മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നവെന്ന അഭ്യൂഹങ്ങളിൽ സ്ഥിരീകരണവുമായി സംവിധായകൻ മേജർ രവി. മോഹൻലാലിനൊപ്പമുള്ള ചിത്രം ഉണ്ടാകുമെന്നും സിനിമയ്ക്ക് നിർമാതാവിനെ ലഭിച്ചുവെന്നും മേജർ രവി പറയുന്നു. കെ-റെയില്‍ വരുമെന്ന് പിണറായി വിജയന്‍ പറഞ്ഞതു പോലെയല്ല, മോഹൻലാൽ ചിത്രം വന്നിരിക്കുമെന്നും മേജർ രവി. മേക്ക് സെന്‍സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേജർ രവി ഇക്കാര്യം വ്യക്തമാക്കിയത്.
പഹൽഗാം ആക്രമണത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. എന്നോട് ലാല്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അണ്ണാ. ഋഷഭ പോലെയുള്ള എന്‍റെ രണ്ട് മൂന്ന് പടങ്ങള്‍ തുടങ്ങിവച്ചിട്ട് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോള്‍ നല്ലൊരു പ്രൊഡ്യൂസര്‍ ഇല്ലെങ്കില്‍ അത് തുടങ്ങരുത് എന്ന്. ശരിയെന്ന് ഞാനും പറഞ്ഞു. ഞാന്‍ നാല് മാസമായിട്ട് ലാലുമായിട്ട് ഈ പടത്തെക്കുറിച്ച് സംസാരിച്ചിട്ടുപോലുമില്ല. പക്ഷേ ഞാന്‍ എന്‍റെ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ഇടയിലും അത് നടത്തിയിരുന്നു. സ്റ്റോറിയെല്ലാം ബോള്‍ഡ് ആക്കി, പട്ടാളത്തിന്‍റെ പെര്‍മിഷന്‍ എടുത്തു, എല്ലാം ക്ലിയര്‍ ആക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഒരു പ്രൊഡ്യൂസര്‍ ആയി. ഞങ്ങള്‍ ഈ പ്രോജക്റ്റ് ചെയ്യും. കെ-റെയില്‍ വരുമെന്ന് പിണറായി വിജയന്‍ പറഞ്ഞതുപോലെയല്ല. ഈ സിനിമ വന്നിരിക്കും. മനുഷ്യത്വത്തിന്‍റെ ഒരു കഥ അതില്‍ ഉണ്ടാവും. ഒപ്പം പ്രതികാരത്തിന്‍റെ ഒരു പീക്കും. ഈ കഥ എങ്ങനെ വരും എന്നുള്ളത് നിങ്ങൾ പടം കാണുമ്പോഴേ അറിയാൻ പറ്റുകയുള്ളൂ. ഞാൻ എപ്പോഴും റിയലിസ്റ്റിക് ആയിട്ടാണ് കഥ പറയുന്നത്. മേജർ രവി പറയുന്നു.
ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് തുടങ്ങിയ സെെനിക മുന്നേറ്റങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിന് ‘പഹൽഗാം ഒപി സിന്ദൂർ’ എന്നാണ് പേരിട്ടിരിക്കുന്നത്. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെയും അതിനെത്തുടർന്നുണ്ടായ ഇന്ത്യൻ സൈനിക നടപടിയെയും ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി മോഹൻലാലും ശരത് കുമാറും എത്തുമെന്ന് മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. മോഹന്‍ലാല്‍ തന്നെ നായകനായ 1971: ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രമാണ് മേജര്‍ രവി അവസാനം സംവിധാനം ചെയ്തത്. ഇത് 2017 ലാണ് പുറത്തെത്തിയത്. ഇതോടെ ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ആറാമത്തെ ചിത്രമായിരിക്കും ‘പഹൽഗാം ഒപി സിന്ദൂർ’. കരിയറില്‍ ആകെ 10 ചിത്രങ്ങളാണ് മേജര്‍ രവി സംവിധാനം ചെയ്തിട്ടുള്ളത്.
This post was last modified on June 12, 2026 1:26 pm
Leave a Comment