മുന്നില്‍ നിന്ന് നയിച്ച വിഎസിനൊപ്പവും പിന്നിലുമായി ഉണ്ടായിരുന്ന നേതാക്കള്‍. ആ നേതാക്കളില്‍ ചിലര്‍ അവസാന യാത്രയിലും പ്രിയ സഖാവിനൊപ്പം ഉണ്ട്. തിരുവനന്തപുരത്ത് നിന്നും തുടങ്ങിയ വിലാപ യാത്രയില്‍.
സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, പി. രാജീവ്, പി. പ്രസാദ്, എച്ച് സലാം എംഎല്‍എ, എം.വി ജയരാജന്‍, വി എസ് ജോയി എംഎല്‍എ, മേഴ്‌സിക്കുട്ടിയമ്മ, പുത്തലത്ത് ദിനേശന്‍ തുടങ്ങിയ നേതാക്കള്‍ വിഎസിന്റെ മൃതദേഹം വഹിക്കുന്ന, പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ഉണ്ട്. സഖാവിന് അകമ്പടിയായി. തിരുവനന്തപുരം മുതല്‍, വഴിയോരങ്ങളില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ക്കിടയിലൂടെ ആ ബസ് പതിയെ നിങ്ങുമ്പോള്‍ വിങ്ങുന്ന നെഞ്ചുമായി അവര്‍ വിഎസിന് കാവലിരുന്നു. ഓരോ മനുഷ്യനും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാന്‍ അവസരം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തിക്കൊണ്ട്.
ഇന്നേക്ക് മൂന്നാമത്തെ ദിവസമാണ്, കേരളം വിഎസിന് വേണ്ടി എല്ലാം മറന്ന് ഒരുമിക്കുന്നത്. ഒരുപാട് കാലം എല്ലാം മറന്ന് ഈ നാടിന് വേണ്ടി പ്രവര്‍ത്തിച്ച നേതാവാണ്. പ്രായത്തിനും തളര്‍ത്താത്ത പോരാട്ടവീര്യത്തോടെ. ആ മനുഷ്യന് വേണ്ടി ഇങ്ങനെയെങ്കിലും ചെയ്യാന്‍ കഴിയുന്നല്ലോ എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് നേതാക്കള്‍ മുതല്‍ സാധാരക്കാരന്‍ വരെ അക്ഷീണം പ്രവര്‍ത്തിക്കുന്നത്.
ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്ക് എത്താറായപ്പോഴാണ് മന്ത്രിമരടക്കം താത്കാലികമായി വണ്ടിയില്‍ നിന്നിറങ്ങിയത്. ഫ്രഷ് ആയി തിരിച്ചെത്തണം. ഇന്നലെ ഉച്ച മുതല്‍ തുടങ്ങിയ യാത്രയാണ്. രാത്രിയും കടന്നുള്ള യാത്രയാണ്. പക്ഷേ അവര്‍ ക്ഷീണം അറിഞ്ഞിരുന്നില്ല. വിഎസിനെ എല്ലാവരെയും കാണിക്കണം, തിരക്ക് നിയന്ത്രിക്കണം. മുന്‍നിശ്ചയിച്ചിരുന്ന സമയമെല്ലാം തെറ്റിപ്പോയെങ്കിലും ഒരുപാടൊന്നും വൈകിക്കാതെ കാര്യങ്ങള്‍ ചെയ്യണം; അങ്ങനെ പലവിധ ഉത്തരവാദിത്തങ്ങളും ജോലികളുമായാണ് നേതാക്കള്‍ വണ്ടിയില്‍ ഉണ്ടായിരുന്നത്.
ഒരുപാട് കാലം അവരെയെല്ലാം നയിച്ച നേതാവാണ്. ഇന്നവര്‍ ആ നേതാവിനൊപ്പം തന്നെയുണ്ട്. ഒരു കമ്യൂണിസ്റ്റുകാരന്റെ കര്‍ത്തവ്യബോധത്തോടെ, നെഞ്ചുറപ്പോടെ… CPM General Secretary, ministers, and party leaders accompany the vehicle carrying VS Achuthanandan’s mortal remains
Content Summary; CPM General Secretary, ministers, and party leaders accompany the vehicle carrying VS Achuthanandan’s mortal remains
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.