July 16, 2026 |
Share on

മാലി ദ്വീപില്‍ കൊല്ലപ്പെട്ട ബ്ലോഗര്‍ യാമീന്‍ റഷീദിന്റെ പിതാവ് നീതി തേടി ഇന്ത്യയില്‍

സര്‍ക്കാരിനെയും മതമൗലീകവാദികളെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് യാമീന്‍ എഴുതിയിരുന്ന ആക്ഷേപഹാസ്യ കുറിപ്പുകള്‍ അദ്ദേഹത്തിന് ധാരാളം ശത്രുക്കളെ സൃഷ്ടിച്ചിരുന്നു

മാലി ദ്വീപില്‍ കഴിഞ്ഞ മാസം കൊല്ലപ്പെട്ട ബ്ലോഗര്‍ യാമീന്‍ റഷീദിന്റെ പിതാവ് നീതി തേടി ഇന്ത്യന്‍ തലസ്ഥാനത്ത്. മാലി ദ്വീപില്‍ സര്‍ക്കാരിന്റെ ഒത്താശയില്‍ വളരുന്ന തീവ്ര വര്‍ഗ്ഗീയവാദത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടാനാണ് യാമീന്റെ പിതാവ് ന്യൂഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. തന്റെ പുത്രന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും മാലി ദ്വീപില്‍ സ്വന്ത്രമായി അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്ക് മേലില്‍ ഇത്തരത്തിലുളള ഒരനുഭവം ഉണ്ടാവരുതെന്നും അദ്ദേഹം പറയുന്നു. റഷീദ് അന്തരിച്ച് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ഇതുവരെ കേസില്‍ ഏഴ് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല, കൊലപാതകത്തിന്റെ ആഴങ്ങളിലേക്ക് പോകാന്‍ അധികൃതര്‍ക്ക് താല്‍പര്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

Read: മാലിദ്വീപില്‍ കൊല്ലപ്പെട്ട ബ്ലോഗര്‍ യാമീന്‍ റഷീദിന്റെ എഴുത്തുകള്‍ എന്നും സര്‍ക്കാരിന് തലവേദന

ബ്ലോഗിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും ഇസ്ലാം മതതീവ്രവാദത്തിനെതിരെയും സര്‍ക്കാരിനെതിരെയും ശബ്ദിക്കുന്ന എല്ലാവരെയും നിശബ്ദരാക്കുന്ന പ്രവണതയാണ് ദ്വീപില്‍ നിലനില്‍ക്കുന്നത്. 2014-ല്‍ റഷീദിന്റെ സുഹൃത്തും സ്വതന്ത്ര ബ്ലോഗറും സര്‍ക്കാര്‍ വിമര്‍ശകനുമായ അഹമ്മദ് റില്‍വാനെ കാണാതായിരുന്നു. അദ്ദേഹത്തിനെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല. ആ കേസിന്റെ പിന്നാലെ അന്വേഷിച്ച് പോയതാണ് യാമീന് വിനയായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റില്‍വാനെ കാണാതായ അതേ സ്ഥലത്ത് വച്ചാണ് യാമീന്‍ കൊല്ലപ്പെടുന്നത്. ഇന്ത്യയുടെ കൈയെത്തും ദൂര്‍ത്ത് ഇസ്ലാമിത ഭീകരവാദം വര്‍ദ്ധിക്കുകയാണെന്നും അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യ ഇതില്‍ ഇടപെടണമെന്നും യാമീന്റെ പിതാവ് ഹുസൈന്‍ റഷീദ് ആവശ്യപ്പെടുന്നു.

മാലി ദ്വീപില്‍ ജനിച്ച യാമീന്‍ കേരളത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ബംഗളൂരുവില്‍ വിവരസാങ്കേതിക വിദ്യയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാലി ദ്വീപില്‍ മടങ്ങിയെത്തിയ യാമീന്‍ അവിടെ ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കുകയും ഒരു സാമൂഹി സേവന ആപ്പ് വികസിപ്പിക്കുകയും ചെയ്തു. ഇതിന് 20,000 യൂറോയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെയും മതമൗലീകവാദികളെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ആക്ഷേപഹാസ്യപരമായി യാമീന്‍ എഴുതിയിരുന്ന കുറിപ്പുകള്‍ അദ്ദേഹത്തിന് ശത്രുക്കളെ സൃഷ്ടിച്ചു. ഇസ്ലാമിക സ്റ്റേറ്റിന് ഏറ്റവും കൂടുതല്‍ പേരെ സംഭാവന ചെയ്യുന്ന രാജ്യം മാലി ദ്വീപാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/SWR3li

Leave a Reply

Your email address will not be published. Required fields are marked *

×