ലോകത്തെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായി എംഎച്ച്370 വിമാനം അപ്രത്യക്ഷമായി ഒരു ദശാബ്ദത്തിലേറെയാവുന്നു. കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനം എംഎച്ച്370നായുള്ള തിരച്ചിൽ ഈ മാസം പുനരാരംഭിക്കുമെന്ന് മലേഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.
ഈ മാസം ഡിസംബർ 30ന് തിരച്ചിൽ പുനരാരംഭിക്കുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു. യുഎസ് ആസ്ഥാനമായുള്ള റോബോട്ടിക് കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റി, 55 ദിവസത്തെ ഇടവിട്ടുള്ള കാലയളവിൽ കടലിന്റെ അടിത്തട്ടിൽ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കാണാതായ വിമാനം കണ്ടെത്താൻ ഏറ്റവും സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന മേഖലകളെ ലക്ഷ്യമിട്ടായിരിക്കും പുതിയ തിരച്ചിൽ പ്രവർത്തനങ്ങൾ നടക്കുകയെന്നും എന്നാൽ കൃത്യമായ സ്ഥലങ്ങളുടെ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു.
ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്കുള്ള യാത്രക്കിടയിൽ 2014 മാർച്ച് 8നാണ് എംഎച്ച്370 വിമാനം വഴിതിരിഞ്ഞ് എയർ ട്രാഫിക് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. 12 മലേഷ്യൻ ജീവനക്കാരും, ചൈനീസ് പൗരന്മാരും ഉൾപ്പെടെ 227 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 38 മലേഷ്യൻ യാത്രക്കാരും, ഏഴ് ഓസ്‌ട്രേലിയൻ പൗരന്മാരും താമസക്കാരും, കൂടാതെ ഇന്തോനേഷ്യ, ഇന്ത്യ, ഫ്രാൻസ്, യുഎസ്, ഇറാൻ, യുക്രെയ്ൻ, കാനഡ, ന്യൂസിലാൻഡ്, നെതർലാൻഡ്‌സ്, റഷ്യ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരും വിമാനത്തിൽ ഉണ്ടായിരുന്നു.
വിമാനം അപ്രത്യക്ഷമായതിന് ശേഷമുള്ള വർഷങ്ങളിൽ, വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ ബഹുരാഷ്ട്രതലത്തിലും സ്വകാര്യ തലത്തിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിശാലമായ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും വിജയിച്ചില്ല.
പുതിയ തെളിവുകൾ ലഭിക്കുകയാണെങ്കിൽ വിമാനത്തിനുള്ള തിരച്ചിൽ വീണ്ടും ആരംഭിക്കുമെന്ന് മലേഷ്യ അറിയിച്ചിരുന്നു. സമുദ്രത്തിലെ 15,000 ചതുരശ്ര കിലോമീറ്റർ പുതിയ സ്ഥലത്ത് തിരച്ചിൽ പുനരാരംഭിക്കുന്നതിനായി ഓഷ്യൻ ഇൻഫിനിറ്റിയുമായി കരാറിൽ അവർ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഈ കരാർ പ്രകാരം, അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രമേ ഓഷ്യൻ ഇൻഫിനിറ്റിക്ക് 70 മില്യൺ ഡോളർ നൽകുകയുള്ളൂ.
മോശം കാലാവസ്ഥ കാരണം ഈ വർഷം ഏപ്രിലിൽ തിരച്ചിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. ബി777-200 വിമാനമായ എംഎച്ച്370, 2014 മാർച്ച് 8ന് പ്രാദേശിക സമയം പുലർച്ചെ 12.41നാണ് ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ടത്. പുലർച്ചെ 2.14ന് മലാക്ക കടലിടുക്കിന് മുകളിലൂടെ പടിഞ്ഞാറോട്ട് പോകുമ്പോൾ സൈനിക റഡാറിൽ വിമാനം അവസാനമായി കണ്ടിരുന്നു. അര മണിക്കൂറിനുശേഷം, ലക്ഷ്യസ്ഥാനത്ത് രാവിലെ 6.30ന് എത്തേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി എയർലൈൻ പ്രഖ്യാപിച്ചു.
മറ്റൊരു ദുരന്തം ഒഴിവാക്കാൻ ഉത്തരങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ് വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബങ്ങൾ വളരെക്കാലമായി നിയമപരമായ നടപടികൾക്കായി പ്രചാരണം നടത്തുന്നുണ്ട്. വിമാനത്തിന്റെ ഭാഗങ്ങൾ ടാൻസാനിയൻ, മൊസാംബിക്കൻ തീരങ്ങളിൽ നിന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ചിലർ അവശിഷ്ടങ്ങൾക്കായി തിരയാൻ 2016ൽ മഡഗാസ്കറിലേക്ക് യാത്ര ചെയ്തിരുന്നു.
2017 ജനുവരിയിൽ, ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ 1,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് രണ്ടര വർഷം ഓസ്‌ട്രേലിയൻ ടീമുകൾ നടത്തിയ തിരച്ചിലിന് ശേഷം വിമാനത്തിൻ്റെ അവശിഷ്ടങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി മലേഷ്യൻ, ഓസ്‌ട്രേലിയൻ, ചൈനീസ് അധികൃതർ പ്രഖ്യാപിച്ചു.
അതേ വർഷം അവസാനം, വിമാനം അപ്രത്യക്ഷമായതിനെക്കുറിച്ച് ഓസ്‌ട്രേലിയൻ അന്വേഷകർ അവരുടെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.
2018ൽ, മലേഷ്യയുടെ ഔദ്യോഗിക അന്വേഷണം വിമാനം ഓട്ടോപൈലറ്റിൻ്റെ നിയന്ത്രണത്തിലായിരുന്നില്ലെന്നും മറിച്ച് മധ്യവായുവിൽ വെച്ച് സ്വമേധയാ തിരിച്ചുവിട്ടതാണെന്നും ഒരു മൂന്നാം കക്ഷിയുടെ നിയമവിരുദ്ധമായ ഇടപെടൽ തള്ളിക്കളയാനാവില്ലെന്നും കണ്ടെത്തി.
content summary: Eleven years after the mysterious disappearance of MH370, Malaysia is preparing to restart the search for the aircraft