July 06, 2026 |
Share on

അന്ന് ഗരിഞ്ച, ഇന്ന് ബാലോഗന്‍; രാഷ്ട്രീയക്കളിയില്‍ ചുവപ്പുകാര്‍ഡില്‍ നിന്ന് രക്ഷപ്പെട്ടവര്‍

ഗരിഞ്ച കളിക്കണമെന്ന് ലോകം ആഗ്രഹിച്ചിരുന്നു, എന്നാല്‍ ബാലോഗന്റെ വിലക്ക് നീക്കം കായികലോകത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്

ഈ ലോകകപ്പിനെ ആകെ നാണം കെടുത്തുന്ന വിവാദമായിരിക്കുകയാണ് ഫൊളാരിന്‍ ബാലോഗന്റെ ചുവപ്പ് കാര്‍ഡ് വിലക്ക് റദ്ദാക്കല്‍. ഫിഫയുടെ അച്ചടക്ക ചട്ടങ്ങളെയും ലോകകപ്പിന്റെ സുതാര്യതയെയും ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഫുട്‌ബോള്‍ ലോകം കുറ്റപ്പെടുത്തുന്നത്. ഫിഫ ഡിസിപ്ലിനറി കോഡിലെ ചാപ്റ്റര്‍ 4, ആര്‍ട്ടിക്കിള്‍ 27 എന്ന പ്രത്യേക വകുപ്പ് മുന്‍നിര്‍ത്തിയാണ് ഫിഫ അച്ചടക്ക സമിതി ബാലോഗന് ഒരു വര്‍ഷത്തെ പ്രാഥമിക നിരീക്ഷണം മാത്രം ഏര്‍പ്പെടുത്തിക്കൊണ്ട് ബെല്‍ജിയത്തിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ നിര്‍ബന്ധിത വിലക്ക് ഒഴിവാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ചുവപ്പ് കാര്‍ഡിന്മേലുള്ള വിലക്ക് ഫിഫ റദ്ദാക്കുന്നത് നീണ്ട 64 വര്‍ഷങ്ങള്‍ക്ക് ശേഷമിതാദ്യമായാണ്. ഈ അസാധാരണ നടപടിക്കെതിരെ യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (യുവേഫ) കടുത്ത ഭാഷയില്‍ രംഗത്തെത്തി. ഫിഫയുടെ തീരുമാനം അപ്രായോഗികവും മനസ്സിലാക്കാന്‍ കഴിയാത്തതും ഒട്ടും ന്യായീകരിക്കാന്‍ ആവാത്തതുമാണെന്ന് യുവേഫ വിമര്‍ശിച്ചു.

ബോസ്‌നിയ-ഹെര്‍സഗോവിനയ്‌ക്കെതിരായ മത്സരത്തിലാണ് ബാലോഗന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. ടൂര്‍ണമെന്റ് ചട്ടങ്ങള്‍ പ്രകാരം ചുവപ്പ് കാര്‍ഡ് കിട്ടിയത് കാരണം താരം അടുത്ത മത്സരത്തില്‍ നിന്ന് നിര്‍ബന്ധിതമായി പുറത്തിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഫിഫ ഇടപെട്ട് ചൊവ്വാഴ്ച ബെല്‍ജിയത്തിനെതിരായ നിര്‍ണായക മത്സരത്തില്‍ കളിക്കാന്‍ അമേരിക്കന്‍ താരത്തെ അനുവദിച്ചിരിക്കുകയാണ്. ഇതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നതായാണ്, ദി ഗാര്‍ഡിയന്‍, സി.ബി.എസ് ന്യൂസ് എന്നിവര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചതിന് ശേഷമാണ് വിലക്ക് നീങ്ങിയത്. വലിയൊരു അനീതി തിരുത്തിയതിന് ഫിഫയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ഞായറാഴ്ച പ്രസിഡന്റ് ട്രംപ് പ്രസ്താവനയും നടത്തി.

അന്ന് ഗരിഞ്ച, ഇന്ന് ബാലോഗന്‍

ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ 188 ചുവപ്പ് കാര്‍ഡുകള്‍ പിറന്നിട്ടുണ്ടെങ്കിലും ഇതിന് മുന്‍പ് ഒരേയൊരു താരം മാത്രമാണ് വിലക്കില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്. 1962-ലെ ചിലി ലോകകപ്പില്‍ ബ്രസീലിന്റെ ഇതിഹാസ താരം ഗരിഞ്ച. ഇന്നത്തെപ്പോലെ ലോകകപ്പില്‍ ഒരു താരം ചുവപ്പ് കാര്‍ഡ് കണ്ടാല്‍ അടുത്ത മത്സരത്തില്‍ നിര്‍ബന്ധിത വിലക്ക് ലഭിക്കുന്ന കര്‍ശനമായ നിയമം 1962-ല്‍ നിലവിലുണ്ടായിരുന്നില്ല. അച്ചടക്ക നടപടികള്‍ പൂര്‍ണ്ണമായും ഒരു പ്രത്യേക സമിതിയുടെ തീരുമാനത്തെ ആശ്രയിച്ചായിരുന്നു.

