July 04, 2026 |
Share on

38 വര്‍ഷങ്ങള്‍ക്ക് മുമ്പ് ധര്‍മസ്ഥലയില്‍ തട്ടിക്കൊണ്ടുപോയ മലയാളി പെണ്‍കുട്ടി

പത്മലത കേസില്‍ പുനരന്വേഷണത്തിന് പരാതി നല്‍കി സഹോദരി

1986 ല്‍ ധര്‍മസ്ഥലയിലെ ക്ഷേത്രനഗരിയില്‍ നടന്ന പത്മലത തിരോധനം പുനരന്വേഷിക്കണമെന്നു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ആവശ്യം. കൊലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരിയാണ് ഇക്കാര്യത്തിനായി എസ്‌ഐടിയെ സമീപിച്ചിരിക്കുന്നത്. ദക്ഷിണ കന്നഡയിലെ ബല്‍ത്തങ്കടിയിലുള്ള എസ്‌ഐടി ഓഫിസിലെത്തിയാണ് പരാതി സമര്‍പ്പിച്ചത്. സിപിഎം നേതാവ് ബിഎം ഭട്ട് ഉള്‍പ്പെടെയുള്ളവര്‍ പരാതിക്കാരിക്കൊപ്പം ഉണ്ടായിരുന്നു.

17 വയസുണ്ടായിരുന്ന പത്മലത എന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതായി പറയുന്നത്. സിപിഎമ്മിന് കീഴിലുള്ള കര്‍ഷക സംഘത്തിന്റെ അന്നത്തെ പ്രസിഡന്റായിരുന്ന മലയാളി ദേവാനന്ദിന്റെ മകളാണ് പത്മലത. എസ്ഡിഎം കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന പത്മലത, കോളേജ് വിട്ട് കൂട്ടുകാരുമായി ധര്‍മസ്ഥലയില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുന്നത്. പ്രിന്‍സിപ്പാള്‍ പ്രഭാകരന്‍, വീരേന്ദ്ര ഹഗഡെയുടെ സഹോദരന്‍ ഹര്‍ഷേന്ദ്ര കുമാര്‍ എന്നിവര്‍ കാറില്‍ ഉണ്ടായിരുന്നതായി പറയുന്നു. എല്ലാവരുടെ മുന്നില്‍ വച്ചാണ് പത്മലതയെ തട്ടിക്കൊണ്ടു പോയത്.

പത്മലതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്ന് പൊലീസ് കേസ് എടുത്തിരുന്നുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് ഈ കേസ് റദ്ദ് ചെയ്യുകയാണുണ്ടായത്. ധര്‍മസ്ഥലയില്‍ പൊലീസിന് കാര്യമായ വേഷമൊന്നും ഇല്ലെന്നത് ഇപ്പോഴും ഉയരുന്ന ആക്ഷേപമാണ്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പൊലീസിലല്ല, ക്ഷേത്രം ധര്‍മാധികാരിയായ വീരേന്ദ്ര ഹെഗഡെയുടെ അടുക്കല്‍ ആണെന്നാണ് ഇന്നും പറഞ്ഞു കേള്‍ക്കുന്നത്.

പത്മലത തട്ടിക്കൊണ്ടു പോകല്‍; ധര്‍മ്മസ്ഥലയിലെ ആദ്യ കേസ്, വീരേന്ദ്ര ഹെഗഡെയ്‌ക്കെതിരേ നല്‍കുന്ന ആദ്യ പരാതി

ക്ഷേത്രനഗരയില്‍ നിരവധി പെണ്‍കുട്ടികള്‍ കാണാതായിട്ടുണ്ട്. അവയിലൊന്നും തന്നെ അന്വേഷണങ്ങള്‍ നടന്നിട്ടുമില്ല. പത്മലതയുടെ തിരോധനാവുമായി ബന്ധപ്പെട്ടാണ് ധര്‍മസ്ഥലയില്‍ ആദ്യമായി ഒരു കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ് സിപിഎം പറയുന്നത്. പാര്‍ട്ടിയാണ് ആദ്യമായി അവിടെ പ്രതിഷേധങ്ങളും സമരങ്ങളുമെല്ലാം ഉയര്‍ത്തിക്കൊണ്ടു വരുന്നത്. സിപിഎം നടത്തിയ സമരത്തിന്റെ ഫലമായാണ് പത്മലത കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായത്. വീരേന്ദ്ര ഹെഗഡെയ്‌ക്കെതിരേയായിരുന്നു പ്രധാന പരാതി. സ്വതന്ത്ര ഇന്ത്യയില്‍ വീരേന്ദ്ര ഹെഗഡെയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസും 1986 കാലത്ത് ഉണ്ടായ ആ പരാതിയിലായിരുന്നു.

പത്മലത കേസ് പിന്നീട് പൊലീസ് എഴുതി തള്ളുകയായിരുന്നു. ഇപ്പോള്‍ സിപിഎമ്മിന്റെ പിന്തുണയോടെ കുടുബം ആ കേസ് വീണ്ടും പുനരന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ രണ്ടു മൂന്നു പതിറ്റാണ്ടുകളായി ധര്‍മസ്ഥലയില്‍ നിന്നും അപ്രത്യക്ഷപരായിട്ടുണ്ട്. നിരവധി പെണ്‍ശരീരങ്ങള്‍ താന്‍ മറവ് ചെയ്തിട്ടുണ്ടെന്ന് ഒരു ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയതോടെയാണ് ധര്‍മസ്ഥലയിലെ ദുരൂഹത ലോകം ലഅറിഞ്ഞത്. ആ പെണ്‍കുട്ടികളെല്ലാം ലൈംഗികമായി ദുര്യുപയോഗം ചെയ്യപ്പെട്ടശേഷം കൊല്ലപ്പെട്ടവരാണെന്നും ശൂചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു.

ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നത്. അവര്‍ കുഴിച്ച് തുടങ്ങിയപ്പോള്‍ മനുഷ്യസ്ഥികൂടങ്ങള്‍ കിട്ടുകയും ചെയ്തു. ശുചീകരണ തൊഴിലാളി കാണിച്ചു കൊടുത്ത 11 സ്ഥലങ്ങളില്‍ ഇതിനകം കുഴിച്ചു പരിശോധിച്ചു. രണ്ട് അസ്ഥികൂടങ്ങള്‍ കണ്ടെത്തി. അന്വേഷണവും കുഴിതോണ്ടലുകളും ഇപ്പോഴും നടക്കുന്നുണ്ട്.

ബെല്‍ത്തങ്കടിയിലാണ് എസ് ഐ ടി പ്രത്യേക ഓഫിസ് തുടങ്ങിയിരിക്കുന്നത്. ഒരു പൊലീസ് സ്റ്റേഷന്‍ സൗകര്യത്തിലാണ് ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ വന്നാണ് പരാതിക്കാരി 1986 ലെ പത്മലത കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്..  Dharmasthala secret burial cas; Fresh probe demand 17-year old girls murder

Content Summary; Dharmasthala secret burial cas; Fresh probe demand 17-year old girls murder

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×