June 16, 2026 |
Share on

അതിജീവനത്തിന്റെ പ്രതീകമായി ‘പാറ്റ’; ഇന്ത്യന്‍ യുവാക്കളുടെ രോഷം പ്രകടമാക്കി ‘കോക്രോച്ച് ജനത പാര്‍ട്ടി

ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് ഒരു പരിഹാസ രാഷ്ട്രീയ മുന്നേറ്റം

ഇന്ത്യയിലെ തൊഴിലില്ലാത്ത യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ‘പാറ്റകളോട്’ ഉപമിച്ചതില്‍ നിന്ന് ഉടലെടുത്ത ഒരു പരിഹാസ ഓണ്‍ലൈന്‍ പ്രോജക്റ്റ്, ഇന്ന് ലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കളുടെ അമര്‍ഷവും നിരാശയും പ്രകടിപ്പിക്കാനുള്ള പ്രധാന വേദിയായി മാറിയിരിക്കുകയാണ്. കഠിനമായ സാഹചര്യങ്ങളെപ്പോലും അതിജീവിക്കാന്‍ കഴിവുള്ള പാറ്റ എന്ന ജീവിയെ തങ്ങളുടെ സഹിഷ്ണുതയുടെ പ്രതീകമായി ഏറ്റെടുത്തുകൊണ്ട്, യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയിരിക്കുകയാണ്; ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ അഥവാ സി.ജെ.പി.

അഴിമതി, തൊഴിലില്ലായ്മ, രാഷ്ട്രീയ വ്യവസ്ഥിതിയിലെ പരാജയങ്ങള്‍ എന്നിവയെ പരിഹസിക്കുന്ന മീമുകളും ഹ്രസ്വ വീഡിയോകളും നിര്‍മ്മിച്ച് തീവ്രമായ പ്രതിഷേധമാണ് ഈ കൂട്ടായ്മ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്. വളരെ പെട്ടെന്നായിരുന്നു ഈ ഓണ്‍ലൈന്‍ നീക്കത്തിന്റെ വളര്‍ച്ച. കഴിഞ്ഞ ശനിയാഴ്ച വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ആരംഭിച്ച സി.ജെ.പി.ക്ക്, വ്യാഴാഴ്ചയോടെ ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 1.5 കോടിയിലധികം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. ഇത് ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തേക്കാള്‍ (88 ലക്ഷം) വളരെ കൂടുതലാണ്.

യു.എസിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റുമായ അഭിജീത് ദിപ്‌കെയാണ് ഈ കൂട്ടായ്മയുടെ സ്ഥാപകന്‍. ഇതൊന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും, സര്‍ക്കാരിനോട് വിയോജിപ്പും കടുത്ത ദേഷ്യവുമുള്ള, എന്നാല്‍ അത് പ്രകടിപ്പിക്കാന്‍ മറ്റ് വേദികളില്ലാതിരുന്ന ഇന്ത്യന്‍ യുവാക്കളുടെ കടുത്ത നിരാശയുടെ പ്രതിഫലനമാണ് ഈ വന്‍ മുന്നേറ്റമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമര്‍ശമാണ് ഈ ജനരോഷത്തിന് കാരണമായത്. തൊഴിലില്ലായ്മ, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, അടുത്തിടെ നടന്ന സര്‍ക്കാര്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച എന്നിവയില്‍ യുവാക്കള്‍ ഇതിനകം തന്നെ പ്രകോപിതരായിരിക്കെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് ഈ പരാമര്‍ശമുണ്ടായത്. ഒരു കോടതി വാദത്തിനിടയില്‍, വ്യവസ്ഥിതികളെ ആക്രമിക്കുന്ന ‘പരാദങ്ങളെ’ വിമര്‍ശിച്ച ചീഫ് ജസ്റ്റിസ്, ചില തൊഴിലില്ലാത്ത യുവാക്കളെയും ആക്ടിവിസ്റ്റുകളെയും പാറ്റകളോട് ഉപമിക്കുകയായിരുന്നു.

