങ്ങൾ നീട്ടിപ്പരത്തി ഉരുൾപൊട്ടലായി ഒഴുകുകയാണ്. ശാസ്ത്രീയപഠനം എന്നത് വേണമെങ്കിൽ പരിസ്ഥിതി വാദികൾ നടത്തട്ടെ. മലയോര മലങ്കര ആപ്പീസിൽ നിന്നും വെല്ലുവിളികൾ മാത്രം മതി.

പരിസ്ഥിതി എന്നുപറഞ്ഞാൽ കാട് മാത്രമാണ് എന്ന് കരുതുന്ന പരിസ്ഥിതിവാദികൾ അധികമുണ്ടാകില്ലെങ്കിലും മലയോര മലങ്കര മാർക്സ് ബാവ വിഭാഗത്തിന് അങ്ങനൊരു ധാരണയുണ്ട്. അതുകൊണ്ടാണ് പരിസ്ഥിതി എന്ന് പറഞ്ഞാലുടൻ കാടിന്റെ വിസ്തൃതിയും കൊണ്ടിറങ്ങുന്നത്. ഒപ്പം കാട്ടിലെ മാനിറച്ചി മടുത്ത് നാട്ടിലിറങ്ങുന്ന മൂന്നു പുലിയും നാലു കടുവയുമുണ്ട്. ആര് പറഞ്ഞു പെറ്റുപെരുകാൻ എന്ന ചോദ്യത്തിന് വന്യമൃഗങ്ങൾ ഉത്തരം പറയണം. വനവിസ്തൃതിയിലെ തോട്ടം വിസ്തൃതി വനമായിത്തന്നെ കണക്കാക്കി കുളിരണിയണം എന്നത് വേറെ കാര്യം. കാടെത്ര വേണം എന്നതും മലയോര കോൺഗ്രസ് പ്രമേയം പുറത്തിറക്കും. അത്ര മതി. പിന്നെ മഴ പെയ്യുമ്പോൾ പച്ചപ്പൊക്കെ ഉണ്ടാകുന്നില്ലേ, അതുംകൂടി കൂട്ടിക്കോളണം.

മലയോര മലങ്കര കോൺഗ്രസ് മാത്രമല്ല പിണറായി വിഭാഗവും വൈരുദ്ധ്യാത്മക ഭൗതികവാദത്തിനെതിരായുള്ള സാമ്രാജ്യത്വത്തിന്റെ ആക്രമണമാണ് പരിസ്ഥിതി വാദം എന്ന മട്ടിലാണ് ഇറങ്ങിയിരിക്കുന്നത്. പൊന്നു ചങ്ങാതികളെ, 21-ആം നൂറ്റാണ്ടിലെ വർഗസമരം തന്നെ ഭൂമിയുടെ നിലനിൽപ്പിനു വേണ്ടി കോർപ്പറേറ്റ്, മൂലധന കൊള്ളക്കാർക്കെതിരായി നടത്തേണ്ട പോരാട്ടമാണ് എന്നാണ് വസ്തുത. അപ്പോഴാണ് പാറമടകൾ ഈ സംസ്ഥാനത്തിന്റെ ഐശ്വര്യം എന്ന മുദ്രാവാക്യവുമായി ശുക്രനക്ഷത്രങ്ങൾ.

ഇതുവരെ നിങ്ങൾ എങ്ങനെ ജീവിച്ചു എന്നതല്ല, ഇനിയെങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം. ഇന്നലെവരെ ഞങ്ങൾ നടത്തിയ സകല ചൂഷണത്തിന്റെയും അതേ മാതൃകയിൽ ഞങ്ങളിനിയും ജീവിക്കും എന്ന വെല്ലുവിളി ബൂർഷ്വാസി ഉയർത്തുന്നതാണ്. ആ ചൂഷണത്തിന്റെ ദീപശിഖ ഞങ്ങൾക്ക് കൈമാറൂ എന്നതല്ല വർഗസമരത്തിന്റെ മുദ്രാവാക്യം. ആ ചൂഷണം അവസാനിപ്പിക്കൂ എന്നതാണ്. സുസ്ഥിരമായ, ഭൂമിയുടെ നിലനിൽപ്പിനെ, വിഭവങ്ങളുടെ പുനരുപയോഗത്തെ ഉറപ്പാക്കുന്ന ഒരു ജീവിതമാതൃകയാണ് അത് മുന്നോട്ടുവെക്കുക. പക്ഷെ കോൺക്രീറ്റ് വീടുകൾ വെച്ചവർ എന്ത് ചെയ്യും, അവരിനി മിണ്ടരുത്, പബ്ലിക് ട്രാൻസ്‌പോർട് ഇല്ലാത്തിടത്തേക്ക് യാത്ര നടത്തരുത് എന്നതൊക്കെ പാലിച്ചില്ലെങ്കിൽ, ആ social cost വഹിക്കാൻ തയ്യാറില്ലെങ്കിൽ നിങ്ങൾ മിണ്ടരുത് എന്ന മലയോര മലങ്കര കോൺഗ്രസ് പ്രബോധനം. മാർക്സ് ബ്രിട്ടീഷ് ലൈബ്രറിയിലെ കൊളോണിയൽ കൊള്ളയുടെ വിജ്ഞാന ശേഖരം ഉപയോഗിച്ചാണ് മാർക്സിസം എഴുതിയതെന്ന യുക്തിവാദികളുടെ ദൈവത്തിന്റെ പരിഹാസം പോലെയാണിത്. അതായത് പരിസ്ഥിതി സംരക്ഷണമെന്നാൽ മുളവീടും മൺവീടും ആണെന്ന കേവലലാളിത്യവാദത്തെ ഒരരികിൽ പിടിച്ചുകീറിയൊട്ടിച്ച് സ്വകാര്യമൂലധനാം നടത്തുന്ന പരിസ്ഥിതി കൊള്ളയെ രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കുന്ന വെറും തട്ടിപ്പാണിത്.

