പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സുരക്ഷ വീഴ്ച നടത്തിയതായി നിരവധി ആരോപണങ്ങളാണുയരുന്നത്. പ്രദേശത്ത് സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനും ഉന്നത ഉദ്യോഗസ്ഥർക്കും കൃത്യമായ ഇടപെടൽ നടത്താൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബൈസാരൻ താഴ്വര വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്ത വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാദം. ഏപ്രിൽ 24ന് കേന്ദ്ര പ്രതിരോധ മന്ത്രി രജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥ വൃത്തം ഈ വാദം ഉന്നയിക്കുന്നത്.
ബൈസാരൻ വിനോദ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തതിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നും അതു കൊണ്ടാണ് പ്രദേശത്ത് മതിയായ സൈന്യത്തെ വിന്യസിപ്പിക്കാൻ സാധിക്കാതിരുന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. സാധാരണഗതിയിൽ ജൂൺ മാസത്തിലാണ് ബൈസാരൻ താഴ്വര സന്ദർശകർക്കായി തുറന്നു കൊടുക്കാറുള്ളത്. അനുമതിയില്ലാതെയാണ് ഈ പ്രദേശം സഞ്ചാരികൾക്കായി തുറന്നു നൽകിയതെന്നും രണ്ട് ദിവസത്തിനിടയിൽ ആയിരത്തിലധികം ആളുകളാണ് പ്രദേശം സന്ദർശിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംഭവം നടക്കുന്ന ദിവസം മേഖലയിൽ പോലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. അതേസമയം പഹൽഗാമിൽ 500 ഓളം സുരക്ഷ ഉദ്യോഗസ്ഥരുണ്ടായിരുന്നു. ബൈസാരൻ ഉയർന്ന മേഖലയാണ്. ഇവിടേക്ക് എത്തണമെങ്കിൽ കുതിരപ്പുറത്തോ കാൽനടയായോ മാത്രമേ എത്താൻ സാധിക്കൂ. അതുകൊണ്ട് തന്നെ ആക്രമണം നടന്ന് ഏകദേശം 45 മിനിറ്റിന് ശേഷമാണ് സുരക്ഷ സേനക്ക് ബൈസാരനിൽ എത്താൻ സാധിച്ചതെന്നും അമിത് ഷാ യോഗത്തെ അറിയിച്ചു.ഇന്ത്യൻ മുസ്ലിം ലീഗ് എംപിയായ ഹാരിസ് ബീരാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ബൈസാരൻ താഴ്വര വർഷത്തിലുടനീളം സഞ്ചാരികൾക്കായി തുറന്നു നൽകിയിരുന്നുവെന്നതിന് നിരവധി തെളിവുകളാണുള്ളത്. സമൂഹ്യ മാധ്യമങ്ങളിലെ ചിത്രങ്ങൾക്ക് പുറമേ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റും ഈ വിവരം സ്ഥിരീകരിക്കുന്നുണ്ട്. ഏപ്രിൽ 20ന് ശേഷം പ്രദേശത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നുവെന്നതിന് സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ തെളിവാണ്.
പ്രദേശത്ത് യാത്ര നിയന്ത്രണങ്ങളുണ്ടെന്ന തരത്തിലുള്ള പരാമർശങ്ങൾ എങ്ങും തന്നെയില്ല. വർഷം മുഴുവൻ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിരിക്കുന്ന പ്രദേശമാണ് ബൈസാരൻ താഴ്വരയെന്നും പരാമർശങ്ങളുണ്ട്. ഇക്കാര്യം പഹൽഗാമിലെ പ്രാദേശിക ഗൈഡുകൾ സ്ഥിരീക്കുന്നതായും മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം ഏതാണ് കുറച്ചു ദിവസത്തേക്ക് മാത്രമാണ് ബൈസാരൻ അടച്ചിട്ടതെന്നാണ് ടൂർ ഓപ്പറേറ്റേഴ്സും വ്യക്തമാക്കുന്നത്. വർഷം മുഴുവൻ സഞ്ചാരികൾക്ക് വേണ്ടി തുറന്ന് നൽകിയിരിക്കുന്ന പ്രദേശമായാണ് ജമ്മു കശ്മീരിന്റെ ഔദ്യോഗിക വെബ്സൈറ്റും ബൈസാരൻ താഴ്വരയെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്. കശ്മീരിലെ മറ്റു പ്രദേശങ്ങളിലെ പോലെ ബൈസാരനിൽ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലായിരുന്നുവെന്നാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ ബൈസാരൻ സന്ദർശിച്ച ഒരു വിനോദസഞ്ചാരി ന്യൂസ് മിനിറ്റിനോട് വ്യക്തമാക്കിയത്. ബൈസാരൻ താഴ്വരയിലേക്കുള്ള പ്രവേശന കവാടനത്തിന് സമീപം മാത്രമാണ് നിലവിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ളൂ. ബൈസാരൻ ഒരു ലോലപ്രദേശമായിട്ട് കൂടി കൃത്യമായി സുരക്ഷ സേനയെ വിന്യസിപ്പിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം നിരവധി പേർ പ്രദേശത്തെ സുരക്ഷ വീഴ്ച ചോദ്യം ചെയ്ത് കൊണ്ട് രംഗത്തു വന്നിരുന്നു. സുരക്ഷ ജീവനക്കാരുടെ അഭാവം പ്രദേശത്തുണ്ടായിരുന്നുവെന്നാണോ നിങ്ങൾ പറയുന്നത്. ബൈസാരൻ താഴ്വരയിൽ ദിനംപ്രതി 1000ലധികം സഞ്ചാരികളെത്തുന്ന വിവരം നിങ്ങൾ അറിഞ്ഞിരുന്നില്ലേ. പ്രദേശം സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്ന വിവരവും നിങ്ങൾ അറിഞ്ഞിരുന്നില്ലേ. പ്രദേശത്തെ സുരക്ഷാ വീഴ്ചയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുൽ ഗാന്ധി ചോദിച്ചു. സർവ്വകക്ഷി യോഗത്തിലും സർക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനം ഉയർത്തി. കനത്ത സുരക്ഷ വീഴ്ചയാണ് സംഭവിച്ചതെന്നും പോലീസിന്റെ അറിവില്ലാതെ ബൈസാരനിൽ 1000ത്തിലധികം പേർ എത്തിയതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പേർ മരിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
content summary: The entrance to Baisaran Valley was not restricted for tourists, and the official website states that the Central Government has granted permission