‘തൊഴിലോ അല്ലെങ്കില്‍ ഒരു തൊഴിലില്‍ കൃത്യമായ സ്ഥാനമോ ലഭിക്കാത്ത പാറ്റകളെപ്പോലെയുള്ള യുവാക്കളുണ്ട്,’ എന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, ഇത്തരക്കാര്‍ പിന്നീട് സോഷ്യല്‍ മീഡിയ ആക്ടിവിസത്തിലേക്കോ പത്രപ്രവര്‍ത്തനത്തിലേക്കോ പൊതുതാത്പര്യ ഹര്‍ജികളിലേക്കോ തിരിയുകയും മറ്റുള്ളവരെ ആക്രമിക്കാന്‍ തുടങ്ങുകയും ചെയ്യുന്നുവെന്നും ആരോപിച്ചു. ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയും യുവാക്കളെ അവഹേളിക്കുന്നതാണെന്ന രീതിയില്‍ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. പിന്നീട്, വ്യാജ ബിരുദങ്ങള്‍ സമ്പാദിക്കുന്നവരെ ഉദ്ദേശിച്ചാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും യുവാക്കളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് വിശദീകരണം നല്‍കിയെങ്കിലും അപ്പോഴേക്കും പ്രതിഷേധം കനത്തിരുന്നു.

ഇതേത്തുടര്‍ന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ സി.ജെ.പി അക്കൗണ്ട് രൂപീകൃതമാകുന്നത്. പാറ്റയെ തങ്ങളുടെ രാഷ്ട്രീയ ചിഹ്നമായി സ്വീകരിച്ച അവര്‍, മോദി സര്‍ക്കാരിനെ ലക്ഷ്യമിട്ട് പരിഹാസ പോസ്റ്റുകളും വ്യാജ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളും പങ്കുവെക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ക്കകം ഒരു ഗൂഗിള്‍ ഫോം വഴി പതിനായിരക്കണക്കിന് ഓണ്‍ലൈന്‍ സന്നദ്ധപ്രവര്‍ത്തകരാണ് ഇതില്‍ അണിനിരന്നത്. ചില പ്രതിപക്ഷ നേതാക്കളുടെ പിന്തുണയും ഇതിന് ലഭിച്ചു. അഞ്ച് വര്‍ഷം മുമ്പ് മോദിക്കോ സര്‍ക്കാരിനോ എതിരെ സംസാരിക്കാന്‍ ആരും തയ്യാറാകാതിരുന്ന അവസ്ഥയില്‍ നിന്ന് കാലം മാറിക്കൊണ്ടിരിക്കുകയാണെന്ന്, മുന്‍പ് ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള അഭിജീത് ദിപ്‌കെ പറയുന്നു.

പ്രതിഷേധത്തിന്റെ ശൈലിയും രാഷ്ട്രീയവും

സി.ജെ.പി പുറത്തുവിട്ട ഒരു എ.ഐ ചിത്രത്തില്‍, കോട്ടിട്ട ഒരു പാറ്റ മനുഷ്യന്‍ പോഡിയത്തിന് മുന്നില്‍ നിന്ന് മറ്റ് പാറ്റകളുടെ സദസ്സിനെ അഭിസംബോധന ചെയ്യുന്നതായി കാണാം. പച്ചയും ഓറഞ്ചും കലര്‍ന്ന വട്ടത്തില്‍ പാറ്റയുടെ ചിത്രമുള്ള പാര്‍ട്ടിയുടെ ലോഗോയും, ‘ഒരുമിച്ച്, പ്രതിരോധത്തോടെ, തടയാനാകാത്തവര്‍’, ‘ശബ്ദം, ഐക്യം, അതിജീവനം, പുരോഗതി’ തുടങ്ങിയ മുദ്രാവാക്യങ്ങളും ഈ ചിത്രത്തിലുണ്ട്.

തങ്ങള്‍ക്ക് നിലവില്‍ യാതൊരുവിധ യഥാര്‍ത്ഥ രാഷ്ട്രീയ സംഘടനകളുമായും ബന്ധമില്ലെന്ന് വ്യക്തമാക്കുമ്പോഴും, സമീപകാലത്ത് ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് നിരീക്ഷകര്‍ ഇതിനെ കാണുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ നാലിലൊന്നിലധികം യുവാക്കളാണെങ്കിലും അവര്‍ കടുത്ത തൊഴിലില്ലായ്മ നേരിടുകയാണ്. കൂടാതെ രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന മതപരമായ ധ്രുവീകരണം, സാമ്പത്തിക അസമത്വം എന്നിവയിലും ഭരണകക്ഷിയോട് യുവാക്കള്‍ക്ക് വിയോജിപ്പുണ്ട്.