പശ്ചിമഘട്ടം സംരക്ഷിക്കണം എന്നതൊരു അപഹസിക്കപ്പെടേണ്ട ആവശ്യമല്ല. അതൊരു രാഷ്ട്രീയ പരിപാടിയുടെ ഭാഗമാണ്. പുഴകൾ സംരക്ഷിക്കണം എന്നതും നെൽവയലുകൾ സംരക്ഷിക്കണം എന്നതും ഇത്തരത്തിൽ സ്വകാര്യ മൂലധന ചൂഷണത്തിനെതിരായ, വർഗസമരത്തിന്റെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമാണ്. വികസനത്തിനെതിര്‌ നിൽക്കുന്നവരെ- പരിസ്ഥിതി വാദികൾ എന്ന പശ്ചാത്തലത്തിൽ- ഗുണ്ടാ നിയമം വെച്ച് കൈകാര്യം ചെയ്യും ഏന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് ഇതെത്ര പിടികിട്ടും എന്ന് സംശയമാണ്. പുഴകളിൽ നിന്നുള്ള മണൽ വാരൽ ഒരു തൊഴിൽ പ്രശ്നമാക്കുന്നത്, പാറമടകൾ പൂട്ടിയാലുള്ള പട്ടിണിയെക്കുറിച്ചുള്ള വിലാപങ്ങൾ വരുന്നത് ഇതൊക്കെ നിഷ്ക്കളങ്കമല്ലാത്ത മനുഷ്യ സ്നേഹം കൊണ്ടല്ല. അതുവഴി നടക്കുന്ന കൊള്ള മുടങ്ങാതിരിക്കാനാണ്. ഇനി ബാക്കിയില്ലാത്തവിധം തിന്നൊടുക്കാനുള്ളതാണ് എല്ലാ പ്രകൃതി വിഭവങ്ങളും എന്നതും ലാഭമുണ്ടാക്കുന്നതിനു ഏതറ്റം വരെയും ചൂഷണം ചെയ്യുക എന്നതും മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്. പരിസ്ഥിതിക്ക് വേണ്ടിയുള്ള സമരം അതിനെതിരായ സമരമാണ്. കമ്മ്യൂണിസ്റ്റുകാരും മാർക്സിസ്റ്റുകാരും നടത്തേണ്ട സമരമാണ്. വാസ്തവത്തിൽ അതൊരു പിണറായി വിരുദ്ധ സമരമല്ല എന്നെങ്കിലും ധരിച്ചു ക്ഷമിക്കിൻ.

വലിയ തോതിലുള്ള കുടിയേറ്റങ്ങളും പശ്ചിമഘട്ടത്തിലെ ലക്ഷക്കണക്കിനായ ഹെക്ടർ വനഭൂമിയെ മാറ്റിമറിച്ചുകൊണ്ടു നടത്തിയ തോട്ടം വത്‌കരണവും അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് കുടിയേറ്റക്കാരാണ് ശത്രുവായതുകൊണ്ടല്ല. അതങ്ങനെ സംഭവിച്ചതുകൊണ്ടാണ്. അതിനേക്കാളൊക്കെ എത്രയോ ഭീകരമായ പാരിസ്ഥിതിക നശീകരണമാണ് ആയിരക്കണക്കിനുള്ള, മിക്കവയും അനധികൃതമായ പാറമടകൾ സൃഷ്ടിക്കുന്നത്. പക്ഷെ മലയോര കോൺഗ്രസുകാരൻ സമ്മതിക്കില്ല. അവർ സാധാരണക്കാർക്ക് വീട് പണിയാനുള്ള അവകാശം സംരക്ഷിക്കണം. അതായത് പരിസ്ഥിതിവാദം ഒരു വീടുപണിവിരുദ്ധ വാദമാണ് എന്നാണ്.

