UPDATES

ആ നിര്‍മാണ തൊഴിലാളി തന്നെയായിരുന്നു ജപ്പാന്‍ തേടിയ പിടികിട്ടാപുള്ളി

ഡിഎന്‍എ ഫലം ഉറപ്പിച്ചു

                       

ഒടുവില്‍ ഡിഎന്‍എ ഫലം ഉറപ്പിച്ചു; ആ നിര്‍മാണ തൊഴിലാളി തന്നെയായിരുന്നു കഴിഞ്ഞ 50 വര്‍ഷമായി ജപ്പാന്‍ തേടി നടന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ സതോഷി കിരിഷിമ.

മാരകമായ രോഗം മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന് ഉറപ്പായ ഘട്ടത്തിലായിരുന്നു തന്നെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെ ഒരു ജീവനക്കാരനോട് 70 കാരനായ കിരിഷിമ അരനൂറ്റാണ്ടോളം രഹസ്യമാക്കി വച്ചിരുന്ന തന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറയുന്നത്. വിവരം അറിഞ്ഞ് പൊലീസ് എത്തി. പക്ഷേ, അപ്പോഴും ഒരുകാലത്ത് രാജ്യത്തെ വിറപ്പിച്ചിരുന്ന സായുധ ഗ്രൂപ്പിലെ പിടികിട്ടാപ്പുള്ളിയാണ് തങ്ങള്‍ക്ക് മുന്നില്‍ കിടക്കുന്നതെന്ന് അവര്‍ക്കും ഉറപ്പിക്കാനായില്ല. കരിഷിമയുടെ ഏറ്റവും പുതിയ ഫോട്ടോ ജാപ്പനീസ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. പതിറ്റാണ്ടുകളോളം പൊലീസ് ഒട്ടിച്ചു നടന്ന ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോയിലെ, കണ്ണട ധരിച്ച, തോളറ്റം മൂടി നീട്ടി വളര്‍ത്തിയ, പുഞ്ചിരി വിടര്‍ന്ന മുഖമുള്ള സുമുഖനായൊരു കോളേജ് വിദ്യാര്‍ത്ഥിയെ ഓര്‍മിപ്പിക്കുന്ന കരിഷിമയുടെ പഴയരൂപവുമായി അതിനു സാമ്യതയുണ്ടായിരുന്നുവെങ്കിലും, അപ്പോഴും ഉറപ്പിച്ച് പറയാന്‍ ബുദ്ധിമുട്ടായിരുന്നു. ഒടുവില്‍ ഈയാഴ്ച്ച പുറത്തുവന്ന ഡിഎന്‍എ ഫലമാണ് എല്ലാ സംശയങ്ങളും തീര്‍ത്തത്. പക്ഷേ, അപ്പോഴേക്കും സതോഷി കിരിഷിമ ഈ ലോകം വിട്ടു പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.

ടോക്കിയോയ്ക്ക് സമീപത്തുള്ള ഒരാശുപത്രിയിലായിരുന്നു കിരിഷിമയെ പ്രവേശിപ്പിച്ചിരുന്നത്. കാന്‍സറിന്റെ അവസാന സ്റ്റേജില്‍ എത്തിയിരുന്നു ആ വൃദ്ധന്‍.

താനാണ് സതോഷി കിരിഷിമ എന്ന് ആ വൃദ്ധന്‍ പൊലീസിനോട് പറഞ്ഞപ്പോള്‍ അവരാദ്യം ഞെട്ടി. ജപ്പാനിലെ ഏറ്റവും കുപ്രസിദ്ധനായൊരു പിടികിട്ടാപുള്ളിയായിരുന്നു സതോഷി കിരിഷിമ. 1970-കളില്‍ രാജ്യത്ത് ബോംബ് സ്ഫോടനങ്ങള്‍ നടത്തിയ ഒരു വിഘടനവാദി ഗ്രൂപ്പിന്റെ ഭാഗമായിരുന്നയാള്‍, കഴിഞ്ഞ 50 വര്‍ഷമായി പൊലീസിന്റെ കണ്ണില്‍പ്പെടാതെ ഒളിവില്‍ കഴിഞ്ഞുവന്നിരുന്നയാള്‍; സതോഷി തന്നെയാണ് പൊലീസിനോട് എല്ലാം തുറന്നു സമ്മതിച്ചത്.

