ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്ത മുതിർന്ന മാധ്യമപ്രവർത്തകനെതിരെ കേസെടുത്ത് ബിഹാർ പൊലീസ്. വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഇടപെട്ടതിനും വർഗീയ സംഘർഷം ഉണ്ടാക്കിയെന്നും ആരോപിച്ചാണ് മാധ്യമപ്രവർത്തകൻ അജിത് അഞ്ജുമിനെതിരെ കേസെടുത്തിരിക്കുന്നത്.
ജൂലൈ 12 ന് ബലിയയിലെ ഒരു പോളിംഗ് ബൂത്ത് സന്ദർശിച്ച അജിത് അഞ്ജും ബൂത്തിൽ നിന്ന് നിരവധി എന്യൂമറേഷൻ ഫോമുകൾ കണ്ടെത്തിയിരുന്നു. അവയിൽ കൂടുതൽ ഫോമുകളിലും ഫോട്ടോഗ്രാഫുകളും ഒപ്പുകളുമില്ലെന്നും പലതും ഭാഗികമായി പൂരിപ്പിച്ചിരിക്കുന്ന നിലയിലുമാണെന്ന് അജിത് അഞ്ജും തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചു. തുടർന്ന് ഭാരതീയ ന്യായസംഹിത 2023, ജനപ്രാതിനിധ്യ നിയമം, 1951 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിക്രമിച്ചു കടക്കൽ, നിയമപരമായ ഉത്തരവ് അനുസരിക്കാതിരിക്കൽ, ഒരു പൊതുപ്രവർത്തകനെ ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് തടസ്സപ്പെടുത്തൽ, മതവികാരം വ്രണപ്പെടുത്താൻ ശ്രമിക്കൽ എന്നീ വകുപ്പുകളാണ് അജിത് അഞ്ജുമിനെതിരെ ചുമത്തിയിരിക്കുന്നത്. സഹേബ്പൂർ കമാൽ നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വലിയ രീതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അജിത് അഞ്ജും തന്റെ യൂട്യൂബ് വീഡിയോയിൽ ആരോപിച്ചിരുന്നു.
സാഹിബ്പൂർ കമാൽ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) മുഹമ്മദ് അൻസ്രാറുൾ ഹഖിന്റെ പരാതിയെതുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
2025 ജൂലൈ 12 ന് ബലിയയിലെ ബ്ലോക്ക് ഓഡിറ്റോറിയത്തിൽ ബിഎൽഒ ആപ്പ് ഉപയോഗിച്ച് താൻ വോട്ടെണ്ണൽ ഫോമുകൾ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നും യൂട്യൂബർ അജിത് അഞ്ജുമും ക്യാമറാമാനും അനുവാദമില്ലാതെ അവിടേക്ക് പ്രവേശിക്കുകയായിരുന്നുവെന്നും അൻസ്രാറുൾ ഹഖ് പറഞ്ഞതായി പരാതിയിൽ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബൂത്തിലെ വോട്ടർമാരുടെ എണ്ണം, എത്ര ഫോമുകൾ വിതരണം ചെയ്തു, എത്ര തിരികെ ലഭിച്ചു എന്നതിനെക്കുറിച്ച് അവർ തന്നെ ചോദ്യം ചെയ്തതായും പരാതിയിൽ പറയുന്നു. ബൂത്തിൽ എത്ര മുസ്ലീം വോട്ടർമാരുണ്ടെന്നും എത്ര പേർ ഫോമുകൾ സമർപ്പിച്ചുവെന്നും സംഘം ചോദിച്ചതായും പരാതിയിൽ ആരോപിക്കുന്നു.
തന്റെ ബൂത്തിൽ 1,020 വോട്ടർമാരുണ്ടെന്നും എല്ലാവർക്കും ഫോമുകൾ വിതരണം ചെയ്യുകയും പൂരിപ്പിച്ച ഫോമുകൾ തിരികെ ലഭിക്കുകയും ചെയ്തുവെന്ന് അറിയച്ചിരുന്നുവെന്ന് ബിഎൽഒ പറഞ്ഞു. എന്നാൽ, മുസ്ലീം വോട്ടർമാരെ പീഡിപ്പിക്കുന്നുവെന്ന തെറ്റായ അവകാശവാദത്തിലാണ് യൂട്യൂബർ ശ്രദ്ധ കേന്ദ്രീകരിച്ചത്. മാധ്യമപ്രവർത്തകനും സംഘവും ഒരു മണിക്കൂറിലധികം തന്റെ ജോലി തടസ്സപ്പെടുത്തിയെന്നും ഇത് തന്റെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് തടയുന്നതാണെന്നും പരാതിയിൽ അറിയിച്ചു.
തന്റെ റിപ്പോർട്ടിങ് ശരിയായിരുന്നുവെന്ന് അറിയിച്ച് അജിത് അഞ്ജുമും രംഗത്തെത്തി. ഉത്തരവാദിത്തമുള്ള ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ഞാൻ എടുത്തുകാണിച്ചു. ആരുടെയും ഐഡന്റിറ്റി ഞാൻ വെളിപ്പെടുത്തുകയോ എണ്ണൽ ഫോമുകളുടെ ക്ലോസ്-അപ്പുകൾ കാണിക്കുകയോ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥരെ തിരുത്തുന്നതിന് പകരം ഭരണകൂടം എനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണെന്ന് അജിത് അഞ്ജും പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Content Summary: Case filed against journalist Ajit Anjum for allegedly disrupting Bihar electoral roll revision
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.