കേരളത്തിലെ 14 നദികളിൽ നിന്നും വാരാവുന്നതിന്റെ 40%-ത്തിലേറെ മണലാണ് വാരിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പ്രധാന നദികളുടെ അടിത്തട്ട് 4 മീറ്ററോളം താഴ്ന്നതായി പഠനങ്ങൾ കാണിക്കുന്നു. പക്ഷെ മലയോര മലങ്കര മാർക്സ് ബാവ വീടുപണി മിശ്രിതത്തിനെന്ത് പഠനം.

ഒരു ഹെക്ടർ നെൽവയലിന്റെ ജലസംഭരണ ശേഷി 2 കോടി ലിറ്ററാണ്. 1980-81-ൽ 8.2 ലക്ഷം ഹെക്ടർ ഉണ്ടായിരുന്ന നെൽവയൽ 2016-17-ൽ 1.73 ലക്ഷം ഹെക്ടറായി. മഴവെള്ളം മലയോര കോൺഗ്രസുകാരന്റെ വികസന ആപ്പീസിലേക്ക് പോകുമായിരിക്കും. കേരളത്തിലെമ്പാടും 1980-കൾക്ക് ശേഷം യാതൊരു വിധ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും നോക്കാതെ, ഒരു പഠനവും നടത്താതെ നടന്ന നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങളും നികത്തലുകളും സ്വാഭാവികമായ ജലസംഭരണ, പാരിസ്ഥിതിക സന്തുലനത്തെ ബാധിച്ചു. പക്ഷെ മനുഷ്യൻ പ്രകൃതിയിൽ മാറ്റം വരുത്താതെ ജീവിക്കണം എന്ന് പറയുന്ന ഒരു കേവല ഹരിത ലാവണ്യബോധമാണ് പരിസ്ഥിതി സംരക്ഷണത്തിനും ചൂഷണത്തിനുമെതിരായുള്ള പോരാട്ടം എന്ന് സ്ഥാപിക്കണം. അങ്ങനെ വന്നാലേ അതൊരു നിലവിൽ ധനികരുടെ ദരിദ്രവിരുദ്ധ പുച്ഛമായി ഈ വർഗ്ഗരാഷ്ട്രീയസമരത്തെ തലതിരിച്ചിട്ട് ന്യൂനീകരിക്കാൻ പറ്റൂ.

വയനാട്ടിലോ ഇടുക്കിയിലോ മറ്റെവിടെയെങ്കിലുമോ ഏതെങ്കിലും ധനികൻ വെള്ളപ്പൊക്കത്തിലോ ഉരുൾപൊട്ടലിലോ പാപ്പരായിപ്പോയതായി നമുക്കറിവില്ല. ലോകത്തെവിടെയും കാലാവസ്ഥാ മാറ്റത്തിന്റെയും പാരിസ്ഥിതിക ചൂഷണത്തിന്റെയും ആദ്യ ഇരകൾ ദരിദ്രരും സാധാരണക്കാരുമാണ്. കാലാവസ്ഥ മാറ്റത്തിനെ ചെറുക്കാനുള്ള എല്ലാ നീക്കങ്ങളെയും തകർക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വവും ആഗോള കോർപ്പറേറ്റുകളുമാണ്. എന്നാലും കേരളത്തിൽ പരിസ്ഥിതിക്ക് വേണ്ടിയുള്ള പോരാട്ടം ഒരു ദരിദ്ര വിരുദ്ധ കലാപമാണ് പോലും.

ഏതാണ്ട് 12 ലക്ഷത്തോളം തരിശു വീടുകളാണ് കേരളത്തിൽ (2011). എന്നിട്ടും കേരളത്തിലേത് സാധാരണക്കാർക്ക് വീടുവെക്കുന്നതിനെതിരായ പരിസ്ഥി വാദികളുടെ ഗൂഢാലോചനയാണ് പോലും. സാമൂഹികമായ ഉടമസ്ഥതയാണ്, ഉത്തരവാദിത്തമാണ് പരിസ്ഥിതിക്ക് വേണ്ടിയുള്ള സമരം. നിങ്ങൾ താമസിക്കുന്ന ഭൂമി, നിങ്ങളുപയോഗിക്കുന്ന പ്രാഥമിക വിഭവ സ്രോതസുകൾ എന്നിവയുടെ ഉപയോഗം നിങ്ങൾക്കാണെങ്കിലും അതിന്റെ ഭൂവിനിയോഗത്തിലെ മാറ്റം, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്നിവയെല്ലാം മൊത്തം സമൂഹത്തിനും ഇടപെടാനുള്ള അവകാശമുള്ള ഒന്നാണ്. സ്വകാര്യ മൂലധനത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്ത ഒന്നാണ് ഈ നിലപാട്.

