കാനഡയിലെ വാൻകൂവറിൽ ലാപു ലാപു ഫെസ്റ്റിവൽ നടക്കുന്നിതിനിടയിലേക്ക് കാറിടിച്ച് കയറി 11 പേർ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വാൻകൂവർ സ്വദേശി കൈജി ആദം ലോയ്ക്കെതിരെയാണ് കൊലപാതക കുറ്റം ഉൾപ്പെടെ എട്ടോളം വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. മാനസിക ആരോഗ്യ പ്രശ്നമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. വാൻകൂവർ സ്വദേശിയായ പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം. നഗരത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു ഇതെന്ന് വാൻകൂവർ പൊലീസ് മേധാവി സ്റ്റീവ് റായ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. 11 പേർ മരണപ്പെട്ട അപകടത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്.
കാനഡയിലെ വാൻകൂവറിൽ ഫിലിപ്പിനോ വംശജരുടെ തെരുവ് ഉത്സവമായ ലാപു ലാപുവിന്റെ ആഘോഷ പരിപാടിക്കിടയിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. . ആക്രമണത്തിന് ശേഷം തെരുവിൽ മൃതദേഹങ്ങൾ കിടക്കുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി മാർക്ക് കാർണി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടം നടക്കുന്ന സമയത്ത് പ്രദേശത്ത് ആയിരകണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയിരുന്നത്. ചെറിയ കുട്ടികളുൾപ്പെടെ കുടുംബങ്ങളാണ് ആഘോഷപരിപാടിയിൽ പങ്കെടുത്തിരുന്നത്. അപകട വാർത്തയെത്തിയതിന് പിന്നാലെ പ്രദേശത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെല്ലാം നിർത്തി വച്ചു കൊണ്ടാണ് പ്രധാനമന്ത്രി മാർക്ക് കാർണി അനുശോചനം രേഖപ്പെടുത്തിയത്. അപകടത്തിന്റെ ഭീകരമായ ദൃശ്യങ്ങൾ തന്റെ മനസിൽ നിന്ന് ഒരിക്കലും വിട്ടു പോകില്ലെന്ന് സംഭവത്തിലെ ദൃക്സാക്ഷിയായ ക്രിസ് പങ്കിലൻ മാധ്യമങ്ങളോട് പറഞ്ഞു. വാഹനം ആൾക്കൂട്ടത്തിനിടയിലേക്ക് ഇരച്ചു കയറുകയും ആളുകളെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നുവെന്ന് ക്രിസ് പങ്കിലൻ പറഞ്ഞു. ഒരു കറുത്ത എസ് യുവി അതിവേഗത്തിൽ ഫെസ്റ്റിവലിനിടയിലേക്ക് ഇടിച്ചു കയറുകയും ജനക്കൂട്ടത്തിനിടയിലൂടെ ഓടിച്ച് നിരവധി പേരെ ഇടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പതിനാറാം നൂറ്റാണ്ടിലെ ഫിലിപ്പിൻസിലെ സ്പെയിൻ കൊളോണിയലിസത്തെ എതിത്ത ഫിലിപ്പിനോ തോവിനെ അനുസ്മരിക്കുന്നതാണ് ഈ ഉത്സവം. അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു കൊണ്ട് വാൻകൂവർ മേയർ കെൻ സിം രംഗത്തു വന്നിരുന്നു. വാൻകൂവറിലെ ലാപു ലാപു ഫെസ്റ്റിവലിലെ ഭയാനകമായ സംഭവത്തെക്കുറിച്ച് അറിഞ്ഞു ഞാൻ തകർന്നു പോയെന്നാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചത്. ദുഃഖത്തിൽ പങ്ക് ചേരുന്നതായും കാർണി കൂട്ടിച്ചേർത്തു.