മത്സരത്തിലുടനീളം ചിലി താരങ്ങള്‍ ഗരിഞ്ചയെ ക്രൂരമായി ഫൗള്‍ ചെയ്യുകയും പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ സഹികെട്ട് ചിലി താരം എലാഡിയോ റോജാസിനെ ഗരിഞ്ച പിന്നില്‍ നിന്ന് ചവിട്ടിയതിനാണ് റഫറി എസ്റ്റബാന്‍ മറിനോ അദ്ദേഹത്തിന് ചുവപ്പ് കാര്‍ഡ് നല്‍കിയത്. എന്നാല്‍, കളിക്ക് ശേഷം ലൈന്‍സ്മാന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗരിഞ്ചയുടെ ഭാഗത്തുനിന്ന് ഗുരുതരമായ തെറ്റൊന്നും ഉണ്ടായിട്ടില്ലെന്ന രീതിയിലാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.

അന്നും കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാണ് ഫിഫയ്ക്ക് മേല്‍ ഉണ്ടായത്. ഗരിഞ്ചയ്ക്ക് വിലക്ക് ലഭിക്കാതിരിക്കാന്‍ ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷനും അന്നത്തെ ബ്രസീലിയന്‍ സര്‍ക്കാരും വലിയ രീതിയില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തിയിരുന്നു. ബ്രസീല്‍ പ്രസിഡന്റ് നേരിട്ട് ഫിഫ അധികൃതരുമായി ബന്ധപ്പെട്ടതായും അക്കാലത്ത് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല, ഗരിഞ്ചയെ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആതിഥേയരായ ചിലിയുടെ പ്രസിഡന്റ് ജോര്‍ജ്ജ് അലസ്സാന്‍ഡ്രി ഒപ്പിട്ട ഹര്‍ജി ഫിഫയ്ക്ക് സമര്‍പ്പിച്ചിരുന്നു. കൂടാതെ പെറുവിയന്‍ പ്രസിഡന്റ് മാനുവല്‍ പ്രാഡോ ഉഗാര്‍ട്ടെഷെ റഫറിയെ വ്യക്തിപരമായി ഫോണില്‍ വിളിച്ച് സംഭവത്തിന്റെ ഗൗരവം കുറച്ചുകാണിക്കാനും സമ്മര്‍ദ്ദം ചെലുത്തി.

ഈ ഘടകങ്ങളെല്ലാം ഒത്തുവന്നതോടെ ഫിഫയുടെ അച്ചടക്ക സമിതി ഗരിഞ്ചയ്ക്ക് അനുകൂലമായി തീരുമാനമെടുക്കുകയും ചെക്കോസ്ലോവാക്യയ്ക്ക് എതിരായ ഫൈനല്‍ മത്സരത്തില്‍ കളിക്കാന്‍ അദ്ദേഹത്തിന് അനുമതി ലഭിക്കുകയുമായിരുന്നു. ഫൈനലില്‍ ബ്രസീല്‍ വിജയിച്ച് കിരീടം നേടുകയും ചെയ്തു.

ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം സമാനമായൊരു വഴിയിലൂടെയാണ് ബാലോഗനും രക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത്തവണ ബാലോഗന്‍ കേസ് ഫുട്‌ബോള്‍ ലോകത്ത് വലിയ വിവാദങ്ങള്‍ പുകയാനാണ് കാരണമായിരിക്കുന്നത്. ഈ ലോകകപ്പില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച മറ്റ് 12 കളിക്കാരും വിലക്ക് നേരിട്ടപ്പോഴാണ് അമേരിക്കന്‍ താരത്തിന് മാത്രം ഫിഫ പ്രത്യേക ആനുകൂല്യം നല്‍കിയത്.