ഇന്നലെ വരെ എങ്ങനെ ജീവിച്ചു എന്നതല്ല, ഇനിയെങ്ങനെ ജീവിക്കും എന്നതിലാണ് ഇന്നലെത്തേതിൽ നിന്നും നാം പാഠം ഉൾക്കൊള്ളേണ്ടത്. പലവിധ ഭൂപ്രകൃതികളുള്ള കേരളത്തിൽ നിർമ്മാണത്തിനും ഭൂവിനിയോഗത്തിനും അത്തരത്തിലെ വൈവിധ്യം കണക്കിലെടുത്തുകൊണ്ടുള്ള നിയമങ്ങളും നിയന്ത്രണങ്ങളും വേണം. തുടർച്ചയായ രണ്ടു പ്രളയങ്ങൾ വെളിവാക്കിയത് കേരളത്തിന്റെ ഭൂവിനിയോഗത്തിലെ ഭീതിദമായ യാഥാർത്ഥ്യങ്ങളാണ്. അതിനെ നേരിടേണ്ടത് കേരള സമൂഹമാണ്. പാറമട മുതലാളിമാർക്കും അൻവർ മുതലാളി നൂറുപേർക്ക് ജോലി കൊടുക്കുന്നതിന്റെ വാഴ്ത്തുപാട്ടുകാർക്കും, പരിസ്ഥിതി സംരക്ഷണമെന്നാൽ എല്ലാ ആധുനിക സാങ്കേതിക സൗകര്യങ്ങളും ഒഴിവാക്കുകയാണ് എന്ന പരിഹാസ പ്രചാരകർക്കും വിട്ടുകൊടുക്കേണ്ടതോ അവരുടെ അധിക്ഷേപ ഭീഷണികളിലും പരിഹാസോക്തികളിലും പതറിപ്പോകേണ്ട ഒന്നല്ല ആ ചർച്ച.

ആധുനികസാങ്കേതികവിദ്യകളും ശാസ്ത്രീയ നേട്ടങ്ങളും പരിസ്ഥിതിവിരുദ്ധമാക്കുന്നത് മുതലാളിത്തമാണ്. മറിച്ച് അവയെ പാരിസ്ഥിതിക ചൂഷണത്തെ പരമാവധി കുറയ്ക്കാൻ കഴിയുന്നതായേക്കാം എന്നതാണ് വസ്തുത. അതൊക്കെ ചർച്ച ചെയ്യാൻ മലയോര മലങ്കര സ്വയം പ്രഖ്യാപിത മാർക്സ് ബാവ കക്ഷിക്കാർക്ക് കഴിയില്ല. കാരണം അവരുടെ താത്പര്യങ്ങൾ അതിനു വിരുദ്ധമാണ്. ഗാഡ്ഗിൽ റിപ്പോർട് നടപ്പാക്കിയാൽ ജാലിയൻവാലാബാഗ് ആവർത്തിക്കും എന്ന് പറഞ്ഞ താമരശ്ശേരി ബിഷപ്പൊക്കെയാണ് കേരളത്തിന്റെ പരിസ്ഥിതി അജണ്ട തീരുമാനിക്കുന്നത് എന്നത് ഒരു ആധുനിക സമൂഹത്തിനും, മോശമല്ലാത്ത രാഷ്ട്രീയ സമരങ്ങൾ നടത്തിയ മലയാളി സമൂഹത്തിനും അപമാനമാണ്.

ഒരു ഫാഷിസ്റ്റ് ഭരണക്കാലത്ത് പരിസ്ഥിതിവാദം എന്നത് ദുർബലരുടെ ജൈവപച്ചക്കറി വാദമായാണ് അവതരിപ്പിക്കപ്പെടുക. ശക്തരും ധീരരും പ്രകൃതിയെ കീഴടക്കുകയാണ് ചെയ്യേണ്ടത് എന്ന തരത്തിലാണ് ദ്വന്ദനിർമ്മിതി. ജൈവപച്ചക്കറിയല്ല പരിസ്ഥിതി സംരക്ഷണത്തിനായുള്ള രാഷ്ട്രീയ സമരം. ആ സമരം ഈ ഭൂമിക്കു വേണ്ടിയുള്ള, മൂലധനക്കൊള്ളക്കെതിരായ സമരമാണ്. അതിൽ ചൂളാൻ പാകത്തിൽ ഒന്നുമില്ല. അതുറക്കെത്തന്നെ പറയും.

*ഫേസ്ബുക് പോസ്റ്റ്

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