ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് 2024 ലെ ജനകീയ പ്രക്ഷോഭം ആഞ്ഞടിച്ചത്. ഈ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി നടന്ന പതിമൂന്നാം പൊതുതിരഞ്ഞെടുപ്പും, അതിനു പിന്നാലെ ഉണ്ടായ ഭരണഘടനാ പരിഷ്‌കാരങ്ങളും രാജ്യത്തെ ഒരു ‘രണ്ടാം റിപ്പബ്ലിക്’ എന്ന ലക്ഷ്യത്തിലേക്കാണ് നയിക്കുന്നത്. എന്നാല്‍, ഈ പുതിയ മാറ്റങ്ങള്‍ക്കിടയില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ്. ഷെയ്ഖ് ഹസീനയുടെ ഭാവി ഇനി എന്തെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
പതിമൂന്നാം പൊതുതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ രണ്ട് ദൗത്യങ്ങളാണുണ്ടായിരുന്നത്. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനൊപ്പം, രാജ്യത്തിന്റെ ഭരണഘടനയെ ജനാധിപത്യവല്‍ക്കരിക്കാനുള്ള ‘ജൂലൈ ചാര്‍ട്ടറിന്’ അംഗീകാരം നല്‍കുക എന്നതായിരുന്നു അത്. 65.3% വോട്ടുകള്‍ നേടി ഈ ചാര്‍ട്ടര്‍ അംഗീകരിക്കപ്പെട്ടു. ഇതോടെ, വരാനിരിക്കുന്ന പാര്‍ലമെന്റ് ഒരു ഭരണഘടനാ പരിഷ്‌കരണ കൗണ്‍സിലായി മാറുകയും 180 ദിവസത്തിനുള്ളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും.
ബംഗ്ലാദേശിനെ ഒരു പുതിയ ജനാധിപത്യ പാതയിലേക്ക് നയിക്കുന്നതിനായി രൂപപ്പെടുത്തിയ 28 പേജുള്ള ഒരു രാഷ്ട്രീയ കരാറാണ് ജൂലൈ ചാര്‍ട്ടര്‍. 2025-ല്‍ 25 രാഷ്ട്രീയ പാര്‍ട്ടികളും ഇടക്കാല സര്‍ക്കാരും ചേര്‍ന്നാണ് ഇതില്‍ ഒപ്പുവെച്ചത്. രാജ്യത്തെ പഴയ സ്വേച്ഛാധിപത്യ രീതികളില്‍ നിന്ന് മോചിപ്പിച്ച്, പൂര്‍ണ്ണമായും ജനാധിപത്യപരമായ ഒരു രണ്ടാം റിപ്പബ്ലിക് ആയി ബംഗ്ലാദേശിനെ പുനര്‍നിര്‍മ്മിക്കുക എന്നതാണ് ജൂലൈ ചാര്‍ട്ടറിന്റെ പ്രധാന ലക്ഷ്യം.
ഷെയ്ഖ് ഹസീനയുടെയും അവാമി ലീഗിന്റെയും അസാന്നിധ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍, ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) അധികാരത്തിലേക്ക് മടങ്ങിയെത്തുകയാണ്. എന്നാല്‍, ന്യൂഡല്‍ഹിയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശിലെ പ്രത്യേക ട്രൈബ്യൂണല്‍ കോടതി വധശിക്ഷ വിധിച്ചത് ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 2024 ജൂലൈയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ നടന്ന കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദി ഹസീനയാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
Read more: മുന്‍ പ്രധാനമന്ത്രിമാരുടെ മകന്‍, ജയില്‍, നാടുകടത്തല്‍; ആരാണ് താരിഖ് റഹ്‌മാന്‍
2013-ല്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പിട്ട കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം, ഹസീനയെ വിട്ടുനല്‍കണമെന്നാണ് ബി.എന്‍.പിയുടെ ആവശ്യം. എന്നാല്‍ ഈ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം, ഒരു കുറ്റം രണ്ട് രാജ്യങ്ങളിലും ശിക്ഷാര്‍ഹമാണെങ്കില്‍ മാത്രമേ പ്രതിയെ കൈമാറാനാകൂ. കൊലപാതകക്കുറ്റം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
2016-ലെ ഭേദഗതി പ്രകാരം, തെളിവുകള്‍ക്ക് പകരം അറസ്റ്റ് വാറന്റ് ഹാജരാക്കിയാല്‍ തന്നെ കൈമാറ്റ നടപടികള്‍ തുടങ്ങാം എന്നത് ബംഗ്ലാദേശിന് അനുകൂലമായ ഘടകമാണ്. രാഷ്ട്രീയ പ്രേരിതമായ കേസുകളില്‍ പ്രതിയെ കൈമാറേണ്ടതില്ലെന്ന് കരാറിലുണ്ടെങ്കിലും, കൊലപാതകം പോലുള്ള കുറ്റങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എങ്കിലും, വധശിക്ഷ വിധിക്കപ്പെട്ട ഒരാളെ ആ രാജ്യത്തേക്ക് തിരികെ അയക്കുന്നത് മനുഷ്യാവകാശ ലംഘനമാകുമോ എന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. പ്രതിക്ക് നീതിപൂര്‍വ്വമായ വിചാരണ ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടാല്‍ കൈമാറ്റം നിരസിക്കാന്‍ ഇന്ത്യയ്ക്ക് അധികാരമുണ്ട്.
ഹസീനയുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അവര്‍ തന്നെയാണ് എന്ന നയതന്ത്രപരമായ നിലപാടാണ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, ഡല്‍ഹിയിലിരുന്ന് ഇടക്കാല സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഹസീന ആഹ്വാനം ചെയ്തത് പുതിയ ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ബന്ധങ്ങള്‍ ഷെയ്ഖ് ഹസീനയ്ക്ക് അപ്പുറത്തേക്ക് വളരണം എന്ന് ബി.എന്‍.പി വ്യക്തമാക്കുമ്പോള്‍, അയല്‍രാജ്യവുമായുള്ള ബന്ധം വഷളാക്കാതെ ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്നതിലാണ് ഇന്ത്യയുടെ വെല്ലുവിളി.
ബംഗ്ലാദേശില്‍ താരിഖ് റഹ്‌മാന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ ഹസീനയെ വിട്ടുനല്‍കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ഇതൊരു നിയമപരമായ പ്രശ്‌നം എന്നതിലുപരി വലിയൊരു രാഷ്ട്രീയ തീരുമാനമാണ്. ദക്ഷിണേഷ്യയിലെ സുസ്ഥിരതയും അയല്‍രാജ്യവുമായുള്ള ദീര്‍ഘകാല ബന്ധവും മുന്‍നിര്‍ത്തി ഇന്ത്യ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
Content Summary: Does the death penalty or extradition await Sheikh Hasina?