ഒരു ഫോണ്‍ കോളാണ് ഈ തീരുമാനത്തിന് പിന്നിലെങ്കില്‍ അത് ഫുട്‌ബോളിന്റെ അടിസ്ഥാന നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നാണ് ബെല്‍ജിയം വിദേശകാര്യ മന്ത്രി മാക്‌സിം പ്രിവോട്ട് കുറ്റപ്പെടുത്തുന്നത്. ഫുട്‌ബോള്‍ ഒരിക്കലും രാഷ്ട്രീയ ശക്തികളുടെ കളിസ്ഥലമാകരുതെന്ന് ഫിഫ മുന്‍ പ്രസിഡന്റ് സെപ്പ് ബ്ലാറ്ററും, തീരുമാനങ്ങള്‍ എടുക്കേണ്ടത് രാഷ്ട്രീയക്കാരല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ഗ്ലെന്‍ മിക്കാലെഫും വ്യക്തമാക്കി. നിയമത്തിന്റെ കാവല്‍ക്കാര്‍ തന്നെ അത് ലംഘിക്കുമ്പോള്‍ കളിയുടെ വിശ്വാസ്യതയാണ് തകരുന്നതെന്നും യുവേഫ കൂട്ടിച്ചേര്‍ത്തു. ഫിഫയുടെ ഈ തീരുമാനം ടൂര്‍ണമെന്റിലാകെ അച്ചടക്ക നടപടികളില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയതായി ഇംഗ്ലണ്ട് പരിശീലകന്‍ തോമസ് ടുഹല്‍ ചൂണ്ടിക്കാട്ടി. മെക്‌സിക്കോയ്‌ക്കെതിരെ ഇംഗ്ലണ്ട് താരം ജാരെല്‍ ക്വാന്‍സ ചുവപ്പ് കാര്‍ഡ് കണ്ടത് ഓര്‍മ്മിപ്പിച്ച അദ്ദേഹം, ‘ഇതിന്റെയൊക്കെ അതിര്‍വരമ്പുകള്‍ എവിടെയാണ്? തീരുമാനങ്ങളില്‍ കൃത്യമായ ഒരു മാനദണ്ഡമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ എന്ന് വ്യക്തമാക്കി. നിശ്ചല ദൃശ്യങ്ങള്‍ മാത്രം കണ്ട് ‘വാര്‍’ തീരുമാനങ്ങള്‍ എടുക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളുമായി യു.എസ്.എയുടെ മുന്നേറ്റനിരയെ നയിക്കുന്ന ബാലോഗന്റെ തിരിച്ചുവരവ് ടീമിന് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. അതിശക്തരായ ബെല്‍ജിയത്തിനെ അട്ടിമറിക്കാന്‍ ബലോഗന്റെ സാന്നിധ്യം അമേരിക്കയ്ക്ക് അത്യാവശ്യമാണ്.

അതേസമയം, ഫിഫയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ ബെല്‍ജിയത്തിന് ഫിഫ അനുമതി നല്‍കിയിട്ടുണ്ടെന്നാണാണ് വിവരം. വരാനിരിക്കുന്ന എതിരാളികള്‍ക്ക് ഒരു അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ അനുവാദം നല്‍കുന്നതും ചരിത്രത്തില്‍ ആദ്യമായാണ്. ഫിഫ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ കായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള രാജ്യാന്തര കോടതിയെ സമീപിക്കാനാണ് ബെല്‍ജിയത്തിന്റെ നീക്കം.

ഗരിഞ്ചയുടെ വിലക്ക് മാറിയതോടെ ബ്രസീല്‍ കിരീടം നേടിയതുപോലെ, തങ്ങളുടെ സൂപ്പര്‍ സ്‌ട്രൈക്കറുടെ തിരിച്ചുവരവോടെ അമേരിക്കയ്ക്കും ലോകകപ്പ് ഉയര്‍ത്താന്‍ സാധിക്കുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. എങ്കിലും ഫ്രാന്‍സ്, സ്‌പെയിന്‍, അര്‍ജന്റീന തുടങ്ങിയ വന്‍ശക്തികള്‍ കളം നിറഞ്ഞുനില്‍ക്കുന്ന ഈ ടൂര്‍ണമെന്റില്‍ അമേരിക്കയുടെ പാത ഒട്ടും എളുപ്പമല്ല. തിങ്കളാഴ്ച രാത്രി ബെല്‍ജിയത്തിനെതിരെ നടക്കുന്ന മത്സരം അമേരിക്കയ്ക്ക് വലിയൊരു പരീക്ഷണമായിരിക്കും.

Content Summary; FIFA overturns US striker Folarin Balogun’s red card suspension before the Belgium clash, sparking outrage from UEFA. Read details on the 64-year-old historic precedent. Garrincha incident.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×