June 05, 2026 |
Share on

ബാഡ്മിന്റന്‍ നെറ്റിനൊപ്പം പൊക്കമില്ല, പകരം ചെസ് ക്ലാസില്‍; ദിവ്യ ദേശ്മുഖ്, വനിത ലോകകപ്പ് ചെസ് കിരീടമണിഞ്ഞ 19 കാരി

ടൈബ്രേക്കറിൽ ദിവ്യയ്ക്ക് സാധ്യത കൽപ്പിച്ചിരുന്നില്ല

ചില ജീവിതങ്ങൾ യാദൃച്ഛികതയുടെ വഴിത്താരകളിലൂടെ സഞ്ചരിച്ച് വിസ്മയങ്ങളുടെ കൊടുമുടിയിലെത്തും. ദിവ്യ ദേശ്‌മുഖിന്റെ കഥയും അങ്ങനെയാണ്. നാലോ അഞ്ചോ വയസ്സുള്ള ഒരു കുട്ടി ബാഡ്മിന്റൺ റാക്കറ്റ് ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ പരാജയപ്പെട്ടപ്പോൾ, വിധി അവൾക്കായി കരുതിവെച്ചത് ചെസ്സിലെ കറുപ്പും വെളുപ്പുമുള്ള ഒരു ലോകമായിരുന്നു. ചേച്ചിയുടെ ബാഡ്മിന്റൺ ക്ലാസ് മുറിയിൽനിന്ന് അവൾ യാദൃച്ഛികമായി കടന്നുചെന്ന ആ ചെസ്സ് പരിശീലനക്കളരി, ഒരു ലോക ചാമ്പ്യന്റെ പിറവിക്ക് സാക്ഷ്യം വഹിച്ചു.

ഇന്ന്, ഫിഡെ വനിതാ ലോകകപ്പ് കിരീടം ചൂടിയ ഈ 19-കാരി ചെസ്സ് ലോകത്തെ വിസ്മയമാണ്. അന്ന്, ചേച്ചിയുടെ ബാഡ്മിന്റൺ ക്ലാസ് മുറിയിൽ നിന്ന് ചെസ്സ് പരിശീലനക്കളരിയിലേക്ക് മാറിയ ആ നിമിഷമാണ് അവളുടെ ജീവിതത്തിലെ വഴിത്തിരിവായത്. ചേച്ചി ബാഡ്മിന്റൺ നിർത്തിയിട്ടും, ദിവ്യയുടെ പോരാട്ടങ്ങൾ തുടർന്നു. ഒടുവിൽ, ഇന്ത്യൻ താരം തന്നെയായ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ തോൽപ്പിച്ച്, ഈ യുവതാരം ലോകകപ്പ് കിരീടം സ്വന്തമാക്കി.

നേരത്തെ, വിജയിയെ കണ്ടെത്താനുള്ള രണ്ടാം ഗെയിമും സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരവും സമനിലയിൽ അവസാനിച്ചു. എന്നാൽ, രണ്ടാം മത്സരത്തിൽ കറുത്ത കരുക്കളുമായി കളിച്ച ദിവ്യ, കൊനേരു ഹംപിയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. ഈ വിജയത്തോടെ ദിവ്യയ്ക്ക് ഗ്രാൻഡ്മാസ്റ്റർ പദവിയും ലഭിച്ചു.

ഇന്ത്യയിൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ വനിതയാണ് ദിവ്യ. ദിവ്യയും ഹംപിയും തമ്മിലുള്ള ഫൈനൽ മത്സരം, തലമുറകളുടെ പോരാട്ടം കൂടിയായിരുന്നു. ഹംപിയുടെ പകുതി പ്രായം മാത്രമാണ് ദിവ്യയ്ക്കുള്ളത്. ലോക ചെസ്സ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ദിവ്യയുടെ കഴിവിനെ പ്രശംസിച്ചിട്ടുണ്ട്.

ഹംപിക്ക് ശേഷം രണ്ട് വനിതകൾ മാത്രമാണ് ഇന്ത്യയിൽ നിന്ന് ഗ്രാൻഡ്മാസ്റ്റർ പദവി നേടിയിട്ടുള്ളത്. ആ പട്ടികയിലേക്കാണ് ഇപ്പോൾ ദിവ്യയും എത്തിയിരിക്കുന്നത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം സമനിലയായതിന് ശേഷം, ഹംപിയുടെ പിഴവ് മുതലെടുത്താണ് രണ്ടാം ഗെയിം സ്വന്തമാക്കി ദിവ്യ വിജയിയായത്.

റാപ്പിഡ് ഫോർമാറ്റിൽ കൊനേരു ഹംപിയുടെ മികവ് കാരണം, ടൈബ്രേക്കറിൽ ആരും ദിവ്യയ്ക്ക് സാധ്യത കൽപ്പിച്ചിരുന്നില്ല. കഴിഞ്ഞ ഡിസംബറിൽ ഹംപി രണ്ടാം തവണയും ലോക റാപ്പിഡ് ചാമ്പ്യനായിരുന്നു. നിലവിൽ, ഫിഡേ വനിതാ റേറ്റിങ് പട്ടികയിൽ ഹംപി അഞ്ചാം സ്ഥാനത്തും ദിവ്യ 18-ാം സ്ഥാനത്തുമാണ്. മറ്റ് മത്സരരീതികളിലും ഹംപിക്കാണ് റാങ്കിങ്ങിൽ മുൻതൂക്കം. റാപ്പിഡിൽ ഹംപി 10-ാം റാങ്കിലും ദിവ്യ 22-ാം റാങ്കിലുമാണ്. ബ്ലിറ്റ്‌സിൽ ഹംപി 10-ാം സ്ഥാനത്തും ദിവ്യ 18-ാമതുമാണ്. ചെസ്സിലെ ശ്രദ്ധേയമായ വിജയത്തിന് ദിവ്യ ദേശ്‌മുഖിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.

“19 വയസ്സിൽ ഫിഡെ വനിതാ ലോകകപ്പ് നേടിയ ആദ്യ ഇന്ത്യൻ വനിതയായ ദിവ്യ ദേശ്‌മുഖിന് എന്റെ ഹൃദയത്തിൽനിന്നുള്ള അഭിനന്ദനങ്ങൾ,” എന്നാണ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു ദിവ്യയെ അഭിനന്ദിച്ചുകൊണ്ട് എക്‌സിൽ കുറിച്ചത്.

“കൊനേരു ഹംപി റണ്ണറപ്പായതിനാൽ, ഈ ലോകകപ്പിലെ രണ്ട് ഫൈനലിസ്റ്റുകളും ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. ഇത് നമ്മുടെ രാജ്യത്തെ, പ്രത്യേകിച്ച് സ്ത്രീകളിലെ, പ്രതിഭകളുടെ സമൃദ്ധിയെ കാണിക്കുന്നു. തന്റെ കരിയറിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കൊനേരു ഹംപിക്കും എന്റെ അഭിനന്ദനങ്ങൾ. ഈ രണ്ട് വനിതാ ചാമ്പ്യന്മാരും കൂടുതൽ നേട്ടങ്ങൾ കൈവരിക്കുകയും നമ്മുടെ യുവതലമുറയ്ക്ക് പ്രചോദനമാകുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” രാഷ്ട്രപതി കൂട്ടിച്ചേർത്തു.

content summary: Divya Deshmukh clinched the FIDE Women’s World Cup title

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×