തലസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടതായും റിപ്പോർട്ടുണ്ട്. 60 വയസുള്ള ഒരു സ്ത്രീയാണ് മരണപ്പെട്ടത്. ഇതോടെ ഈ വർഷം ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
കഴിഞ്ഞ ഒരു ദിവസം മാത്രം ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 56 കൊറോണ കേസുകളാണ്. മെയ് 30 വരെ ആകെ 294 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചുമയും പനിയുമാണ് കോവിഡ് ബാധിതരുടെ പ്രധാന ലക്ഷണമാണ് കണ്ടെത്തിയത്. കോവിഡിന്റെ വകഭേദം ഒരു പുതിയ വൈറൽ അണുബാധയായും മാറിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി നിലവിൽ ആശുപത്രികൾക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്കുള്ള നിർദേശങ്ങളും മുന്നറിയിപ്പുകളും കേന്ദ്രം നൽകി. പരിശോധന, ചികിത്സ, ഐസോലേഷൻ സൗകര്യങ്ങൾ, ഓക്സിജൻ, വെന്റിലേറ്റർ, കിടക്കകൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചു. കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടനടി പരിശോധനയ്ക്ക് വിധേയരാകണെമന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ഒമിക്രോൺ ജെ എൻ വകഭേദമായ എൽ. എഫ് 7 ആണ് രാജ്യത്തും റിപ്പോർട്ട് ചെയ്തത്.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസത്തടസം, തുടങ്ങിയ രോഗലക്ഷണമുള്ളവർക്ക് നിർബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് അഭികാമ്യമായിരിക്കും. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും നിർദേശങ്ങളുണ്ട്. കോവിഡ് കേസുകളുടെ വർധന ആരോഗ്യ വകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള വർധനവുണ്ടായാൽ ആവശ്യമായിട്ടുള്ള ആശുപത്രി കിടക്കകളും ഐസിയു കിടക്കകളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. ഓക്‌സിജൻ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ടെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
content summary: Delhi reports a COVID-related death as cases rise nationwide