തന്റെ ജീവിതം അവസാനിക്കാന്‍ ഇനിയധികമില്ലെന്ന് തിരിച്ചറിഞ്ഞാണ്, ഇതുവരെയണിഞ്ഞിരുന്ന വ്യാജ മേല്‍വിലാസങ്ങളെല്ലാം അഴിച്ചു വച്ച് താന്‍ ശരിക്കും സതോഷി കിരിഷിമയാണെന്ന് അയാള്‍ പൊലീസിന് മുന്നില്‍ സമ്മതിക്കുന്നത്.

ആ കുറ്റസമ്മതത്തിന്റെ നാലാം നാളിലാണ് സതോഷി ലോകത്തോട് വിട പറയുന്നത്.

അത് സതോഷി കിരിഷിമി തന്നെയാണോ, അയാള്‍ പറഞ്ഞതൊക്കെയും സത്യമായിരുന്നോ എന്നുറപ്പിക്കുകയായിരുന്നു പൊലീസിന് വേണ്ടിയിരുന്നത്. ആ വൃദ്ധന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചായിരുന്നു ഒരു ഔദ്യോഗിക സ്ഥിരീകരണത്തിന് പൊലീസ് കാത്തിരുന്നത്. ഒടുവിലത് തെളിയിക്കപ്പെട്ടു.

ആരായിരുന്നു സതോഷി കിരിഷിമ

1954-ല്‍ ഹിരോഷിമയിലാണ് സതോഷി കിരിഷിമ ജനിച്ചത്. ടോക്കിയോയില്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്താണ് ഈസ്റ്റ് ഏഷ്യ ആന്റി-ജപ്പാന്‍ ആംഡ് ഫ്രന്റ് എന്ന തീവ്രവാദ സംഘത്തിന്റെ സസോറി(സ്‌കേര്‍പ്പിയോണ്‍) യൂണിറ്റിലെ അംഗമാകുന്നത്. ഈ സംഘടന 1970 കളില്‍ വമ്പന്‍ ജാപ്പനീസ് കമ്പനികളെ ലക്ഷ്യംവച്ചുകൊണ്ട് തുടര്‍ച്ചയായി ബോംബാക്രമണങ്ങള്‍ നടത്തിയിരുന്നു. 1975-ല്‍ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രി ബില്‍ഡിംഗുകളില്‍ എട്ടു പേരുടെ മരണത്തിനും 160-ലേറെ പേരെ പരിക്കേല്‍പ്പിച്ചും നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഈ തീവ്രവാദ സംഘടനയുടെ മേലാണ് ആരോപിക്കപ്പെട്ടത്.

ജപ്പാന്‍ വിരുദ്ധ സായുധ സംഘത്തിലെ അംഗമായിരുന്ന കിരിഷിമ നിരവധി ബോംബാക്രമണങ്ങളില്‍ പങ്കളിയായിരുന്നുവെന്ന് ആരോപിക്കപ്പെട്ടിരുന്നു. 1975 ഏപ്രിലില്‍ ടോക്കിയോയിലെ ജിന്‍സ ജില്ലയിലെ ഒരു മാര്‍ക്കറ്റില്‍ സ്ഫോടനം ഉണ്ടാക്കിയ ടൈംബോംബ് അവിടെ സ്ഥാപിച്ചതിന്റെ പേരില്‍ കിരിഷിമയ്ക്കെതിരേ കേസ് ചാര്‍ജ് ചെയ്തിരുന്നു. ആ സ്ഫോടനത്തില്‍ ആരും മരിക്കുകയോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തിരുന്നില്ല.