പൂര്‍ണ്ണമായും സ്വയംപരിഹാസത്തില്‍ ഊന്നിയുള്ളതാണ് സി.ജെ.പിയുടെ ശൈലി. തൊഴിലില്ലാത്തവരായിരിക്കുക, മടിയന്മാരായിരിക്കുക, എപ്പോഴും ഓണ്‍ലൈനില്‍ സമയം ചിലവഴിക്കുക, പ്രൊഫഷണലായി കാര്യങ്ങള്‍ വിളിച്ച് പറയാന്‍ കഴിയുക എന്നിവയാണ് ഈ പാര്‍ട്ടിയില്‍ അംഗമാകാനുള്ള തമാശരൂപേണയുള്ള യോഗ്യതകള്‍. വോട്ടിംഗ് ക്രമക്കേടുകള്‍, കോര്‍പ്പറേറ്റ് മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധം, വിരമിച്ച ജഡ്ജിമാരെ ഔദ്യോഗിക പദവികളില്‍ നിയമിക്കുന്നത് തുടങ്ങിയ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗൗരവമേറിയ വിഷയങ്ങളെയാണ് ഇവരുടെ മാനിഫെസ്റ്റോ പരിഹാസത്തിലൂടെ ചോദ്യം ചെയ്യുന്നത്.

എതിര്‍പ്പുകളും സെന്‍സര്‍ഷിപ്പും

അതേസമയം, മോദി അനുകൂലികള്‍ ഇതിനെ പ്രതിപക്ഷത്തിന്റെ ഒത്താശയോടെയുള്ള വെറും ഓണ്‍ലൈന്‍ ഗിമ്മിക്ക് മാത്രമായി തള്ളിക്കളയുന്നു. അഭിജീത് ദിപ്‌കെയുടെ പഴയ എ.എ.പി ബന്ധം ചൂണ്ടിക്കാണിക്കുന്ന അവര്‍, ഇത് താഴേത്തട്ടിലുള്ള ജനകീയ പ്രസ്ഥാനമല്ലാത്തതിനാല്‍ ഡിജിറ്റല്‍ ലോകത്ത് വന്നതുപോലെ തന്നെ വേഗത്തില്‍ ഇല്ലാതാകുമെന്നും വാദിക്കുന്നു.

എന്നാല്‍ ഈ പ്രസ്ഥാനം സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ലെന്നും, ആവശ്യമെങ്കില്‍ തെരുവിലേക്ക് ഇറങ്ങുമെന്നും രാഷ്ട്രീയ ചര്‍ച്ചകളെ ഇത് സ്വാധീനിക്കുമെന്നും സി.ജെ.പി സ്ഥാപകന്‍ അവകാശപ്പെടുന്നു. നിലവില്‍ ചില യുവാക്കള്‍ പാറ്റകളുടെ വേഷം ധരിച്ച് പ്രതിഷേധങ്ങളില്‍ പങ്കെടുത്തുതുടങ്ങിയിട്ടുണ്ട്.

ഇതിനിടയില്‍ പ്രസ്ഥാനത്തിന് നേരെ ഡിജിറ്റല്‍ നിയന്ത്രണങ്ങളും ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച, ഏകദേശം രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന സി.ജെ.പിയുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ റദ്ദാക്കപ്പെട്ടതായി അഭിജീത് അറിയിച്ചു. കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, മിനിറ്റുകള്‍ക്കകം ‘പാറ്റകള്‍ തിരിച്ചെത്തി, ഞങ്ങളെ ഒഴിവാക്കാമെന്ന് കരുതിയോ? ലോള്‍’ എന്ന കുറിപ്പോടെ പുതിയ അക്കൗണ്ട് ആരംഭിച്ച് തങ്ങളുടെ ഡിജിറ്റല്‍ പ്രതിരോധം തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

Content Summary: Explore how Cockroach Janta Party (CJP), a satirical online movement by Indian youth, outgrew BJP on Instagram following a controversial remark by the Chief Justice

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×