കറന്‍സി പിന്‍വലിക്കല്‍: എസ്.ബി.ഐ മാനേജര്‍ കുഴഞ്ഞുവീണ് മരിച്ചു

അഴിമുഖം പ്രതിനിധി

 

നരേന്ദ്ര മോദി സര്‍കാരിന്റെ കറന്‍സി പിന്‍വലിക്കലിന് ഒരിര കൂടി. അമിത ജോലിഭാരവും സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷവും ഇത്തവണ ജീവനെടുത്തത് ആന്ധ്രാ പ്രദേശിലെ നെല്ലൂരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജരായ എസ്.കെ ഷരീഫ് ആണ് ജോലിക്കിടെ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

 

കറന്‍സി നിരോധനം പ്രഖ്യാപിച്ചതിന് 12 ദിവസം കഴിയുമ്പോള്‍ ക്യൂവില്‍ നിന്നവരും ബാങ്ക് ജീവനക്കാരും ഉള്‍പ്പെടെ 58 പേര്‍ മരിച്ചതായാണ് കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍. “ബാങ്കില്‍ പണം തീര്‍ന്നതിനെ തുടര്‍ന്ന്‍ രണ്ടു ദിവസം മുമ്പ് ഷരീഫ് ഉള്‍പ്പെടെയുള്ള ബാങ്ക് ജീവനക്കാരെ പണം മാറ്റി വാങ്ങാന്‍ എത്തിയവര്‍ ബാങ്കില്‍ പൂട്ടിയിട്ടിരുന്നു”വെന്ന്  അദ്ദേഹത്തിന്റെ പിതാവ് സഹീര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. “ജോലി ഭാരവും ടെന്‍ഷനും താങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞിരുന്നു. കറന്‍സി പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം രാവിലെ എട്ട് മണി മുതല്‍ രാത്രി 10 വരെയാണ് എല്ലാ ദിവസവും ജോലി ചെയ്തുകൊണ്ടിരുന്നത്”- സഹീര്‍ പറഞ്ഞു. മരിച്ച ഷരീഫിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. 

 

ഷരീഫ് ആരോഗ്യവാനായിരുന്നുവെന്നും എന്നാല്‍ ദു:ഖിതനും ആശങ്കാകുലനുമായിരുന്നെന്ന് സഹോദരന്‍ ഷാജഹാന്‍ ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു. “പണം മാറ്റാന്‍ എത്തുന്നവര്‍ ബാങ്ക് ജീവനക്കാരാണ് തങ്ങളുടെ കഷ്ടപ്പാടിന് കാരണക്കാര്‍ എന്ന്‍ നിലയിലാണ് പെരുമാറിയിരുന്നത്. എന്നാല്‍ നോട്ട് പിന്‍വലിക്കളുമായി ബാങ്ക് ജീവനക്കാര്‍ക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ശനിയാഴ്ച രണ്ടാം ശനിയാഴ്ച അവധി ആയിട്ട് പോലും അവധി പിന്‍വലിച്ചു, ഇത് കൂടാതെ ഞായറാഴ്ചയും ജോലി ചെയ്യേണ്ടി വന്നു. രണ്ടു ദിവസം മുമ്പ് ജനങ്ങള്‍ ബാങ്ക് ജീവനക്കാര്‍ വീട്ടില്‍ പോകാതിരിക്കാന്‍ ബാങ്ക് പൂട്ടിയിട്ടതും ഷരീഫിനെ മാനസികമായി തളര്‍ത്തിയിരുന്നു”- ഷാജഹാന്‍ പറഞ്ഞു. 

 

This post was last modified on December 27, 2016 4:48 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment