June 05, 2026 |
Share on

ഗവേഷണ ആവശ്യത്തിനെത്തിയപ്പോള്‍ അഫ്‌സല്‍ ഗുരുവാക്കി; വടക്കന്‍ ബിഹാറില്‍ മുസ്ലിം വിദ്യാര്‍ത്ഥിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍

പാകിസ്ഥാന്‍ ചാരനെന്ന വിളിയാണ് പലയിടത്തും കാത്തിരുന്നത്‌

തന്റെ റിസര്‍ച്ചിന്റെ ഭാഗമായുള്ള പഠനത്തിന്റെ ആവശ്യത്തിനാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ഇബ്രാഹിം വടക്കന്‍ ബിഹാറിലെ ഒരു ഗ്രാമത്തിലെത്തിയത്. എന്നാല്‍ അവിടെ അദ്ദേഹത്തെ കാത്തിരുന്നത് തിക്താനുഭവങ്ങള്‍.

മുസ്ലിമാണെങ്കിലും തനിക്ക് ഒരു മുറി ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ലെന്നും പുതിയ ആളുകളെ പരിചയപ്പെടുന്നതും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും താന്‍ ഏറെ ആസ്വദിച്ചെന്നും ഇബ്രാഹിം പറയുന്നു. എന്നാല്‍ അത്തരത്തില്‍ പരിചയപ്പെട്ട രമണ്‍ മണ്ഡല്‍ എന്നയാളില്‍ നിന്നാണ് തിക്താനുഭവങ്ങള്‍ ഉണ്ടായത്. രമണിന്റെ കടയ്ക്ക് പുറത്ത് മണിക്കൂറുകളോളം ചെലവഴിച്ച താന്‍ പലരോടും സംസാരിക്കുകയായിരുന്നുവെന്ന് ഇബ്രാഹി പറഞ്ഞു. അപ്പോള്‍ പെട്ടെന്ന് പുറത്തേക്ക് വന്ന് പേര് ചോദിച്ചു.

ഇബ്രാഹിം എന്ന് പറഞ്ഞപ്പോള്‍ മുഴുവന്‍ പേര് പറയണമെന്നായി. ഇബ്രാഹിം അഫ്‌സല്‍ എന്ന് പറഞ്ഞപ്പോള്‍ അഫ്‌സല്‍ ഗുരുവോ എന്നാണ് പുച്ഛത്തോടെ ചോദിച്ചത്. നിങ്ങള്‍ ഇന്ത്യയാണോ പാകിസ്ഥാനാണോ ഇഷ്ടപ്പെടുന്നത് എന്നായി അടുത്ത ചോദ്യം. നിങ്ങള്‍ ഒരു തീവ്രവാദിയാണെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നതെന്ന് പറഞ്ഞപ്പോള്‍ താന്‍ ശരിയ്ക്കും ഞെട്ടിപ്പോയെന്ന് ഇബ്രാഹിം വ്യക്തമാക്കി.

ഒരുവര്‍ഷം മുമ്പുണ്ടായ ഈ സംഭവത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ താന്‍ ഇപ്പോഴും ഞെട്ടാറുണ്ട്. പിന്നീടും പലപ്പോഴും ഗ്രാമത്തില്‍ താന്‍ ചോദ്യം ചെയ്യപ്പെട്ടു. പിന്നീട് മറ്റൊരു സുഹൃത്തും പാന്‍ കച്ചവടക്കാരനുമായ മഹേന്ദ്ര ശ്രീവാസ്തവ തന്റെ വീട്ടിലുണ്ടായ മോഷണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മുസ്ലിംകള്‍ കള്ളന്മാരാണെന്നാണ് പറഞ്ഞത്. ‘അവരില്‍ ചിലര്‍ നല്ലവരാണെങ്കിലും കൂടുതല്‍ പേരും എല്ലായ്‌പ്പോഴും മോഷണങ്ങളിലും അക്രമങ്ങളിലും ഉള്‍പ്പെടുന്നു. അവര്‍ക്ക് എന്തെങ്കിലും മതമുണ്ടോ’ എന്നാണ് ഇദ്ദേഹം ചോദിച്ചത്. ഇത്തരം പ്രകോപനങ്ങളെ താന്‍ പലപ്പോഴും അതിജീവിക്കാറുണ്ടെങ്കിലും തുടര്‍ച്ചയായ ഇടവേളകളില്‍ തനിക്ക് ഇത്തരം സംഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്.

സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകരായ ദമ്പതികളും ഇത്തരത്തില്‍ മുസ്ലിം വിരുദ്ധമായ പ്രസ്തവനകള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. തൊട്ട് മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതാപ്പുരിലായിരുന്നു തനിക്ക് മേല്‍നോട്ട ചുമതലയെന്നും അവിടെ തനിക്ക് തിക്താനുഭവങ്ങളുണ്ടായെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുസ്ലിംകള്‍ ബൂത്ത് പിടിക്കുകയും എല്ലാവരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകള്‍ എന്നാല്‍ തീവ്രവാദികളാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

പിന്നീട് താന്‍ പോകാന്‍ എഴുന്നേറ്റപ്പോഴാണ് ആ വീട്ടുകാര്‍ പേര് ചോദിച്ചതെന്നും പേര് പറഞ്ഞപ്പോള്‍ ഓ താങ്കള്‍ മുസ്ലിം ആണല്ലേയെന്ന് ചോദിച്ച് ചായയ്ക്ക് ക്ഷണിച്ചെന്നും അദ്ദേഹം പറയുന്നു. തന്റെ അയല്‍ക്കാരനായിരുന്ന ഭരത് സിംഗ് എന്നയാള്‍ ഗ്രാമീണര്‍ തന്നെ ഒരു കള്ളനായാണ് കാണുന്നതെന്ന് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അപ്പോഴേക്കും ഗവേഷണത്തിനായി ആ ഗ്രാമത്തിലെത്തിയിട്ട് ആറ് മാസമായിരുന്നു. അതിന് ശേഷം താന്‍ അദ്ദേഹത്തിന്റെ കത്തുമായി മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ.

ഒരിക്കല്‍ ഗവേഷണത്തിന്റെ ഭാഗമായി ഒരാളെ അഭിമുഖം ചെയ്യാനായി റോഡിലൂടെ പോകുമ്പോള്‍ രണ്ട് പേര്‍ തന്നെ വിളിച്ചു. അടുത്തേക്ക് ചെന്നപ്പോള്‍ എന്റെ ബാഗില്‍ എന്താണെന്ന് ചോദിച്ചു. എന്റെ നോട്ട് ബുക്കാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ പാകിസ്ഥാന്‍ ഏജന്റ് ആണോയെന്നാണ് ചോദിച്ചതെന്നും ഇബ്രാഹിം അറിയിച്ചു. പലരും അങ്ങനെയാണ് പറയുന്നത് എന്ന് അദ്ദേഹം അതിന് മറുപടി പറയുകയും ചെയ്തു.

ഇതേതുടര്‍ന്ന് താന്‍ പോലീസ് സൂപ്രണ്ടിനെ വിവരം അറിയിച്ചെന്നും എന്നാല്‍ തന്റെ ഉദ്ദേശമെല്ലാം പറഞ്ഞ് കഴിഞ്ഞിട്ടും താന്‍ എന്തിനാണ് ഒരു ഗ്രാമത്തില്‍ താമസിക്കുന്നതെന്ന വിചിത്രമായ ചോദ്യമാണ് അദ്ദേഹം ചോദിച്ചതെന്നും ഇബ്രാഹിം പറയുന്നു. പിന്നീട് ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനും തന്റെ പശ്ചാത്തലം അന്വേഷിക്കട്ടെയെന്നുമാണ് മറുപടി ലഭിച്ചത്.

വേറെയും തിക്താനുഭവങ്ങളാണ് ഇവിടെയുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പലപ്പോഴും തങ്ങള്‍ ഇന്ത്യക്കാരും നിങ്ങള്‍ പാകിസ്ഥാന്‍കാരനും എന്ന നിലപാടായിരുന്നു പലര്‍ക്കുമെന്നും അദ്ദേഹം പറയുന്നു.

കൂടുതല്‍ വാര്‍ത്ത വായിക്കാം..

https://goo.gl/XrIZcY

Leave a Reply

Your email address will not be published. Required fields are marked *

×