സായുധ സംഘത്തിലെ സുപ്രധാനികളിലൊരാള്‍ ആയിരുന്നില്ലെങ്കിലും, ആ പത്തംഗ സംഘത്തില്‍ പൊലീസിന് പിടിക്കാന്‍ കഴിയാതെ പോയ ഒരേയൊരാള്‍ സതോഷി കിരിഷിമയായിരുന്നു.

ഈസ്റ്റ് ഏഷ്യ ആന്റി-ജപ്പാന്‍ ആംഡ് ഫ്രന്റ് സ്ഥാപകന്‍ മസാഷി ദയ്ഡോജി ഉള്‍പ്പെടെ രണ്ടു പേരെ 2017-ല്‍ തൂക്കിലേറ്റിയിരുന്നു. അറസ്റ്റിലായവരില്‍ രണ്ടുപേരെ 1977-ല്‍ മോചിപ്പിക്കേണ്ടി വന്നു. മറ്റൊരു തീവ്രവാദ സംഘടനയായ ജാപ്പനീസ് റെഡ് ആര്‍മി ബംഗ്ലാദേശില്‍ വച്ച് ഒരു ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്തുകൊണ്ട് നടത്തിയ വിലപേശലിന്റെ ഭാഗമായിട്ടായിരുന്നു അവരെ മോചിപ്പിച്ചത്. അവരെ പിന്നീട് കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

പിടിക്കപ്പെടാതിരിക്കാനുള്ള ഓട്ടത്തിനിടയില്‍, തന്നിലേക്ക് പൊലീസ് എത്താനുള്ള വഴികളെല്ലാം കിരിഷിമ അടച്ചിരുന്നു. അയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡ് ഉപയോഗിക്കുകയോ, അതുപോലെ ജോലി ചെയ്ത ശമ്പളം കാശ് ആയി നേരിട്ടു വാങ്ങുക മാത്രമാണ് ചെയ്തിരുന്നതെന്നാണു നാഷണല്‍ പൊലീസ് ഏജന്‍സി പറയുന്നത്.

കിരിഷിമയുടെ കുറ്റസ്സമതത്തിനു പിന്നാലെ പൊലീസ് ഒരു നിര്‍മാണ കമ്പനിയില്‍ പരിശോധന നടത്തിയിരുന്നു. അവിടെയായിരുന്നു കഴിഞ്ഞ 40 വര്‍ഷമായി കിരിഷിമ ജോലി ചെയ്തിരുന്നത്. ഹിരോഷി ഉചിഡ എന്നയാളായി. അതു തന്നെയാണ് അത്ഭുതം, ഒരു പിടികിട്ടാപ്പുള്ളി, 40 വര്‍ഷമായി ഒരു നിര്‍മാണ തൊഴിലാളിയുടെ വേഷം കെട്ടി ആള്‍മാറാട്ടം നടത്തിയിട്ടും ആര്‍ക്കും അയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല? പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് ഇപ്പോഴും ജപ്പാനിലെ തെരുവുകളില്‍ ഉണ്ടായിട്ടുപോലും!

മരിക്കുമ്പോള്‍ യഥാര്‍ത്ഥ പേരില്‍ മരിക്കണമെന്ന് ആ മനുഷ്യന് സ്വയം തോന്നിയതുകൊണ്ട് മാത്രമാണ് എല്ലാ രഹസ്യങ്ങളും അയാള്‍ പറയാന്‍ തയ്യാറായത്. അയാള്‍ ഹിരോഷി ഉചിഡയായി തന്നെയായിരുന്നു മരിച്ചിരുന്നതെങ്കില്‍, സതോഷി കിരിഷിമ എന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പിന്നിയെും ഒളിവില്‍ തന്നെ ‘ ജീവിക്കുമായിരുന്നു’.

Share on

മറ്റുവാര്‍ത്തകള്‍